Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

Published by
അഡ്വ. കെ.പി. വേണുഗോപാല്‍

ലോകജീവിതത്തെ അതിന്റെ ഏറ്റവും സമഗ്രതയിലും അതിന്റെ പരമമായ പൂര്‍ണ്ണതയിലും അനുഭവിക്കാന്‍ മനുഷ്യനെ യോഗ്യനാക്കുന്ന ഭാവാത്മകമായ ഒരു മഹാവിദ്യയാണ് അദ്വൈത ദര്‍ശനം. അദ്വൈത ദര്‍ശനത്തിന്റെ കഥാത്മകമായ വ്യാഖ്യാനമാണ് മഹാഭാരതം. ജീവിതത്തില്‍ നിന്നും ദുഃഖങ്ങളേയും ദുരിതങ്ങളേയും അകറ്റി മനക്ലേശങ്ങളെ ദൂരീകരിച്ച് ജീവിതത്തെ സുഖകരമാക്കി മാറ്റുന്നതിനുള്ള വിദ്യയാണ് മഹാഭാരതത്തിലുള്ളത്.

ജീവിതം എങ്ങനെയായാലാണ് അത് ഉത്കൃഷ്ടവും ഉദാത്തവും ധാര്‍മ്മികവുമായി മനുഷ്യര്‍ക്ക് അനുഭവിക്കാന്‍ സാധിക്കുക എന്നതിനെ സംബന്ധിച്ച വിഷയത്തിലാണ് വ്യാസന്റെ ഭാവന സദാ വ്യാപൃതമായിരിക്കുന്നത്. വര്‍ത്തമാനകാലത്തെ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സമൂഹത്തിനുമെല്ലാം മഹാഭാരതത്തില്‍നിന്നും പഠിക്കാനുള്ളത് നിരവധി പാഠങ്ങളാണ്.

ഗാന്ധാര ദേശത്തെ രാജാവായിരുന്ന സുബലന്റെ മകള്‍ ഗാന്ധാരിയുമായി ധൃതരാഷ്‌ട്രരുടെ വിവാഹം ഉറപ്പിച്ചത് ഭീഷ്മരായിരുന്നു. അന്ധനായ ധൃതരാഷ്‌ട്രര്‍ക്ക് മകളെ വിവാഹം കഴിച്ചുകൊടുക്കാന്‍ സുബലന് വൈമനസ്യം ഉണ്ടായിരുന്നെങ്കിലും ഹസ്തനപുരിയുടെ പ്രശസ്തിയും സമ്പത്തും പാരമ്പര്യവുമെല്ലാം ഈ വിവാഹം നടത്താന്‍ സുബലന് പ്രേരണയായി. ഗാന്ധാരമാകട്ടെ ചെറിയൊരു രാജ്യവുമായിരുന്നു. തന്റെ വരന് കാഴ്ചയില്ലെന്ന് മനസ്സിലാക്കിയ ഗാന്ധാരി ഒരു പട്ടെടുത്ത് സ്വയം കണ്ണ്കെട്ടി തന്റെ കാഴ്ചയും ഇല്ലാതാക്കി. രാജ്ഞിയുടെ പദവികൊണ്ട് അഹങ്കാരം ബാധിക്കാതിരുന്ന ഗാന്ധാരി പാതിവൃത്യം പരമധര്‍മ്മമായി കരുതിയാണ് ഹസ്തിനാപുരിയില്‍ ജീവിച്ചത്. വിവാഹിതയായി വന്ന ഗാന്ധാരിയോടൊപ്പം ശകുനിയുള്‍പ്പെടെയുള്ള സഹോദരന്മാരും ഹസ്തിനാപുരിയില്‍ എത്തി. ശകുനിയും മറ്റും പിന്നീട് ഹസ്തിനാപുരിയിലാണ് വാസമുറപ്പിച്ചത്.

അധര്‍മ്മത്തിലേക്ക് ചാടാന്‍ തയ്യാറെടുത്തുനിന്ന ദുര്യോധനനെ അതിലേക്ക് തള്ളിയിടുന്ന പ്രവൃത്തികളാണ് ഹസ്തിനാപുരിയില്‍ താമസിച്ചുകൊണ്ട് ശകുനി നിര്‍വ്വഹിച്ചിരുന്നത്. ജീവിതത്തെ സംബന്ധിച്ച് ഒരു വിപരീത ദര്‍ശനമാണ് അയാള്‍ക്കുണ്ടായിരുന്നത്. ശകുനിക്ക് ഒരു ചെറിയ മുടന്ത് ഉണ്ടായിരുന്നതായി പറയുന്നുണ്ട്. അത് അയാളുടെ മനസ്സിന്റെ മുടന്താണ്. അത് ചിന്തയുടെ മുടന്തുകൂടിയായിരുന്നു. ദ്യൂത മത്സരത്തില്‍ ദുര്യോധനനുവേണ്ടി കള്ളക്കളി കളിച്ചാണ് ഇയാള്‍ യുധിഷ്ഠിരനെ തോല്പിച്ചത്. മത്സര കളികളില്‍ മത്സരിക്കുന്ന ആളിനുപകരം മറ്റൊരാള്‍ കളിക്കുന്ന പതിവേ ഇല്ല. ഇതൊന്നും തടയാന്‍ ഭീഷ്മരും ദ്രോണരും ഉള്‍പ്പെടെയുള്ള മഹാപുരുഷന്മാര്‍ക്ക് കഴിഞ്ഞതുമില്ല. ദുര്യോധനന്റെ രാജാധികാരം ഉറപ്പിച്ചെടുക്കുന്നതിനുവേണ്ടിയായിരുന്നു ഇയാളുടെ കുടിലബുദ്ധി സദാ ഉപയോഗിച്ചിരുന്നത്. അത് ശകുനിയുടെ മനോവൈകല്യത്തിന്റെ തെളിവുകൂടിയാണ്.

ദുര്യോധനന്‍ പിറന്നപ്പോള്‍തന്നെ ദുര്‍നിമിത്തങ്ങള്‍ പലതും ഉണ്ടായി. അപ്രതീക്ഷിതമായ സംഭവങ്ങള്‍ ഉണ്ടായി. അവന്‍ കഴുതയുടെ ശബ്ദത്തില്‍ കരഞ്ഞു. കുറുക്കന്മാര്‍ ഓരിയിട്ടു. ആ സമയത്ത് ഭയങ്കരമായ കൊടുങ്കാറ്റുണ്ടായി. ദിക്കുകളിലൊക്കെ അഗ്‌നി ബാധിച്ചു. ഇങ്ങനെ ദുര്‍നിമിത്തങ്ങള്‍ സംഭവിച്ച വൃത്താന്തം അറിഞ്ഞ ധൃതരാഷ്‌ട്രന്‍ ഭീഷ്മരേയും വിദുരരേയും മറ്റ് വിപ്രന്മാരേയും വരുത്തി ഇതിന്റെ കാരണങ്ങള്‍ തിരക്കി. വിദുരരും വിപ്രന്മാരും ധൃതരാഷ്‌ട്രരോട് പറഞ്ഞു. ”ഭവാന്റെ മൂത്തപുത്രന്‍ ജനിച്ചപ്പോള്‍ കണ്ട ഈ ദുര്‍ലക്ഷണങ്ങള്‍ ഒട്ടും ശുഭകരമല്ല. ഇവന്‍ മൂലം ഈ കുലവും നാടും മുടിയാന്‍ ഇടവരും. അതുകൊണ്ട് ഇവനെ ഉടനെ ഉപേക്ഷിക്കണം.” ഈ പുത്രനെ കളഞ്ഞ് കുലവും രാജ്യവും രക്ഷിക്കണമെന്നായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. വിദുരര്‍ വീണ്ടും ധര്‍മ്മശാസ്ത്രങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു. ”കുലത്തിനുവേണ്ടി ഒരുത്തനെ ഉപേക്ഷിക്കാം, ഗ്രാമത്തിനു വേണ്ടി ഒരു കുലത്തെ ഉപേക്ഷിക്കാം, രാജ്യത്തിനുവേണ്ടി ഒരു ഗ്രാമത്തെ ഉപേക്ഷിക്കാം, ആത്മാവിന് വേണ്ടി ഭൂമിയെ ഉപേക്ഷിക്കാം.”

വിദുരരുടേയും വിപ്രന്മാരുടേയും ഹിതോപദേശങ്ങളൊന്നും ധൃതരാഷ്‌ട്രന്‍ അനുസരിച്ചില്ല. മകനെ ഉപേക്ഷിച്ച് രാജ്യത്തെ രക്ഷിക്കാന്‍ ആ രാജാവ് ഒരുക്കമല്ലായിരുന്നു. ധര്‍മ്മവും അധര്‍മ്മവും എന്തെന്ന് നന്നായി ബോധ്യമുള്ള ആളായിരുന്നു ധൃതരാഷ്‌ട്രന്‍. എന്നിട്ടും ദുര്യോധനന്‍ ചെയ്തിരുന്ന അധാര്‍മ്മികമായ പ്രവര്‍ത്തികളെ തടയാനോ അതില്‍നിന്നും പിന്തിരിപ്പിക്കാനോ അന്ധമായ പുത്രസ്നേഹം മൂലം ഈ പിതാവിന് കഴിഞ്ഞില്ല.

കൗരവന്മാരും പാണ്ഡവന്മാരും തമ്മില്‍ സംഭവിക്കാനിരിക്കുന്ന മഹായുദ്ധം ഒഴിവാക്കുന്നതിനുള്ള ആത്മാര്‍ത്ഥമായ സമാധാന ശ്രമങ്ങള്‍ ഉദ്യോഗ പര്‍വ്വത്തില്‍ കാണാം. ഭഗവാന്‍ കൃഷ്ണന്‍ തന്നെ കൗരവസഭയില്‍ എത്തി ശമത്തിനായി അഭ്യര്‍ത്ഥിച്ചു. യുദ്ധം മൂലം ഭാവിയില്‍ സംഭവിക്കാനിടയുള്ള മനുഷ്യക്കുരുതിയില്‍ ഭഗവാന് വിഷമമുണ്ടായിരുന്നു. യുദ്ധം ഒഴിവാക്കിക്കുന്നതിനായി ഭഗവാന്‍ കൃഷ്ണന്‍ തന്നെ ദൂതനായി കൗരവസഭയില്‍ എത്തി. ദൂതനായെത്തിയ ഭഗവാനെ അപമാനിക്കാനും പിടിച്ചുകെട്ടാനും വരെ ദുഷ്ടനായ ദുര്യോധനന്‍ ശ്രമിച്ചു. സൂചി കുത്താനുള്ള സ്ഥലംപോലും ധര്‍മ്മിഷ്ഠരായ പാണ്ഡവര്‍ക്ക് നല്‍കില്ലെന്നാണ് ദുര്യോധനന്‍ സഭയില്‍ പ്രഖ്യാപിച്ചത്. ദുര്യോധനന്റെ ഈ നിലപാടായിരുന്നു പിന്നീട് സംഭവിച്ച യുദ്ധത്തിനും സമാനതകളില്ലാത്ത മനുഷ്യക്കുരുതിക്കും കാരണമായത്.

അഹിംസയും അതില്‍ നിന്നുണ്ടാകുന്ന ശാന്തിയുമാണ് മഹാഭാരതത്തിന്റെ അടിസ്ഥാനഭാവം. ഉദ്യോഗപര്‍വ്വം മുഴുവന്‍ ശമത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനകളാണെന്ന് കാണാം. മഹാഭാരതത്തിലെ മുഴുവന്‍ പര്‍വ്വങ്ങളിലും അഹിംസയുടേയും സത്യത്തിന്റേയും മഹത്വം എടുത്തുപറയുന്നുണ്ട്. അഹിംസയും സത്യഭാഷണവുമാണ് ഓരോ മനുഷ്യനും അനുഷ്ഠിക്കേണ്ട ധര്‍മ്മമെന്ന് വനപര്‍വ്വത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. യക്ഷനും ധര്‍മ്മപുത്രരും നടന്ന സംവാദത്തില്‍ പരമമായ ധര്‍മ്മം അഹിംസയാണെന്ന് ധര്‍മ്മപുത്രര്‍ സംശയലേശമെന്യേ പറഞ്ഞിട്ടുണ്ട്. അഹിംസയിലൂടെയുള്ള സത്യസാക്ഷാത്ക്കാരമാണ് ഭഗവാന്‍ വ്യാസന്‍ ഇവിടെ ലക്ഷ്യമിടുന്നത്. മഹാഭാരതത്തിന്റെ ഈ അടിസ്ഥാന ദര്‍ശനത്തിന് എതിരായിട്ടാണ് എന്നും ദുര്യോധനന്‍ ജീവിച്ചതും പ്രവര്‍ത്തിച്ചതും.

ദുര്യോധനന്‍ ജനിച്ചപ്പോള്‍ അവനെ ഉപേക്ഷിക്കണമെന്നുള്ള ജ്ഞാനികളുടെ ഉപദേശം ധൃതരാഷ്‌ട്രന്‍ സ്വീകരിച്ചിരുന്നെങ്കില്‍ മഹാഭാരതകഥയുടെ ഗതിതന്നെ മാറുമായിരുന്നു. ധര്‍മ്മത്തിന് നിരക്കാത്ത അമിതമായ പുത്രവാല്‍സല്യമോ പുത്രീവാല്‍സല്യമോ ഒരു മനുഷ്യനേയും ആ മനുഷ്യന്‍ ജീവിക്കുന്ന കുടുംബത്തേയും ആ കുടുംബം ഉള്‍ക്കൊള്ളുന്ന സമൂഹത്തേയും ആ സമൂഹം ഉള്‍ക്കൊള്ളുന്ന രാജ്യത്തേയും വിപത്തിലേക്ക് നയിക്കും എന്നാണ് മഹാഭാരതം നല്‍കുന്ന സുപ്രധാനമായ ഒരു പാഠം.

Recent Posts