India

ശ്രീരാമനെ അക്ബറുദ്ദീൻ ഒവൈസി അധിക്ഷേപിച്ചത് മനപൂർവ്വം : ക്രിമിനൽ നടപടികൾ റദ്ദാക്കില്ലെന്ന് ഹൈക്കോടതി

മതത്തെ അപമാനിക്കാനുള്ള ലൈസൻസല്ല സഹിഷ്ണുത

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂഡൽഹി ; ശ്രീരാമനെ കുറിച്ച് ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ എ.ഐ.എം.ഐ.എം നേതാവ് അക്ബറുദ്ദീൻ ഒവൈസിക്കെതിരെയുള്ള ക്രിമിനൽ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ബോംബെ ഹൈക്കോടതി തള്ളി. ഭരണഘടനാപരമായ സഹിഷ്ണുതയെ ഏതെങ്കിലും സമൂഹത്തിന്റെ മതവികാരങ്ങളെ മനഃപൂർവ്വം അപമാനിക്കാനുള്ള ലൈസൻസായി തെറ്റിദ്ധരിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐ.പി.സി) സെക്ഷൻ 295 എ, 298 എന്നിവ പ്രകാരമുള്ള കുറ്റകൃത്യങ്ങൾ ചുമത്തി കീഴ്‌ക്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ ഇടപെടാൻ ഔറംഗാബാദ് ബെഞ്ചിലെ ജസ്റ്റിസ് ആർ.എം. ജോഷി വിസമ്മതിച്ചു. എം.എൽ.എയ്‌ക്കെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലവിലുണ്ടെന്നും കോടതി പറഞ്ഞു.

രാമജന്മഭൂമി വിഷയത്തിൽ അലഹബാദ് ഹൈക്കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ 2011 ഡിസംബർ 8-ന് നാന്ദേഡിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ ഒവൈസി നടത്തിയ പ്രസംഗമാണ് കേസിനാധാരം. പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ കണ്ടതിന് ശേഷം, ബിജെപി എംഎൽഎ ടി. രാജ സിംഗാണ് അർധാപൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

അന്വേഷണത്തിന് ശേഷം, 2021 മാർച്ച് 15 ന് പോലീസ് കുറ്റപത്രം സമർപ്പിച്ചു. 2021 നവംബർ 15 ന് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് ഒവൈസിക്ക് സമൻസ് അയച്ചു. തുടർ നടപടികളെ ചോദ്യം ചെയ്താണ് ഒവൈസി മേൽക്കോടതിയെ സമീപിച്ചത്.

എന്നാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി അത്തരം അഭിപ്രായങ്ങളുടെ അനന്തരഫലങ്ങൾ മനസ്സിലാക്കേണ്ടതാണെന്നും പ്രസംഗം മനഃപൂർവ്വവും കണക്കുകൂട്ടിയതും മുൻകൂട്ടി തയ്യാറാക്കിയതുമാണെന്ന് തോന്നിയതായും ജസ്റ്റിസ് ജോഷി അഭിപ്രായപ്പെട്ടു. മനഃപൂർവ്വമായ ഉദ്ദേശ്യത്തിന്റെയും ദുരുദ്ദേശ്യത്തിന്റെയും വിലയിരുത്തൽ ഉപയോഗിക്കുന്ന വാക്കുകളെ മാത്രമല്ല, സ്വരം, ശബ്ദത്തിന്റെ മോഡുലേഷൻ, അവതരണ രീതി എന്നിവയെയും അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്ന് കോടതി പ്രസ്താവിച്ചു.

Recent Posts