ന്യൂഡൽഹി : ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. സെപ്റ്റംബർ 7 ന് ശ്രീനഗറിൽ നടന്ന ചലച്ചിത്രമേളയുടെ ഉദ്ഘാടന വേളയിലാണ് ഒമർ അബ്ദുള്ള വന്ദേമാതരം പൂർണ്ണമായും ആലപിച്ചത്. ഏകദേശം 3 മിനിറ്റും 10 സെക്കൻഡും നീണ്ടുനിന്ന മുഴുവൻ ഗാനാലാപനത്തിലും ഒമർ അബ്ദുള്ള എഴുന്നേറ്റ് നിൽക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പിതാവും നാഷണൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയും ഉണ്ടായിരുന്നു. ഈ വീഡിയോ പുറത്തുവന്നതോടെ കോൺഗ്രസ് എതിർപ്പ് പ്രകടിപ്പിച്ചു.
വന്ദേമാതരത്തിന്റെ മുഴുവൻ പതിപ്പും സ്വാതന്ത്ര്യ സമര സേനാനികൾ ഇന്ത്യയ്‌ക്കായി സ്വീകരിച്ച ബഹുസ്വരവും ഉൾക്കൊള്ളുന്നതുമായ ചിന്തയ്‌ക്ക് അനുസൃതമല്ലെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനികളുടെ ധാരണകളെയും തീരുമാനങ്ങളെയും കോൺഗ്രസ് സഖ്യകക്ഷികൾ ബഹുമാനിക്കണമെന്നും, അക്കാലത്തെ നേതാക്കൾ സ്വീകരിച്ച വന്ദേമാതരത്തിന്റെ പതിപ്പ് മാത്രമേ ആലപിക്കാവൂ എന്നും പൂർണ്ണമായും ആലപിക്കരുതെന്നും കെ സി പറയുന്നു.
ഗാനം വർഗീയവൽക്കരിക്കപ്പെടാതിരിക്കാൻ ആ ചെറു പതിപ്പ് മനഃപൂർവ്വം തിരഞ്ഞെടുത്തതാണ് . പൂർണ്ണമായും ആലപിക്കുന്നത് അന്നത്തെപ്പോലെ ഇന്നും യഥാർത്ഥമായ ഒരു ഭീഷണിയാണെന്നും കെ സി പറയുന്നു.












