
ഭോപ്പാൽ ; അവയവങ്ങൾ വിദേശത്തേയ്‌ക്ക് അയച്ച് പണം വാങ്ങാനായി 16 കാരനെ കൊലപ്പെടുത്തിയ യുവാക്കൾ അറസ്റ്റിൽ. ഭോപ്പാലിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി ഭോപ്പാൽ പോലീസ് അറിയിച്ചു . 18 വയസ്സുള്ള ആമിർ ഖുറേഷിയും 20 വയസ്സുള്ള സോഹെബ് ഖാനുമാണ് കൊലപാതകം ആസൂത്രണം ചെയ്തത്.
മനുഷ്യശരീര ഭാഗങ്ങൾ വിറ്റ് വലിയ തുക സമ്പാദിക്കാമെന്ന് കരുതിയായിരുന്നു കൊലപാതകം . മനുഷ്യരെ കൊലപ്പെടുത്തി, സ്വകാര്യ ഭാഗങ്ങൾ നീക്കം ചെയ്ത് വിൽക്കാമെന്ന് മറ്റുള്ളവരോട് പറഞ്ഞത് സോഹെബാണെന്ന് പോലീസ് പറഞ്ഞു. ഛോട്ടാ തലാബിലെ ധോബിഘട്ടിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തിയതോടെയാണ് കേസ് പുറത്തുവന്നതെന്ന് സോൺ-3 ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) ആയുഷ് ഗുപ്ത പറഞ്ഞു.
തുടക്കത്തിൽ, മൃതദേഹം തിരിച്ചറിയാൻ പോലീസിന് ബുദ്ധിമുട്ടായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം, മകനെ കാണാതായെന്ന പരാതിയുമായി ഒരു കുടുംബം എത്തിയതോടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ മധ്യസ്ഥനെന്ന നിലയിലാണ് കുട്ടിയെ അഞ്ചംഗ സംഘം കൂട്ടിക്കൊണ്ടുപോയത്. കുത്തിക്കൊലപ്പെടുത്തിയ ശേഷം സ്വകാര്യഭാഗങ്ങൾ മുറിച്ച് മാറ്റി. ഇതിനായുള്ള നിർദേശം നൽകിയതും സൊഹൈബാണ് .
മുറിച്ചെടുത്ത ശരീരഭാഗം ദിവസങ്ങളോളം സംഘം അവരുടെ കൈവശം സൂക്ഷിച്ചിരുന്നെങ്കിലും വാങ്ങാൻ ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് അത് ഉപേക്ഷിച്ചതായി അവർ പോലീസിനോട് പറഞ്ഞു.