പാക് ചാര സംഘടനയായ ഐഎസ്ഐയുടെ പിന്തുണയുള്ള ഭീകരസംഘമായ ഷെഹ്സാദ് ഭട്ടിയുടെ ശൃംഖലയില്‍പ്പെട്ട 250ലേറെ ഭീകരരെ സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പിടികൂടാന്‍ കഴിഞ്ഞതിലൂടെ രാജ്യത്ത് സംഭവിക്കുമായിരുന്ന വലിയൊരു വിപത്താണ് സുരക്ഷാ സേന ഒഴിവാക്കിയത്. രാജ്യത്ത് അട്ടിമറിയും ആക്രമണങ്ങളും നടത്താനുള്ള ഭീകരരുടെ പദ്ധതികള്‍ പരാജയപ്പെടുത്തിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് അറിയിച്ചത്. ഭീകരവാദത്തെ വച്ചുപൊറുപ്പിക്കില്ലെന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ നയമനുസരിച്ചാണ് 14 സംസ്ഥാനങ്ങളിലെ ഏകോപിതമായ നടപടികളിലൂടെ ഭീകരവാദികളുടെ ശൃംഖല തകര്‍ക്കാന്‍ കഴിഞ്ഞത്. ആസാം, ഉത്തര്‍പ്രദേശ്, ഹരിയാന, ദല്‍ഹി, ബീഹാര്‍ പഞ്ചാബ്, രാജസ്ഥാന്‍, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവരെയാണ് സുരക്ഷാ സേനകള്‍ അറസ്റ്റ് ചെയ്ത് തടങ്കലിലാക്കിയത്.
ഐഎസ്ഐയുടെ ധനസഹായം ലഭിച്ചിരുന്ന ഈ സംഘത്തില്‍ നിന്ന് ഐഇഡികള്‍, പാക്കിസ്ഥാന്‍ ആയുധ നിര്‍മാണ ശാലയുടെ അടയാളങ്ങളുള്ള ഗ്രനേഡുകള്‍, പിസ്റ്റളുകള്‍, വെടിയുണ്ടകള്‍, ചാരപ്രവര്‍ത്തനത്തിനായി ഉപയോഗിച്ച സിസിടിവി ക്യാമറകള്‍ എന്നിവ ഉള്‍പ്പെടെ വന്‍തോതിലുള്ള ആയുധങ്ങളും മറ്റും പിടിച്ചെടുത്തു.
പാക്കിസ്ഥാന്‍കാരനായ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ഷെഹ്സാദ് ഭട്ടി നേതൃത്വം നല്‍കുന്ന ഭീകര ശൃംഖലയാണിത്. യുവാക്കളെ ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കുന്നതിനാണ് ഈ സംഘടന പ്രാധാന്യം നല്‍കുന്നത്. ഭാരതത്തിലെ നിരവധി ഭീകരപ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഈ ശൃംഖലയ്‌ക്ക് രാജ്യത്തുടനീളം നടന്നിട്ടുള്ള ഗ്രനേഡ്, ഐഇഡി, പെട്രോള്‍ ബോംബ് ആക്രമണങ്ങള്‍, കൊലപാതകങ്ങള്‍ എന്നിവയുമായി ബന്ധമുണ്ട്. എസ്ബിഎന്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ സംഘടന പോലീസ്- പ്രതിരോധ സ്ഥാപനങ്ങള്‍, മതസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം നടത്താനും, ചാരപ്രവര്‍ത്തനത്തിനായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനും പ്രദേശ വാസികള്‍ക്ക് പണം നല്‍കുന്നതായും കണ്ടെത്തിയിരുന്നു.
ഈ വര്‍ഷം ജൂലൈയില്‍ ആസാം പോലീസിന്റെ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്, ഭട്ടി ശൃംഖലയുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. രാജസ്ഥാനിലെ ബിക്കാനീറില്‍ ഇതുമായി ബന്ധമുള്ള ഒരു യുവാവിനെയും അറസ്റ്റ് ചെയ്തിരുന്നു. പാക്കിസ്ഥാനിലെ ഷെഹ്സാദ് ഭട്ടിയുടെ സംഘത്തില്‍പ്പെട്ടവര്‍ക്ക് ഇയാള്‍ ഇന്ത്യന്‍ സിം കാര്‍ഡുകള്‍ നല്‍കിയതായി കണ്ടെത്തിയിരുന്നു. ദല്‍ഹി പോലീസും രാജ്യ തലസ്ഥാനത്ത് ഷെഹ്സാദ് ഭട്ടിയുമായി ബന്ധമുള്ള ഏഴ് പേരെ അറസ്റ്റ് ചെയ്തിരുന്നു.
നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പേരില്‍ ദല്‍ഹിയില്‍ കോക്രോച്ച് പാര്‍ട്ടിയുടെ ലേബലില്‍ നടന്ന അക്രമാസക്ത സമരത്തിനിടെ ഭട്ടി ശൃംഖലയുമായി ബന്ധപ്പെട്ട ചിലര്‍ അറസ്റ്റിലായിരുന്നു. സ്വാതന്ത്ര്യ ദിനാഘോഷം അലങ്കോലപ്പെടുത്താന്‍ ഈ സമരം ലക്ഷ്യമിട്ടിരുന്നു. സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ വലിയ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നവരാണ് ഭട്ടി ശൃംഖലയുടെ ഭാഗമായി ഏറ്റവുമൊടുവില്‍ പിടിയിലായത്. ഇവര്‍ പിടിയിലാവാതെ പോയിരുന്നെങ്കില്‍ വലിയ ദുരന്തം സംഭവിക്കുമായിരുന്നു. പാര്‍ലമെന്റ് മന്ദിരത്തിന് നേര്‍ക്കുണ്ടായ ആക്രമണവും, ബാട്ലഹൗസ് ഏറ്റുമുട്ടലും ഉള്‍പ്പെടെ നിരവധി ഭീകരാക്രമണങ്ങള്‍ ദല്‍ഹിയില്‍ നടന്നിട്ടുണ്ട്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് ഇതിന് കുറവുണ്ടായത്. ഇപ്പോള്‍ ഭീകരരെ യഥാസമയം പിടികൂടാന്‍ കഴിഞ്ഞത് സുരക്ഷാ സേനകളുടെ വലിയ നേട്ടമാണ്.
ഭട്ടി ഭീകരശൃംഖലയുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പിടിയിലായത് കേരളത്തില്‍ നിന്നാണ്. ഇവര്‍ എവിടുത്തുകാരാണെന്നോ എവിടെ നിന്നാണ് പിടിയിലായതെന്നോ അറിവായിട്ടില്ല. കര്‍ണാടകയിലെ ഹിന്ദു സംഘടനാ പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരുവിന്റെ വധവുമായി ബന്ധപ്പെട്ട് രണ്ടു ഭീകരര്‍ അടുത്തിടെ കൊച്ചിയില്‍ പിടിയിലായിരുന്നു. നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെയും, ഇപ്പോള്‍ അവരുടെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐയുടെയും വിഹാര രംഗമാണ് കേരളം. സംസ്ഥാനത്തെ ഭരണ മുന്നണിയായ യുഡിഎഫും പ്രതിപക്ഷമായ എല്‍ഡിഎഫും ഇവര്‍ക്ക് രാഷ്‌ട്രീയ സംരക്ഷണം ഒരുക്കുന്നതാണ് ഇതിന് കാരണം. ഇരു മുന്നണികളെയും മാറിമാറി പിന്തുണച്ച് രാഷ്‌ട്രീയ വിലപേശല്‍ നടത്തി ഭീകരവാദ അജണ്ട മുന്നോട്ടു കൊണ്ടുപോവുക എന്നതാണ് ഈ ജിഹാദി ശക്തികളുടെ പദ്ധതി. പാക് ചാര സംഘടനയായ ഐഎസ്ഐയുമായി ബന്ധമുള്ള ഭീകര ശൃംഖലയില്‍പ്പെട്ടവരും കേരളത്തില്‍ തമ്പടിക്കുന്നു എന്നത് അങ്ങേയറ്റം ആശങ്ക ജനിപ്പിക്കുന്നതാണ്.
















