കോഴിക്കോട്: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണയുടെ പങ്കാളിത്തത്തിലുള്ള ലേക്കര്‍ ഇന്ത്യ കോര്‍പ് പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടത്തിന്റെ മുകള്‍ നിലയിലെ ഒറ്റമുറിയില്‍. സ്ഥാപനത്തിന്റെ പേരാകട്ടെ വെള്ളക്കടലാസില്‍ എഴുതി ഒട്ടിച്ച നിലയിലും!
ലേക്കര്‍ ഇന്ത്യ കോര്‍പിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന കൂടുതല്‍ വിവരങ്ങള്‍ തട്ടിപ്പിന്റെ സ്വഭാവം വെളിപ്പെടുത്തുന്ന തരത്തിലാണ്. കോഴിക്കോട് പന്തീരാങ്കാവിന് സമീപത്തെ രണ്ട് നില കെട്ടിടത്തിലെ ഒന്നാം നിലയിലെ ഒറ്റമുറിയിലാണ് സ്ഥാപനം. സ്ഥാപനത്തിന്റെ പേര് വെള്ളക്കടലാസില്‍ എഴുതി ഒട്ടിച്ച നിലയിലാണ് ഓഫീസിന് പുറത്തെ ചെറിയ ബോര്‍ഡില്‍ കാണുന്നത്. കെട്ടിട ഉടമ മമ്മദാലിയുടെ മൊഴി പ്രകാരം, മൂന്ന് വര്‍ഷം മുമ്പാണ് ഡോ. അനീസിന്റെ പേരില്‍ മുറി വാടകയ്‌ക്ക് നല്കിയത്. മെഡിക്കല്‍ ഉപകരണങ്ങള്‍ സൂക്ഷിക്കാനുള്ള മുറിയെന്ന നിലയിലാണ് സ്ഥലം വാടകയ്‌ക്ക് നല്കിയതെന്ന് അദ്ദേഹം പറഞ്ഞു. വീണാ വിജയനാണ് സ്ഥാപനത്തിന് പിന്നിലെന്ന് അറിയാമായിരുന്നെങ്കില്‍ കെട്ടിടം വാടകയ്‌ക്ക് നല്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2023ലാണ് ലേക്കര്‍ ഇന്ത്യ കോര്‍പ് ആരംഭിച്ചത്. പങ്കാളിത്ത സ്ഥാപനമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് വീണയുടെ പേരിലാണ്. ഓഫീസ്, വെയര്‍ഹൗസ്, ഡിപ്പോ, റീട്ടെയില്‍- ഹോള്‍സെയില്‍ ബിസിനസുകള്‍ എന്നിവയാണ് സ്ഥാപനത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങളായി രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ രേഖകളില്‍ പറയുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ സംവിധാനങ്ങളൊന്നും ഒറ്റമുറി സ്ഥാപനത്തില്‍ പ്രകടമല്ലെന്നതും ശ്രദ്ധേയമാണ്.
വീണയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച രേഖകളിലൂടെയാണ് ലേക്കര്‍ ഇന്ത്യ കോര്‍പിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇ ഡിക്ക് ലഭിച്ചത്. മാസപ്പടി കേസുമായി ബന്ധപ്പെട്ട് വീണയുടെ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം ശക്തമാക്കുന്നതിനിടെയാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനവും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്.
ലേക്കര്‍ ഇന്ത്യ കോര്‍പിന്റെ സാമ്പത്തിക ഇടപാടുകള്‍, പ്രവര്‍ത്തനം, പങ്കാളിത്തം എന്നിവ അന്വേഷണത്തിന്റെ ഭാഗമായി ഇ ഡി പരിശോധിച്ചുവരികയാണ്. സ്ഥാപനത്തിന്റെ യഥാര്‍ത്ഥ പ്രവര്‍ത്തനവും സാമ്പത്തിക ഇടപാടുകളുടെ സ്വഭാവവും സംബന്ധിച്ച് കൂടുതല്‍ വ്യക്തത പരിശോധനയിലൂടെ മാത്രമേ ലഭിക്കുകയുള്ളൂ.
















