Kerala

ജില്ലാ വിഭജനം: സതീശന്റെ പ്രഖ്യാപനം ലീഗിന് വേണ്ടി; മലപ്പുറത്തിന് വേണ്ടി മൂവാറ്റുപുഴയെ മറയാക്കുന്നു

Published by
അജി ബുധനൂര്‍

തിരുവനന്തപുരം: എറണാകുളം ജില്ല വിഭജിച്ച് മൂവാറ്റുപുഴ ജില്ല രൂപവത്കരിക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനം ദുരുദ്ദേശ്യപരമെന്ന് ആക്ഷേപം. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ നഗരസഭാ നേതൃത്വത്തിലെ ഓണാഘോഷത്തില്‍ നല്കിയ സന്ദേശത്തിലാണ് വളരെ തന്ത്രപൂര്‍വം സതീശന്‍ ഇത്തരത്തില്‍ പ്രഖ്യാപിച്ചത്. മുസ്ലിം ലീഗിനായി വി.ഡി. സതീശന്റെ തിരക്കഥയായിരുന്നു മൂവാറ്റുപുഴയുടെ പ്രഖ്യാപനം. യഥാര്‍ത്ഥത്തില്‍ മൂവാറ്റുപുഴ ജില്ല വിഭജിക്കലല്ല, മറിച്ച് മലപ്പുറം ജില്ലാ വിഭജനം ഉയര്‍ത്തിക്കൊണ്ടുവരികയായിരുന്നു ലക്ഷ്യം. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ മുസ്ലിം ലീഗ് നേതാക്കള്‍ രംഗത്തുവന്നു.

മലപ്പുറം ജില്ലയെ വിഭജിച്ച് രണ്ടാക്കണമെന്ന തങ്ങളുടെ ആവശ്യം നടപ്പാക്കണമെന്ന് വളരെ ശക്തമായുന്നയിച്ചു. ലീഗിനെക്കൊണ്ട് പറയിപ്പിക്കുന്നതിനാണ് മൂവാറ്റുപുഴക്കാര്യം മുഖ്യമന്ത്രി പറഞ്ഞത്. പിന്നാലെ ജനസംഖ്യാനുപാതികമായി വിഭജിക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടു. ജനസംഖ്യ നോക്കുമ്പോള്‍ മലപ്പുറത്തെ മൂന്ന് ജില്ലകളാക്കണമെന്നാണ് ലീഗ് നേതാവിന്റെ ആവശ്യം.

മലപ്പുറം ജില്ലയെ വിഭജിക്കണമെന്നത് മുസ്ലിം ലീഗിന്റെ കാലങ്ങളായുള്ള ആവശ്യമാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാലത്തും ആദ്യ പിണറായി സര്‍ക്കാര്‍ കാലത്തും ഇതിനുള്ള നീക്കം നടന്നിരുന്നു. എന്നാല്‍ മതന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനാണെന്ന വ്യാപക ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് വിഭജനത്തില്‍ നിന്ന് പിന്‍വാങ്ങി. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ലീഗിന് നല്കിയ വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു മലപ്പുറം വിഭജനം. തുടക്കമെന്ന നിലയില്‍ ബജറ്റ് അവതരണത്തില്‍ ചില ജില്ലകളെ വിഭജിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു വിഭജിക്കുന്നതോടെ ലീഗ് ലക്ഷ്യമിടുന്നത് ലോക്‌സഭാ സീറ്റുകള്‍ മുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണം വരെ. വിഭജനത്തിലൂടെ നിയമസഭയില്‍ ലീഗിന്റെ അംഗ ബലം വര്‍ദ്ധിപ്പിക്കാനുമാകും. വിഭജിക്കുകയാണെങ്കില്‍ സംസ്ഥാനത്ത് ലീഗിന് ഭൂരിപക്ഷമുള്ള മൂന്ന് ജില്ലകളാകും.

എറണാകുളം ജില്ലയില്‍ വികസനം കൊച്ചിയില്‍ മാത്രമാണെന്നും അതിനാലാണ് വിഭജനമെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ കൊച്ചിക്ക് കോടിക്കണക്കിന് രൂപ വികസനത്തിന് നല്കുമ്പോള്‍ മൂവാറ്റുപുഴ, കോതമംഗലം, പിറവം തുടങ്ങിയ പ്രദേശങ്ങളിലെ വികസനത്തിന് മതിയായ പണം നല്കുന്നില്ല. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ ജില്ലാ പുനര്‍ വിഭജന കമ്മിഷനെ നിയമിക്കാനും നീക്കമുണ്ട്.