കാക്കിനഡ: ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രവരത്ത് എന്‍ജിനീയറും കുടുംബവും ഗോദാവരി നദിയില്‍ ചാടി മരിച്ച സംഭവത്തില്‍ ഷൂട്ടിങ് കോച്ച് അറസ്റ്റില്‍. കുടുംബത്തെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കാന്‍ ശ്രമിക്കുകയും നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന കണ്ടെത്തലില്‍ ഷെയ്ഖ് സാദിഖ് ഖാന്‍ എന്ന ഷൂട്ടിങ് പരിശീലകനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് സംസ്ഥാനങ്ങളിലായി അന്വേഷണം വ്യാപിപ്പിച്ച പോലീസ്, പത്ത് പ്രത്യേക സംഘങ്ങളുടെ സഹായത്തോടെ ഉത്തര്‍പ്രദേശിലെ മീററ്റില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്.
ആഗസ്ത് 16ന് രാത്രിയിലാണ് പഞ്ചായത്ത് രാജ് അസിസ്റ്റന്റ് എന്‍ജിനീയറായ തില്ലാപുടി നൂകരാജു, ഭാര്യ മീന, മകള്‍ സൗജന്യ എന്നിവര്‍ രാജമഹേന്ദ്രവരത്തെ പാലത്തില്‍ നിന്ന് ഗോദാവരി നദിയിലേക്ക് എടുത്തുചാടിയത്. കൂടെ സൗജന്യയുടെ മകന്‍ പത്ത് വയസുകാരനായ കുട്ടിയും ചാടിയെങ്കിലും മത്സ്യത്തൊഴിലാളികളുടെ സമയോചിതമായ ഇടപെടലിലൂടെ കുട്ടിയെ മാത്രം രക്ഷപ്പെടുത്താനായി. മറ്റ് മൂന്ന് പേരും മരിച്ചു.
മരണത്തിന് മുന്‍പ് നൂകരാജു എഴുതിയ ആത്മഹത്യാക്കുറിപ്പുകളില്‍ നിന്നാണ് ദുരൂഹമരണത്തിന് പിന്നിലെ വിവരങ്ങള്‍ വെളിവായത്. കുട്ടിക്ക് പരിശീലനം നല്‍കിയിരുന്ന കാക്കിനാഡയിലെ റൈഫിള്‍ ഷൂട്ടിങ് അക്കാദമി കോച്ചായ ഷെയ്ഖ് സാദിഖ് ഖാന്‍, മതം മാറാന്‍ ഇവരെ നിരന്തരം ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തി പണം തട്ടിയെടുക്കുകയും ചെയ്തതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കൊലപാതകം, മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കല്‍, പണം തട്ടല്‍ തുടങ്ങിയ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.
അതേസമയം ഈ സംഭവത്തിന് പിന്നില്‍ വലിയ തോതിലുള്ള ദേശവിരുദ്ധ ഗൂഢാലോചനകള്‍ നടന്നിട്ടുണ്ടെന്നും ഇതിന് പിന്നില്‍ വലിയൊരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുന്‍ എംപി വിജയസായി റെഡ്ഡി ആരോപിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനം, രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന മറ്റ് വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പത്തംഗ സംഘത്തിലെ പ്രധാനിയാണ് സാദിഖ് ഖാനെന്നും അദ്ദേഹം പറഞ്ഞു. കാക്കിനാഡയിലും രാജമഹേന്ദ്രവരത്തുമായി മറ്റ് പതിനഞ്ചോളം കുടുംബങ്ങളെയും ഇതേ സംഘം സമാനമായ രീതിയില്‍ ലക്ഷ്യം വെച്ചിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ വലിയ ഗൂഢാലോചനയുള്ളതിനാല്‍ കേസ് എന്‍ഐഎ പോലെയുള്ള കേന്ദ്ര ഏജന്‍സികള്‍ അടിയന്തരമായി അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. റിമാന്‍ഡ് ചെയ്ത പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
















