ചെന്നൈ: സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ദേശീയ പതാക ഉയർത്തുന്നതിന് മുമ്പ് “വന്ദേമാതരം” ആലപിക്കുകയോ പ്ലേ ചെയ്യുകയോ ചെയ്യണമെന്ന് മദ്രാസ് ഹൈക്കോടതി രജിസ്ട്രാർ ഹൈക്കോടതിയോടും അതിന്റെ മധുര ബെഞ്ചിനോടും കീഴ്‌ക്കോടതികളോടും നിർദ്ദേശിച്ചു.
“വന്ദേമാതരത്തിന്റെ” 150-ാം വാർഷികത്തോടനുബന്ധിച്ച് 2026 ലെ ഹർ ഘർ തിരംഗ കാമ്പെയ്‌നിന്റെ ഭാഗമായി കേന്ദ്ര പുറപ്പെടുവിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് രജിസ്ട്രാർ ജനറൽ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. സർക്കാർ പരിപാടികളിൽ ആദ്യം തമിഴ് തായ് വാഴ്‌ത്ത് ആലപിക്കണമെന്ന് വ്യക്തമാക്കി ഓഗസ്റ്റ് 10 ന് തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ഹൈക്കോടതിയുടെ ഈ നിർദ്ദേശം.
ഹൈക്കോടതി രജിസ്ട്രാർ ജനറൽ പുറത്തിറക്കിയ സർക്കുലറിലാണ് പരിപാടികളുടെ ക്രമം വ്യക്തമാക്കിയിരിക്കുന്നത്. മദ്രാസ് ഹൈക്കോടതി, തമിഴ്നാട് സ്റ്റേറ്റ് ജുഡീഷ്യൽ അക്കാദമി, പ്രാദേശിക കേന്ദ്രങ്ങൾ, ജില്ലാ ജുഡീഷ്യറി യൂണിറ്റുകൾ, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കും ഇതേ ക്രമം പിന്തുടരും. വന്ദേമാതരത്തിന് ശേഷം ദേശീയപതാക ഉയർത്തുകയും ദേശീയഗാനം ആലപിക്കുകയും ചെയ്യും.
കഴിഞ്ഞദിവസം, മദ്രാസ് ഹൈക്കോടതിയിൽ പുതുതായി നിയമിതരായ 15 ജഡ്ജിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് തമിഴ് തായ് വാഴ്‌ത്തോടെയാണ് ആരംഭിച്ചത്.
















