തിരുവനന്തപുരം: സ്ത്രീകള്‍ വീട്ടിലിരിക്കണമെന്നും അവരെ സ്വര്‍ണ്ണംപോലെ പെട്ടിയില്‍ അടച്ചുസൂക്ഷിക്കണമെന്നും ഉള്ള സുന്നി നേതാവ് കാന്തപുരം അബൂബക്കര്‍ മുസ്ല്യാരുടെ പ്രസ്താവനയെ എതിര്‍ത്ത് ഒരക്ഷരം മിണ്ടാത്ത ഭാഗ്യലക്ഷ്മിയ്‌ക്കും മാലാ പാര്‍വ്വതിയ്‌ക്കും എതിരെ സമൂഹമാധ്യമങ്ങളില്‍ പരിഹാസം. ഈ വിഷയത്തില്‍ മന്ത്രി ബിന്ദുകൃഷ്ണ, സിപിഎം നേതാവ് കെ.കെ. ശൈലജ ടീച്ചര്‍ എന്നിവര്‍ ശക്തമായി പ്രതികരിച്ചുകഴിഞ്ഞു.
ഭാഗ്യലക്ഷ്മിയും മാലാ പാര്‍വ്വതിയും അവസരവാദികളാണെന്ന് നേരത്തെ തന്നെ വിമര്‍ശനമുള്ളതിനാല്‍ ഇവരുടെ മൗനത്തെക്കുറിച്ച് അത്ഭുതപ്പെടേണ്ടതില്ലെന്നും സമൂഹമാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ ഉയരുന്നുണ്ട്. മനുസ്മൃതിയ്‌ക്കെതിരെ വേണമെങ്കില്‍ ഇരുവരും ആഞ്ഞടിച്ചേക്കാം. പക്ഷെ കാന്തപുരമായാല്‍ മിണ്ടില്ലെന്നുറപ്പാണെന്നും ചിലര്‍ പ്രതികരിക്കുന്നു.
കൊച്ചിയിൽ നടന്ന ‘ഹുബ്ബുർ റസൂൽ’ സമ്മേളനത്തിലാണ് കാന്തപുരം വിവാദമായ പ്രസ്താവന നടത്തിയത്. സ്ത്രീകൾ പൊതുരംഗത്തേക്ക് പ്രവേശിക്കുന്നത് വലിയ നാശത്തിന് കാരണമാകുമെന്നും, സ്ത്രീകൾ വീടുകളിൽ അടങ്ങി ഒതുങ്ങി ജീവിക്കേണ്ടവരാണെന്നും ആയിരുന്നു കാന്തപുരത്തിന്റെ പ്രസ്താവന. സ്ത്രീകളുടെ പരസ്യമായ ഇടപെടലുകൾ തടയാനും ഇത്തരം അപകടങ്ങൾ ഒഴിവാക്കാനുമാണ് ഇസ്‌ലാം പർദ്ദാ സമ്പ്രദായം നിർബന്ധമാക്കിയതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
















