ന്യൂഡൽഹി : അരുണാചൽ പ്രദേശിലെ നദിയിൽ നീന്തുന്നതിന്റെ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ തന്നെ പരിഹസിച്ച കോൺഗ്രസ് നേതാവ് പവൻ ഖേരയ്‌ക്ക് കൃത്യമായ മറുപടി നൽകി കിരൺ റിജിജു .
താൻ ഇതുവരെ എട്ട് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ടെന്നും, എന്നാൽ ഖേര പാർട്ടി നാമനിർദ്ദേശം ചെയ്ത് രാജ്യസഭയിലെത്തിയ ആദ്യ ഊഴക്കാരനായ എം.പിയാണെന്നും റിജിജു ഓർമ്മിപ്പിച്ചു. അതിനാൽ തന്നെ അനാവശ്യമായി അധിക്ഷേപിക്കാൻ ഖേരയ്‌ക്ക് അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അരുണാചൽ പ്രദേശിലെ മലയോര നദികളിൽ നീന്തുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട്, ഇത്തരം പ്രക്ഷുബ്ധമായ വെള്ളത്തിൽ നീന്തുന്നത് സ്വിമ്മിംഗ് പൂളുകളിലോ യമുന പോലുള്ള ശാന്തമായ നദികളിലോ നീന്തുന്നത് പോലെയല്ലെന്ന് റിജിജു കുറിച്ചിരുന്നു. നദിയിൽ നീന്തുമ്പോൾ തല ഉയർത്തിപ്പിടിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിനെ പരിഹസിച്ച് രാഹുലിനെ പുകഴ്‌ത്തിയാണ് പവൻ ഖേര രംഗത്തെത്തിയത് . രാഹുൽ ഗാന്ധി ബി.ജെ.പി നേതാക്കളുടെ മനസ്സിൽ എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് റിജിജുവിന്റെ പ്രതികരണങ്ങളെന്നും, രാഹുൽ ഗാന്ധിയെ പരാമർശിക്കാതെ പകുതി വസ്ത്രം ധരിച്ച് റിജിജുവിന് നീന്താൻ പോലും സാധിക്കുന്നില്ലെന്നുമാണ് ഖേര പറഞ്ഞത്.
എന്നാൽ താൻ തന്റെ നാട്ടുകാർക്കൊപ്പമായിരിക്കുമ്പോൾ രാഹുൽ ഗാന്ധി മനസ്സിൽ പോലുമില്ലെന്ന് റിജിജു പറഞ്ഞു. “പ്രത്യേക പരിശീലനമൊന്നും നേടാതെയാണ് ജനിച്ച നാട്ടിലെ കുത്തിയൊലിക്കുന്ന നദികളിൽ ഞാൻ നീന്തുന്നത്. അനാവശ്യമായി എപ്പോഴും അധിക്ഷേപിക്കാൻ വരരുത്,” എന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് നേതാക്കൾ അനാവശ്യമായി രാഹുൽ ഗാന്ധിയുമായി തന്നെ താരതമ്യം ചെയ്തതുകൊണ്ടാണ് താൻ പ്രതികരിച്ചതെന്നും റിജിജു കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതാവിന്റെ അച്ചടക്കമില്ലായ്‌മ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
















