ഇരുപതാം നൂറ്റാണ്ടില്‍ ഭാരതം കണ്ട ഭക്ത കവികളില്‍ അഗ്രഗണ്യനായിരുന്നു കാവ്യ കൗസ്തുഭം ഓട്ടൂര്‍ ഉണ്ണി നമ്പൂതിരിപ്പാട്. ഇക്കാലത്തെ കവികളുടെ മുഖമുദ്ര വിഷയ വൈവിധ്യമാണല്ലോ.എന്നാല്‍ ഓട്ടൂരിനെ സംബന്ധിച്ചിടത്തോളം ഒറ്റ വിഷയമേ ഉണ്ടായിരുന്നുള്ളൂ. അത് ശ്രീകൃഷ്ണന്‍ മാത്രമായിരുന്നു. ഒരു വിഷയത്തെ മാത്രം ആസ്പദമാക്കി ഇത്രയധികം കവിതകള്‍ എഴുതിയ ഏതെങ്കിലും ഒരു കവി ലോകത്തില്‍ തന്നെ ഉണ്ടാകുമോ എന്ന കാര്യം സംശയമാണ്. എന്നാല്‍ ഒരു വരി പോലും ആവര്‍ത്തനവിരസമോ ഭാവനരഹിതമോ ആയിരുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഇക്കാര്യത്തില്‍ ഒരുപക്ഷേ അദ്ദേഹത്തിന് ഗിന്നസ് റെക്കോര്‍ഡ് പോലും ലഭിക്കാന്‍ സാധ്യതയുണ്ട്. ശ്രീകൃഷ്ണന്‍ എന്ന ഒറ്റ അച്ചുതണ്ടില്‍ തിരിയുന്ന വര്‍ണ്ണശബളമായ ഒരു പമ്പരമാണ് ഓട്ടൂര്‍ കവിതകള്‍ എന്ന് പറഞ്ഞാല്‍ തെറ്റുണ്ടാവുമെന്ന് തോന്നുന്നില്ല. ഒരൊറ്റ വളപ്പൊട്ട് കൊണ്ട് വര്‍ണ്ണ വൈചിത്ര്യം സൃഷ്ടിക്കുന്ന ഒരു കാലിഡോസ്‌കോപ്പ് ആണ് അദ്ദേഹത്തിന്റെ കവിതകള്‍ എന്നും പറയാവുന്നതാണ്.
അദ്ദേഹത്തെ വള്ളത്തോള്‍, അക്കിത്തം, എന്‍.വി. കൃഷ്ണവാരിയര്‍, തുടങ്ങിയ കവിശ്രേഷ്ഠന്മാര്‍ പൂന്താനവുമായാണ് താരതമ്യപ്പെടുത്തുന്നത്. അതില്‍ ഏറ്റവും പ്രസക്തമായിട്ടുള്ളത് സമ്പൂജ്യസ്വാമി സിദ്ധിനാഥാനന്ദയുടെ നിരീക്ഷണമാണ്.
‘പൂന്താനം സംസ്‌കൃതത്തില്‍ കവിതയെഴുതുവാന്‍ തക്ക പാണ്ഡിത്യമര്‍ന്നിട്ടില്ലെന്നാ ഭട്ടപാദര്‍ ചെറിയൊരു പരിഹാസം
പൊഴിച്ചെന്ന ദുഃഖം തീര്‍ക്കാനായ് വീണ്ടുമൊട്ടാ ഗുരുപവനപുരേശന്റെ ഭക്തന്‍ ജനിച്ചോ? ഓട്ടൂര്‍നാമം ധരിച്ചോ ?ഉഭയകവിവരപ്പട്ടവും കൈവരിച്ചോ?’
എന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം. കാരണം മേല്‍പ്പത്തൂരിന്റെ വിഭക്തിയും പൂന്താനത്തിന്റെ ഭക്തിയും ഒരുമിച്ച് സമ്മേളിക്കുന്ന ഒരു അത്ഭുത കാഴ്ചയാണ് നാം ഓട്ടൂര്‍ കവിതയില്‍ കാണുന്നത്.
അദ്ദേഹം സംസ്‌കൃതവും വേദപാഠവും അച്ഛനില്‍ നിന്നും ശ്രീകൃഷ്ണ ഭക്തിയും കവിതയും അമ്മയില്‍ നിന്നുമാണ് സ്വായത്തമാക്കിയത്. വേദപണ്ഡിതനായ പിതാവ് ഓട്ടൂര്‍ നാരായണന്‍ നമ്പൂതിരിയില്‍ നിന്നും ചെറുപ്പത്തില്‍ തന്നെ വേദം പഠിക്കുകയും അതില്‍ പാണ്ഡിത്യം നേടുകയും കടവല്ലൂര്‍ അന്യോന്യത്തില്‍ വരെ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട് എന്നാല്‍ പന്ത്രണ്ടാം വയസ്സില്‍ ആണ് അദ്ദേഹം ആദ്യത്തെ കവിത എഴുതുന്നത് അത് ശ്രീകൃഷ്ണനെ പറ്റിയായിരുന്നു. ചെറുപ്പത്തില്‍ ആ ബാലന്റെ സ്വപ്‌നം ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പോയി ഇംഗ്ലീഷ് പഠിച്ച് ഇംഗ്ലീഷ് പ്രൊഫസര്‍ ആവുക എന്നതായിരുന്നു. പക്ഷേ ഗുരുവായൂരപ്പന്റെ ഇച്ഛ മറ്റൊന്നായിരുന്നു. അതിബുദ്ധിമാനായിരുന്ന ആ ബാലന്‍ ഏഴാം ക്ലാസില്‍ നിന്നും ഡബിള്‍ പ്രമോഷന്‍ ലഭിച്ച് ഒമ്പതാം ക്ലാസിലേക്ക് എത്തി. എന്നാല്‍ ചെറുപ്പം മുതലേ പിടികൂടിയിരുന്ന അര്‍ശസ് രോഗത്തിന്റെ കാഠിന്യം കാരണം ഒമ്പതാം ക്ലാസില്‍ വച്ച് സ്‌കൂള്‍ വിദ്യാഭ്യാസത്തോട് വിടപറയേണ്ടി വന്നു. പിന്നീട് ഗുരുകുല സമ്പ്രദായത്തിലായിരുന്നു വിദ്യാഭ്യാസം തുടര്‍ന്നത്. ഗുരുവായൂരപ്പന്‍ തന്നെ രോഗം എന്ന കയര്‍ കെട്ടി തന്നിലേക്ക് വലിച്ചടുപ്പിച്ചതാണ് എന്ന് സംശയിച്ചാലും ഒട്ടും അതിശയോക്തിയാകില്ല. അതിന് നാം കേരളീയര്‍ അവിടുത്തോട് അത്യന്തം കടപ്പെട്ടവരാണ്. കാരണം അദ്ദേഹം ഇംഗ്ലീഷ് പ്രൊഫസര്‍ ആയിരുന്നെങ്കില്‍ ഇംഗ്ലീഷ് ഭാഷക്ക് ഒരു മുതല്‍ക്കൂട്ട് ആകുമായിരുന്നെങ്കിലും നമുക്ക് ആ കവിതാ മാധുരി നഷ്ടമാകുമായിരുന്നു. തൃശ്ശൂര്‍ ബ്രഹ്‌മസ്വം മഠത്തില്‍ താമസിച്ച് സംസ്‌കൃതവും ഇംഗ്ലീഷും പണ്ഡിത ശ്രേഷ്ഠനായ സുബ്ബരാമ പട്ടരില്‍നിന്നാണ് അദ്ദേഹം കരസ്ഥമാക്കിയത്. അക്കാലത്താണ് ഗുരുവായൂരില്‍ വരുവാനും നാമസിദ്ധനും ഭാഗവതാചാര്യനുമായിരുന്ന പൊല്‍പ്പാക്കര ദാമോദരന്‍ നമ്പൂതിരിപ്പാടുമായി പരിചയപ്പെടാനും ഇടയായത്. അതോടുകൂടി അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ച് ഗുരുവായൂരിലേക്ക് താമസം മാറ്റി.
അക്കാലത്ത് നാമപ്രചാരകനായിരുന്ന മേക്കാട് നീലകണ്ഠ സദ്ഗുരുവിനോടൊപ്പം നാമപ്രചാരണത്തില്‍ വളരെ വലിയ പങ്കുവഹിക്കുകയും ചെയ്തു. അന്നത്തെ നാമജപ സദസ്സുകളില്‍ പാടുവാനായിരുന്നു കവിതകള്‍ എഴുതാന്‍ തുടങ്ങിയത്. ആദ്യത്തെ കൃതിയായ നാമാംബിക അവതരിക്കുന്നത് അക്കാലത്താണ്. അത് പ്രസിദ്ധീകരിച്ചത് മേക്കാട് തന്നെയായിരുന്നു അതോടുകൂടി ഭക്തകവി എന്ന് അദ്ദേഹം അറിയപ്പെടാന്‍ തുടങ്ങി.
ഗുരുവായൂരില്‍ ആദ്യമായി നാരായണീയ സപ്താഹം ആരംഭിച്ചത് അദ്ദേഹമാണ്. പിന്നീട് ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ നാരായണീയദിനാ ഘോഷം ആരംഭിച്ചപ്പോള്‍ ആയതിന്റെ ഭാഗമായിപല വര്‍ഷങ്ങളിലും അദ്ദേഹത്തിന്റെ നാരായണയസപ്താഹം ഉണ്ടായിട്ടുണ്ട്. പിന്നീട് ആരോഗ്യപ്രശ്‌നം കാരണം ഗുരുവായൂരില്‍ നിന്ന് സ്ഥിരതാമസം മാറ്റിയെങ്കിലും മാസത്തില്‍ ഒരിക്കലെങ്കിലും ഉണ്ണിക്കണ്ണനെ വന്ന് കണ്ടാലേ അദ്ദേഹത്തിന് തൃപ്തിയാകുമായിരുന്നുള്ളൂ. തിരുനാമചാര്യന്‍ ആഞ്ഞം മാധവന്‍ നമ്പൂതിരിയെ ഗുരുവായൂരപ്പന്റെ പ്രതിരൂപമായിട്ടായിരുന്നു അദ്ദേഹം കണക്കാക്കിയിരുന്നത് .മരിക്കുന്നതുവരെ ആ ആത്മബന്ധം തുടര്‍ന്നു. ഗുരുവായൂരില്‍ വന്നാല്‍ നാരായണാലയത്തില്‍ വരാതെ ഒരിക്കലും അദ്ദേഹം പോയിരുന്നില്ല. മേക്കാട് സദ്ഗുരുവിന്റെ അനുസ്മരണാര്‍ത്ഥം എല്ലാവര്‍ഷവും നടന്നിരുന്ന നാമ സപ്താഹത്തില്‍ പങ്കെടുക്കുക അദ്ദേഹത്തിന്റെ ഒരു നിഷ്ഠയായിരുന്നു. തിരുനാമാചാര്യന്റെ നേതൃത്വത്തില്‍ ആരംഭിച്ച ശ്രീ ഗുരുവായൂരപ്പന്‍ സങ്കീര്‍ത്തന ട്രസ്റ്റാണ് അദ്ദേഹത്തിന് കാവ്യകൗസ്തുഭം എന്ന ബഹുമതി സമ്മാനിച്ചത്.
ഗുരുവായൂര്‍ കഴിഞ്ഞാല്‍ ഓട്ടൂരിന് ഏറ്റവും പ്രിയപ്പെട്ടത് ശ്രീരാമകൃഷ്ണ ആശ്രമങ്ങള്‍ ആയിരുന്നു. ശ്രീരാമകൃഷ്ണ ദേവനെയും ശാരദാദേവിയെയും അവതാരങ്ങളായി തന്നെയായിരുന്നു അദ്ദേഹം കണക്കാക്കിയിരുന്നത്. ആ മഹാത്മാക്കളെപ്പറ്റി അനേകം സ്‌തോത്രങ്ങള്‍ അദ്ദേഹം സംസ്‌കൃതത്തിലും മലയാളത്തിലും രചിച്ചിട്ടുണ്ട്. ചെറുപ്പത്തില്‍ ബേലൂര്‍ മഠത്തില്‍ പോകാന്‍ കഴിഞ്ഞിരുന്നെങ്കിലും ശാരദാദേവിയെ കാണുവാനുള്ള ആഗ്രഹം സാധിച്ചിരുന്നില്ല. പിന്നീട് തന്റെ വാര്‍ദ്ധക്യത്തില്‍ അമൃതാനന്ദമയീദേവിയെ ദര്‍ശിച്ചപ്പോള്‍ അമ്മ ശാരദാദേവിയുടെ അവതാരമാണെന്ന് അദ്ദേഹം വിശ്വസിച്ചു. അതുകൊണ്ടാണ് തന്റെ അവസാന നാളുകള്‍ കഴിച്ചുകൂട്ടുവാന്‍ അദ്ദേഹം അമൃതാനന്ദമയി ആശ്രമം തന്നെ തെരഞ്ഞെടുത്തത്.
‘രോഗങ്ങള്‍ മാറി സുഖമായ്‌ക്കഴിഞ്ഞാല്‍ ഭോഗങ്ങളോരോന്നു മനസ്സിലേറി ഗോവിന്ദപാദങ്ങള്‍ മറക്കുമെങ്കില്‍ ആരോഗ്യമേ മേലിലെ നിക്ക് വേണ്ട’
എന്നും ‘ആപത്ത് ഭക്തിക്കുതകീടുമെങ്കില്‍ സമ്പത്തതിന്‍ വിഘ്‌നമതാകുമെങ്കില്‍ തന്‍പത്തു കൂപ്പുന്നൊരെനിക്കുമേലില്‍ ആപത്തു തന്നാല്‍ മതി വാസുദേവന്‍’എന്നുമാണ് അദ്ദേഹം പ്രാര്‍ത്ഥിച്ചത്. സാധാരണക്കാര്‍ക്ക് ഭക്തി സമ്പത്ത് കൈവരാനുള്ള ഒരു മാര്‍ഗ്ഗം ആയിരുന്നെങ്കില്‍ അദ്ദേഹത്തിന് ഭക്തി ജീവിതലക്ഷ്യം തന്നെയായിരുന്നു. അതായിരുന്നു യഥാര്‍ത്ഥ നിഷ്‌കാമഭക്തി.
രാഷ്‌ട്രപതിയുടെ സംസ്‌കൃത പണ്ഡിതന്‍ എന്ന പുരസ്‌ക്കാരമടക്കം പല ബഹുമതികളും അദ്ദേഹത്തെ തേടി എത്തിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ ജീവിതകാലത്ത് അദ്ദേഹം അര്‍ഹിക്കുന്നത്ര അംഗീകാരം ലഭിച്ചിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. 1989 സപ്തംബര്‍ ഇരുപത്തിയഞ്ചാം തീയതി അഷ്ടമി രോഹിണി വേളയില്‍ അമൃതാനന്ദദേവിയുടെ സാമീപ്യത്തില്‍ അമൃതാനന്ദത്തില്‍ മുഴുകി തന്റെ ശരീരം എന്ന പഴയ കുപ്പായം വലിച്ചെറിയുകയാണ് അദ്ദേഹം ചെയ്തത്. യശശ്ശരീരനായെങ്കിലും ഇത്ര വര്‍ഷങ്ങള്‍ക്ക് ശേഷവും അദ്ദേഹം ഇന്നും തന്റെ മധുരമധുരങ്ങളായ കവിതകളാല്‍ ജനഹൃദയങ്ങളെ ആനന്ദിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട് എന്നത് ഒരു സത്യം മാത്രമാണ്.
കവിത എഴുതാതിരിക്കുവാന്‍ കഴിയാതിരുന്നത് കൊണ്ടാണ് അദ്ദേഹം എഴുതിയിരുന്നത് എന്നാല്‍ അതൊന്നും തന്നെ അച്ചടിക്കുന്നതിലോ പ്രചരിപ്പിക്കുന്നതിലോ അദ്ദേഹം ഒട്ടും താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല അതുകൊണ്ടുതന്നെ ഒരുപാട് കൃതികള്‍ അപ്രകാശിതങ്ങളായും അറിയപ്പെടാതെയും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതെല്ലാം തന്നെ സമാഹരിച്ച് പു
തിയ തലമുറയ്‌ക്ക് വേണ്ടി രേഖപ്പെടുത്തി വെയ്‌ക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്. ഒറ്റപ്പാലം രാമകൃഷ്ണാ ശ്രമം അദ്ദേഹത്തിന്റെ സംസ്‌കൃത കവിതകളുടെ കൃഷ്ണീയം, രാമകൃഷ്ണീയം എന്നീ രണ്ട് സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാത്രമല്ല നല്ലേപ്പിള്ളി നാരായണാലയം അദ്ദേഹത്തിന്റെ മുന്നൂറില്‍പരം കവിതകള്‍ സമാഹരിച്ച് രാസ വിലാസം എന്ന പേരില്‍ പ്രകാശനം ചെയ്തിട്ടുണ്ട്. ഈ ദിശയില്‍ ഇപ്പോഴും പല പ്രവര്‍ത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്നുണ്ട് എന്നുള്ളത് ആശാവഹമാണ്. 2018ല്‍ അദ്ദേഹത്തിന്റെ ഒരു ലഘു ജീവചരിത്രം കാവ്യകൗസ്തുഭം എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ രാഷ്‌ട്രപതിയുടെ പുരസ്‌കാരത്തിന് അര്‍ഹമായ രാധാകൃഷ്ണസായനം എന്ന് സംസ്‌കൃത കൃതി മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തു അര്‍ത്ഥത്തോട് കൂടി മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുമുണ്ട്.
ആ മഹാത്മാവിന്റെ 37ാം അനുസ്മരണ ദിനമാണ് ഈ വരുന്ന ആഗസ്റ്റ് 25. ആയത് ഗുരുവായൂര്‍ നാരായണത്തില്‍ വച്ച് ആചരിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും തന്നെ ആ മഹാത്മാവിന്റെ സര്‍ഗ്ഗപ്രതിഭയ്‌ക്ക് അര്‍ഹമായ ആദരവോ അംഗീകാരമോ ആവുന്നില്ല എന്നത് ഒരു സത്യം മാത്രമാണ്. എല്ലാവര്‍ഷവും അഖിലേന്ത്യാ തലത്തില്‍ തന്നെ ഭക്തകവി സംഗമവും ഓട്ടൂര്‍ കവിതകളെക്കുറിച്ചുള്ള സെമിനാറുകളും മറ്റും സംഘടിപ്പിച്ചു അദ്ദേഹത്തിന്റെ മധുരസ്മരണ പുതിയ തലമുറയിലേക്ക് സന്നിവേശിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകരുടെ സ്വപ്‌നം.











