ദേശീയഗീതമായ വന്ദേമാതരം സര്‍ക്കാരിന്റെ ഔദ്യോഗിക ചടങ്ങുകളില്‍ പൂര്‍ണ്ണമായും ആലപിക്കണമെന്നും, അങ്ങനെ ചെയ്യാത്ത പക്ഷം മൂന്നുവര്‍ഷത്തെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുന്ന നിയമം പാര്‍ലമെന്റ് പാസാക്കിയതിന് ശേഷമുള്ള ആദ്യത്തെ സ്വാതന്ത്ര്യ ദിനമാണ് കഴിഞ്ഞത്. ചരിത്രത്തിലാദ്യമായി വന്ദേമാതരം ആലപിച്ച ശേഷമാണ് ചെങ്കോട്ടയില്‍ നിന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്തത്. പാര്‍ലമെന്റ് പാസാക്കിയ നിയമം രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും മുതല്‍ രാജ്യത്തെ സാധാരണ പൗരന്‍ വരെ അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. പക്ഷേ ഇതിന് തയ്യാറല്ലെന്ന നിലപാട് ആണ് ലോക്സഭയിലെ പ്രതിപക്ഷ പാര്‍ട്ടിയും കേരളത്തിലെ ഭരണകക്ഷിയുമായ കോണ്‍ഗ്രസ് വ്യക്തമാക്കിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ആസ്ഥാനമായ എഐസിസി ഓഫീസില്‍ പാര്‍ട്ടി മുന്‍ അധ്യക്ഷ സോണിയ വന്ദേമാതരം പൂര്‍ണമായി ആലപിക്കുന്നത് ബോധപൂര്‍വ്വം തടയാന്‍ ശ്രമിച്ചതിലൂടെ നിയമം ലംഘിച്ചിരിക്കുകയാണ്.
ദേശീയ ഗീതത്തെ അപമാനിച്ച സോണിയയ്‌ക്ക് രാജ്യം മാപ്പുനല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ വ്യക്തമാക്കിയിരിക്കുന്നു. നിങ്ങളുടെ ചെയ്തികള്‍ രാജ്യം കണ്ടുവെന്നും, വന്ദേമാതരത്തെ എങ്ങനെ അപമാനിക്കാന്‍ തോന്നിയെന്നും അമിത് ഷാ ചോദിച്ചു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് സോണിയക്കെതിരെ കര്‍ണാടകയില്‍ പോലീസ് കേസെടുത്തു. രാജ്യത്തിനും ലോകത്തിനും മുന്നില്‍ കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ മുഖം സോണിയ വെളിപ്പെടുത്തിയിരിക്കുന്നു. വന്ദേമാതരത്തോട് അവര്‍ക്ക് അത്രയധികം വെറുപ്പാണ്. വന്ദേ മാതരത്തിന്റെ പൂര്‍ണ്ണരൂപം ആലപിച്ചപ്പോള്‍ സോണിയയും, കോണ്‍ഗ്രസ് അധ്യക്ഷനും സോണിയാ കുടുംബത്തിന്റെ സേവകനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വല്ലാതെ അസ്വസ്ഥരായത് ഇതിനാലാണ്. ക്യാമറ പകര്‍ത്തിയ ഈ ദൃശ്യം ലോകം മുഴുവന്‍ കണ്ടപ്പോള്‍ തരംതാണ ന്യായീകരണങ്ങള്‍ വിളമ്പി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്.
കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന കര്‍ണാടകയിലെയും തെലങ്കാനയിലെയും ഹിമാചല്‍ പ്രദേശിലെയും സര്‍ക്കാരുകള്‍ ഔദ്യോഗിക സ്വാതന്ത്ര്യ ദിന പരിപാടിയില്‍ നിയമം അനുശാസിക്കുന്നതുപോലെ വന്ദേമാതരം പൂര്‍ണമായും ആലപിച്ചിരുന്നു. ഇതേ കോണ്‍ഗ്രസിന്റെ പരമോന്നത നേതാവാണ് ദല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് വന്ദേമാതരത്തെ ആസൂത്രിതമായി അവഹേളിച്ചത്. വന്ദേമാതരം ഇത്രയ്‌ക്ക് വെറുക്കപ്പെട്ടതാണെങ്കില്‍ സ്വന്തം സര്‍ക്കാരുകള്‍ എന്തുകൊണ്ട് അത് പാടിയെന്ന് വിശദീകരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ബാധ്യസ്ഥമാണ്. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പാര്‍ട്ടി ആസ്ഥാനത്ത് ദേശീയഗീതമായ വന്ദേമാതരം പൂര്‍ണമായും ആലപിച്ചുവെന്നും, പരിപാടിയില്‍ വന്ദേമാതരം ശരിയായ രീതിയില്‍ ആലപിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഉറപ്പാക്കാനാണ് സോണിയ ശ്രമിച്ചതെന്നും വിശദീകരിച്ച പാര്‍ട്ടി വക്താവ് ജയറാം രമേശ് സ്വയം നാണംകെടുകയാണുണ്ടായത്.
കോണ്‍ഗ്രസിന്റെ പങ്കാളിത്തത്തോടെ പ്രതിപക്ഷം ഭരിക്കുന്ന ജമ്മു കശ്മീര്‍ സര്‍ക്കാരും വന്ദേമാതരം പൂര്‍ണമായും ആലപിച്ചു. കേരളത്തില്‍ വി.ഡി. സതീശന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ മാത്രമാണ് വന്ദേമാതരം പൂര്‍ണമായി ആലപിക്കാതെ നിയമം ലംഘിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക നിര്‍ദ്ദേശവും സര്‍ക്കാരിന്റേതായി പുറപ്പെടുവിച്ചിരുന്നു. നിയമം എന്തായിരുന്നാലും ഞങ്ങള്‍ക്ക് സ്വന്തം നിലപാട് ഉണ്ടെന്നാണ് മുഖ്യമന്ത്രി സതീശനും കോണ്‍ഗ്രസ് നേതാക്കളും പറയുന്നത്. രാജ്യത്ത് പ്രാബല്യത്തിലുള്ള നിയമത്തിന് വിരുദ്ധമായി നിലപാടുകള്‍ സ്വീകരിക്കാന്‍ ആര്‍ക്കും അവകാശമില്ല. ആരെങ്കിലും അതിന് മുതിര്‍ന്നാല്‍ നിയമനടപടി നേരിടേണ്ടി വരും. നിയമം അനുസരിക്കുമെന്ന് ഭരണഘടനാപരമായി സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി നിയമലംഘനത്തിന് നേതൃത്വം നല്‍കുന്നത് അംഗീകരിക്കാനാവില്ല.
ഹിമാചല്‍ പ്രദേശിലെയും കര്‍ണാടകയിലെയും തെലങ്കാനയിലെയും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്ക് വന്ദേമാതരത്തോട് ഇല്ലാതിരുന്ന വിദ്വേഷം കേരളത്തിലെ മുഖ്യമന്ത്രിയായ വി.ഡി. സതീശന് എന്തുകൊണ്ട് ഉണ്ടായെന്ന കാര്യം ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. ഇവിടെ മുസ്ലിം ലീഗ് എന്നൊരു പാര്‍ട്ടിയുണ്ട് എന്നതാണ് കാരണം. ഭാരതം വിഭജിച്ച് പാകിസ്ഥാന്‍ നേടിയെടുക്കാന്‍ മുസ്ലിം ലീഗ് പ്രയോഗിച്ച തന്ത്രമാണ് വന്ദേമാതര വിരോധം. അതേ മുസ്ലിം ലീഗാണ് സതീശനെ മുഖ്യമന്ത്രി കസേരയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. ലീഗിന് ഇഷ്ടമല്ലാത്ത യാതൊന്നും, ഈ മുഖ്യമന്ത്രി ചെയ്യില്ല. ഇങ്ങനെയൊരു ഭരണാധികാരി അധികാരത്തില്‍ തുടരുന്നത് രാജ്യതാല്‍പ്പര്യത്തിന് നിരക്കുന്നതല്ല. രാഷ്‌ട്രീയവും നിയമപരവുമായ കര്‍ശന നടപടികള്‍ ഇതിനെതിരെ ഉണ്ടാകേണ്ടിയിരിക്കുന്നു.
















