India

പ്രതിഷേധത്തിൽ പങ്ക് ചേർന്ന് ടിവികെ സർക്കാർ; പറണ്ടൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ചെന്നൈ: തമിഴ്‌നാട് തലസ്ഥാനമായ ചെന്നൈയുടെ പ്രാന്തപ്രദേശത്തുള്ള പറണ്ടൂരിൽ രണ്ടാമത്തെ വിമാനത്താവളം നിർമ്മിക്കാനുള്ള നിർദ്ദിഷ്ട പദ്ധതി പ്രതിഷേധങ്ങൾക്കിടയിൽ ഉപേക്ഷിക്കാൻ തന്റെ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി സി ജോസഫ് വിജയ്. ബജറ്റ് സമ്മേളനത്തിൽ തമിഴ്‌നാട് നിയമസഭയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എം.കെ. സ്റ്റാലിന്‍ സര്‍ക്കാരാണ് രണ്ടാം വിമാനത്താവള പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതി പാരിസ്ഥിതിക ആശങ്കകൾ ഉയർത്തി നാട്ടുകാർ പ്രതിഷേധത്തിലായിരുന്നു. കാഞ്ചീപുരം ജില്ലയില്‍ വരുന്ന വിമാനത്താവളത്തിന് 2025 ഏപ്രിലില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ പാരിസ്ഥിതിക ആശങ്കകളും കുടിയൊഴിപ്പിക്കലും ഉയര്‍ത്തിയും, കൃഷിഭൂമി സംരക്ഷണം ആവശ്യപ്പെട്ടും പദ്ധതിക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

ടിവികെ പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ക്കൊപ്പമാണെണ് പറഞ്ഞാണ് പദ്ധതി ഉപേക്ഷിക്കുന്നതായി വിജയ് സഭയെ അറിയിച്ചത്. 2024ല്‍ തന്നെ പദ്ധതിയെ എതിര്‍ത്തിരുന്നുവെന്നത് ചൂണ്ടിക്കാട്ടിയ വിജയ്, വ്യാവസായിക വികസനത്തിന് വിമാനത്താവളങ്ങള്‍ വേണമെന്നും എന്നാല്‍ അത് കര്‍ഷകരുടെ ക്ഷേമം ബലികഴിച്ചുകൊണ്ടാകരുതെന്നും അഭിപ്രായപ്പെട്ടു. ജനങ്ങള്‍ക്ക് എതിര്‍പ്പ് ഇല്ലാത്തയിടത്ത് പുതിയ വിമാനത്താളം ആകാമെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്ധതി റദ്ദാക്കിയ സർക്കാർ നടപടിയെ ഡിഎംകെ വിമർശിച്ചു, പറണ്ടൂർ വിമാനത്താവളത്തിനും കേന്ദ്രം അനുമതി നൽകിയിട്ടുണ്ടെന്നും രണ്ടാമത്തെ വിമാനത്താവളം ചെന്നൈക്ക് അത്യന്താപേക്ഷിതമാണെന്നും ഡിഎംകെ നേതാവ് തങ്കം തെന്നരസു പറഞ്ഞു.

രാഷ്‌ട്രീയ കാരണങ്ങളാൽ പറണ്ടൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നത് സാമ്പത്തിക നഷ്ടത്തിന് കാരണമാകും. നിരവധി വ്യവസായങ്ങൾ ആന്ധ്രാപ്രദേശിലേക്ക് മാറും. ഹൊസൂർ വിമാനത്താവളം നമുക്ക് ഇതിനകം നഷ്ടപ്പെട്ടുവെന്നും തങ്കം തെന്നരസു പറഞ്ഞു.

Recent Posts