മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് ഇനി കളി നിര്‍ത്താം. മാസപ്പടി കേസില്‍ പിണറായിക്കും മകള്‍ വീണക്കും, മുന്‍മന്ത്രിയും മരുമകനുമായ മുഹമ്മദ് റിയാസിനും കൂട്ടാളികള്‍ക്കും എതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ ഡി) സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നല്‍കിയിരിക്കുകയാണ്.
മകള്‍ വീണ വഴി പിണറായി 3.28 കോടി കൈക്കൂലി വാങ്ങിയെന്നും, മരുമകനായ റിയാസിന്റെ സഹായത്തോടെ ഈ പണം ദുബായിലേക്ക് കടത്തിയെന്നുമുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദ്ദേശം. നിയമപ്രകാരം ഇതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ സര്‍ക്കാരിനു കഴിയില്ല. രക്ഷപ്പെടാന്‍ പിണറായി വിജയനും കഴിയാത്ത സ്ഥിതിയാണ്. പൊതുപ്രവര്‍ത്തനം തുടരണമെങ്കില്‍ പിണറായി എംഎല്‍എ സ്ഥാനവും പ്രതിപക്ഷ നേതൃപദവിയും രാജിവെക്കുകയാണ് വേണ്ടത്. സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാടിലൂടെ പിണറായി കൈക്കൂലിയായി കോടികള്‍ കൈപ്പറ്റിയതിന്റെ തെളിവുകള്‍ ഇ ഡിയുടെ 25 പേജുള്ള സമഗ്ര റിപ്പോര്‍ട്ടില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. സിഎംആര്‍എല്‍ മുന്‍ ഉദ്യോഗസ്ഥന്‍ പി. സുരേഷ് കുമാറിന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ ഏജന്‍സി ഈ നിര്‍ണ്ണായക നിഗമനത്തില്‍ എത്തിയത്. കൈക്കൂലിയായി പണം സമാഹരിക്കുന്നതിലും, അത് ഹവാല ഇടപാടിലൂടെ കടത്തുന്നതിലും പിണറായിയെയും റിയാസിനെയും സഹായിച്ചത് വീണ വിജയനാണെന്ന വിവരമാണ് കത്തിന്റെ രൂപത്തിലുള്ള റിപ്പോര്‍ട്ടില്‍ ഇ ഡി നല്‍കിയിരിക്കുന്നത്. അഴിമതിപ്പണം കടത്തുന്നതിനുള്ള കോര്‍പ്പറേറ്റ് മറയായിരുന്നു വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊലൂഷന്‍സ് കമ്പനിയെന്നും, സിഎംആര്‍എല്‍ കമ്പനിയുടെ എംപവര്‍ ഇന്ത്യ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്ന സഹോദര സ്ഥാപനത്തിലൂടെയാണ് കൈക്കൂലിപ്പണം പ്രധാനമായും കൈമാറിയിരുന്നതെന്നും ഇ ഡിയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രാദേശിക അന്വേഷണ ഏജന്‍സികള്‍ക്ക് അഴിമതി വിവരങ്ങള്‍ കൈമാറാന്‍ അധികാരം നല്‍കുന്ന വകുപ്പ് പ്രകാരമാണ് ഇ ഡിയുടെ നടപടി. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന വിജിലന്‍സ് അടിയന്തരമായി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കേണ്ടിവരും. വിജിലന്‍സ് കേസെടുക്കുന്നതോടെ പിണറായി വിജയനെ ഇ ഡിയുടെ സ്വന്തം കേസിലും ഔദ്യോഗികമായി പ്രതി ചേര്‍ക്കാനാവും. ഇങ്ങനെയൊരു സാഹചര്യം പിണറായി വിജയന്‍ കാലേകൂട്ടി കണ്ടിരുന്നു. തിരുവനന്തപുരത്തെ തന്റെ വീട്ടില്‍ പരിശോധന നടത്താനും,
മകള്‍ വീണയെ ചോദ്യം ചെയ്യാനും എത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചത് ഇപ്പോഴത്തെ സാഹചര്യം ഒഴിവാക്കാനായിരുന്നു. അത് വിജയിച്ചില്ല. കൂടുതല്‍ പരിശോധന നടത്തിയ ഇ ഡി അഴിമതിയുടെ രഹസ്യ വിവരങ്ങള്‍ കണ്ടെത്തുകയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കും സിപിഎമ്മിനും നാലു പതിറ്റാണ്ട് കാലത്തിനിടെ ഏറ്റവും കനത്ത പരാജയമാണ് സംഭവിച്ചത്. ഇതിന്റെ പ്രധാന കാരണം പിണറായിയുടെ കുടുംബത്തിനെതിരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങള്‍ ആയിരുന്നു. പാര്‍ട്ടിയെയും മുന്നണിയെയും ഇത്തരമൊരു പരാജയത്തിലേക്ക് നയിച്ചിട്ടും ഏകാധിപത്യപരമായ രീതിയില്‍ പ്രതിപക്ഷ നേതൃസ്ഥാനം കയ്യടക്കുകയാണ് പിണറായി ചെയ്തത്. അഴിമതിയുടെ കാര്യത്തില്‍ തനിക്കെതിരെ അന്വേഷണ ഏജന്‍സിയുടെ ഭാഗത്തുനിന്നും പാര്‍ട്ടിയില്‍ നിന്നും ഉണ്ടാകുമെന്ന് ഉറപ്പുള്ള നടപടികളെ ചെറുക്കുന്നതിനായിരുന്നു ഇത്. ഈ കണക്കുകൂട്ടലുകളെല്ലാം ഇ ഡിയുടെ പുതിയ നടപടിയിലൂടെ തെറ്റിയിരിക്കുകയാണ്. ഒരു പരിധിക്കപ്പുറം പിണറായിയെ പ്രതിരോധിക്കാന്‍ സിപിഎമ്മിന് കഴിയില്ല. പിണറായി നിയമത്തിന് കീഴടങ്ങുകയാണ് വേണ്ടത്. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിനിടയാക്കിയ നേതൃത്വത്തിന്റെ തെറ്റുകള്‍ കണ്ടെത്തി തിരുത്താനെന്ന പേരില്‍ കോഴിക്കോട്ട് സിപിഎം സംസ്ഥാന സമിതിയുടെ വിശാല യോഗം ചേരാനിരിക്കെയാണ് പിണറായി പൂര്‍ണമായും പ്രതിക്കൂട്ടില്‍ അകപ്പെട്ടിരിക്കുന്നത്. പാര്‍ട്ടി പിടിച്ചെടുക്കാന്‍ അനുചരന്മാരെ രംഗത്തിറക്കി പിണറായി ശ്രമിക്കുന്നതിനിടയാണ് പുതിയ സംഭവ വികാസങ്ങള്‍ എന്നതും ശ്രദ്ധേയമാണ്. വിശാല സംസ്ഥാന സമിതി യോഗത്തില്‍ ഇനി എന്താണ് സംഭവിക്കുകയെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. പിണറായി ഭക്തര്‍ എന്തൊക്കെ കുപ്രചാരണങ്ങള്‍ അഴിച്ചുവിട്ടാലും പാര്‍ട്ടി മരവിച്ചിരിക്കുകയാണ്. പിണറായി കുടുങ്ങുമെന്ന് ഉറപ്പായതിനാല്‍ വിധേയന്മാര്‍ പലരും പിന്മാറും. ഇതിനോടകം തന്നെ ഇവരില്‍ പലരും നിശബ്ദത പുലര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു. പാര്‍ട്ടി പിടിച്ചെടുക്കുന്നതില്‍ വിദഗ്ധനായ പിണറായി കോഴിക്കോട്ടു നടക്കാനിരിക്കുന്ന വിശാല കമ്മിറ്റി യോഗത്തില്‍ ഒറ്റപ്പെടാനാണ് സാധ്യത. കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്ത് ചെയ്യാന്‍ പോകുന്നു എന്നത് പ്രധാനമാണ്. കേസെടുക്കേണ്ടത് നിയമപരമായ ഉത്തരവാദിത്വമാണെങ്കിലും അതില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമങ്ങള്‍ നടത്താതിരിക്കില്ല. ടിപി വധക്കേസിലെ ഗൂഢാലോചനയില്‍ നിന്ന് പിണറായിയെ രക്ഷിച്ചെടുത്തതിന്റെ അന്തര്‍ധാര പുതിയ രൂപത്തില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനുമിടയില്‍ ഇപ്പോഴും സജീവമാണ്. പിണറായിക്കെതിരെ ഇ ഡി നല്‍കിയിരിക്കുന്ന കത്തില്‍ മാസപ്പടി കേസിനപ്പുറം ഗുരുതരമായ മറ്റ് കാര്യങ്ങളുമുണ്ടെന്നു മുഖ്യമന്ത്രി വി.ഡി.സതീശന്‍ പറയുന്നതില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍, സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണം. കാര്യങ്ങ.ള്‍ വച്ചുതാമസിപ്പിച്ച് പിണറായിയെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയാല്‍, കോണ്‍ഗ്രസ്സിനെയും യുഡിഎഫിനെയും ശിക്ഷിക്കാനും ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നു മറക്കാതിരുന്നാല്‍ കൊള്ളാം
















