മനുഷ്യര്‍ എപ്പോഴും സൗഹൃദങ്ങള്‍ കാംക്ഷിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നു. അതുപോലെ ദുഃഖങ്ങളും സന്തോഷങ്ങളും മറ്റുള്ളവരുമായി പങ്കുവയ്‌ക്കുന്നു. എന്നാല്‍ നമ്മെ വേട്ടയാടുന്ന ശൂന്യതയില്‍ നിന്ന് രക്ഷ നേടാന്‍ ആശാസ്യമല്ലാത്ത ബന്ധങ്ങളില്‍ ചെന്നുപെടാറുണ്ട്. ഒന്നുചേരാനുള്ള ദാഹം എല്ലാവരിലും ഒളിഞ്ഞു കിടക്കുന്നു. ഇവിടെ ഒരു വസ്തുത മനസ്സിലാക്കണം. മനുഷ്യന്‍ അപൂര്‍ണ്ണനാണ്. അതുകൊണ്ട് മനുഷ്യനില്‍ അന്തര്‍ലീനമായ ശക്തി പ്രപഞ്ചാത്മാവുമായി സദാ സമാഗമം ആഗ്രഹിക്കുന്നുണ്ട്.
ഭൗതിക കാര്യങ്ങളില്‍ തല്‍പരരായ, സന്താപത്തിനും സന്തോഷത്തിനും ഇടയില്‍ ആടിക്കൊണ്ടിരിക്കുന്ന, ബാഹ്യവിജയങ്ങളിലും ബാഹ്യലക്ഷ്യങ്ങളിലും മനസ്സുറപ്പിച്ച് ജീവിക്കുന്നവരാണ് ആന്തരികമായ ഏകാന്തത ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്. അത്തരക്കാര്‍ക്ക് സ്വന്തം ആത്മാവില്‍ നിന്ന് പോഷണവും ഊര്‍ജ്ജവും ഉള്‍ക്കൊള്ളാനുള്ള കഴിവ് തീരെ കുറവായിരിക്കും. അവര്‍ക്ക് ബാഹ്യ സൗഹൃദങ്ങളും വിനോദങ്ങളും കലാസ്വാദനവും എല്ലാം ഉള്ളിലെ ശൂന്യതയെ ഒഴിവാക്കാനുള്ള ഉപാധി മാത്രമാണ്.
എന്നാല്‍ മനുഷ്യന്റെ ആത്മബോധം വികസിക്കുന്നതോടൊപ്പം സ്വത്വത്തെ കുറിച്ച് ബോധവാനാവുകയും ബാഹ്യപ്രപഞ്ചം ഏതോ ഒരു സത്യത്തിന്റെ ഘനീഭൂതമായ അവസ്ഥയാണെന്ന് മനസ്സിലാക്കുകയും അതിനെ ഇന്ദ്രിയങ്ങള്‍ കൊണ്ട് അറിയാന്‍ കഴിയുകയില്ല എന്ന് തിരിച്ചറിയയുകയും ചെയ്യുന്നു. ഈ തിരിച്ചറിവ് ദുര്‍ഘടസന്ധികളിലും വെല്ലുവിളികളിലും ഉള്‍ക്കരുത്തായും ധൈര്യമായും പരിണമിക്കുന്നു. അളക്കാന്‍ സാധ്യമല്ലാത്ത ഏതോ ഉറവിടത്തില്‍ നിന്നാണ് ഈ ശക്തി പ്രവഹിക്കുന്നത് എന്ന് അത്ഭുതത്തോടെ മനസ്സിലാക്കുന്നു.
സര്‍ഗ്ഗാത്മക അവസരങ്ങളില്‍ മനസ്സ് ആ വേണ്ടത്ര കുശലത പ്രകടിപ്പിക്കുന്നതില്‍ വൈമുഖ്യം കാണിക്കുന്നു. എന്നാല്‍ പരിശ്രമ തീവ്രതയുടെ ഒരു നിമിഷത്തില്‍ ഉള്ളില്‍ മിന്നല്‍ പിണര്‍ പോലെ ഒരു ആശയമോ ഒരു വര്‍ണ്ണ ചിത്രമോ ഒരു ഭാവനാ ശില്പമോ തിളങ്ങുന്നു. സൗന്ദര്യം എന്തെന്ന് നാം തിരിച്ചറിയുന്നു. ഈ സൗന്ദര്യബോധം നമ്മുടെ പ്രവര്‍ത്തന മണ്ഡലത്തെ കൂടുതല്‍ ജീവസുറ്റതാക്കുന്നു. സൃഷ്ടിയുടെ അത്തരം നിമിഷങ്ങളില്‍ നാം മറ്റേതോ ഒരു ലോകത്തേക്ക് ഉയര്‍ത്തപ്പെടുന്നു.
ഈ അനുഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ജീവിതത്തിന്റെ അജ്ഞാത വശങ്ങള്‍ കൂടി നാം അന്വേഷിക്കുന്നു. സംതൃപ്തിയും സന്തോഷവും ഉള്ളില്‍ തിരിയുന്നു. ഇത് ഏതു പ്രായക്കാരിലും സംഭവിക്കുന്നു. മനസ്സിനും ഹൃദയത്തിനും അഭൂതപൂര്‍വ്വമായ നിറവ് അനുഭവപ്പെടുന്നു. സകല ജീവജാലങ്ങളോടും ബന്ധുത്വം അനുഭവിക്കുന്നു. ഏത് പ്രായത്തിലുള്ളവരായാലും പൂര്‍ണ്ണതയുടെ ഏകാന്ത നിമിഷങ്ങളില്‍ അവര്‍ എടുക്കുന്ന നിശ്ചയങ്ങള്‍ നിത്യജീവിതത്തില്‍ സഹജീവിബന്ധത്തെ പ്രോജ്ജ്വലമാക്കുന്നു. സ്വാര്‍ത്ഥത നീതിബോധത്തിനും കാരുണ്യത്തിനും വഴിമാറുന്നു.
ഇങ്ങനെ ഉള്‍ക്കണ്ണു തെളിഞ്ഞ വ്യക്തികള്‍ ഒരു കാര്യം കൂടി തിരിച്ചറിയുന്നു. ഏകാന്ത നിമിഷങ്ങളില്‍ പ്രപഞ്ച ആത്മാവില്‍ നിന്നും അഭൗമശക്തി തങ്ങളിലേക്ക് ഒഴുകി എത്തുന്നു എന്ന വസ്തുത. ഒരു ദിവ്യസൗഹൃദം സദാ ആശ്ലേഷിക്കുന്നു എന്നും ഏകാന്തതയുടെ ഇരുണ്ട അറകളിലേക്ക് തങ്ങള്‍ ഒരിക്കലും വലിച്ചെറിയപ്പെടുന്നില്ല എന്നും തിരിച്ചറിയുന്നു. അനുഭവിച്ച ഏകാന്തത തങ്ങളുടെ തന്നെ സൃഷ്ടി ആയിരുന്നു എന്നും പ്രഭാതത്തിന് മുന്‍പ് പിന്‍വാങ്ങുന്ന ഇരുട്ടിന്റെ നേരിയ ഒരു ആവരണം മാത്രമായിരുന്നു അതെന്നും അവര്‍ക്ക് ബോധ്യപ്പെടുന്നു.
ഓരോ വ്യക്തിയും സ്വത്വബോധത്തില്‍ ഉറച്ചുനില്‍ക്കണം. കൂടിച്ചേരല്‍ സ്വതസിദ്ധമായ സ്വാതന്ത്ര്യത്തെ ഹനിക്കും. യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിനുള്ള തയ്യാറെടുപ്പിനാണ് നമ്മള്‍ പരസ്പര ബന്ധത്തിന്റെ അനുഭവങ്ങളിലൂടെ ആത്മജ്ഞാന പന്ഥാവില്‍ ചരിക്കുന്നത്. നിര്‍മ്മമത്വത്തില്‍ ഊന്നിയ മമതാഭാവം ആണ് യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിലേക്കുള്ള താക്കോല്‍.
വിഷമങ്ങളും ദുഃഖങ്ങളും മറ്റുള്ളവരുമായി പങ്കുവയ്‌ക്കുന്നതില്‍ നിന്ന് നമ്മള്‍ മുക്തി നേടേണ്ടിയിരിക്കുന്നു. നാം തന്നെ അവയ്‌ക്ക് പരിഹാരം കണ്ടെത്തണം. നമ്മളുടെ വിലാപങ്ങളും ദീര്‍ഘനിശ്വാസങ്ങളും നമ്മില്‍ ഒതുങ്ങണം. നമ്മുടെ ജീവിതത്തില്‍ വന്നുചേരുന്ന സംഭവങ്ങളെ അവയുടെ സ്വഭാവവും അര്‍ത്ഥവും മനസ്സിലാക്കി സ്വീകരിക്കാതെ പുറം ലോകത്തേക്ക് വിലാപ വര്‍ഷം ചൊരിഞ്ഞു കൊണ്ടിരുന്നാല്‍ പ്രപഞ്ച രഹസ്യങ്ങളുടെ അത്ഭുതകവാടം കടന്നുചെല്ലാനാവില്ല.
എല്ലാ ആത്മീയ മാര്‍ഗ്ഗങ്ങളും ആന്തരികമായ അന്വേഷണത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ഈ മാര്‍ഗ്ഗത്തിലൂടെ സാധകന്‍ സമ്യക്കായ ഏകാന്തത്തില്‍ എത്തുന്നു . അതിനര്‍ത്ഥം എല്ലാ കര്‍മ്മങ്ങളിലും പൂര്‍ണ്ണ മനസ്സോടെയും താല്പര്യത്തോടെയും ഇടപെടുമ്പോഴും അവ ഒന്നിലും ആന്തരികമായി ഭാഗഭാക്കാകുന്നില്ല എന്നാണ്. അങ്ങനെയുള്ളവര്‍ ലോകത്തില്‍ കര്‍മ്മവും ധര്‍മ്മവും ഇഴചേര്‍ത്ത് ജീവിക്കുമ്പോഴും ഒന്നിലും ആസക്തരാവുന്നില്ല. ഈ ആന്തരിക ഭാവമാണ് സാധകനെ ആത്യന്തികമായി ജീവന്‍ മുക്തനാക്കുന്നത്.
















