
പാലക്കാട്: കേരളത്തിന്റെ വൃന്ദാവനം എന്നറിയപ്പെട്ടിരുന്ന മലമ്പുഴ ഉദ്യാനത്തെ നവീകരണത്തിന്റെ പേരില്‍ നശിപ്പിക്കുകയും, കോടിക്കണക്കിന് രൂപയുടെ പദ്ധതി അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുകയും ചെയ്യുന്നതിന്റെ പ്രധാന ഉത്തരവാദികള്‍ മലമ്പുഴ എംഎല്‍എ എ. പ്രഭാകരനും സംസ്ഥാന സര്‍ക്കാരുമാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി. കൃഷ്ണകുമാര്‍ ആരോപിച്ചു.
മലമ്പുഴ ഉദ്യാന നവീകരണത്തിനായി നല്‍കിയ കരാര്‍, ഡിപിആര്‍ തയ്യാറാക്കിയ രീതി, എസ്റ്റിമേറ്റ്, സാങ്കേതിക അനുമതി, കരാര്‍ നടപടികള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി, കേന്ദ്ര ഫണ്ടിന്റെ വിനിയോഗം തുടങ്ങിയ മുഴുവന്‍ കാര്യങ്ങളും സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശ് ദര്‍ശന്‍ പദ്ധതിയില്‍ 75.87 കോടി രൂപ അനുവദിച്ചിട്ട് ഒരു വര്‍ഷത്തിലധികമായി. 2026 മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കേണ്ടിയിരുന്ന നവീകരണം സമയപരിധി കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
വര്‍ഷങ്ങളായി മലമ്പുഴ ഉദ്യാനത്തെ ആശ്രയിച്ച് ജോലി ചെയ്തുവരുന്ന നൂറിലധികം താല്‍ക്കാലിക തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. സമീപത്തെ ചെറുകിട വ്യാപാരികള്‍, ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ തുടങ്ങിയവരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
വിനോദസഞ്ചാരികള്‍ വന്ന് തിരിച്ചു പോകുന്നതിനാല്‍ ടിക്കറ്റ് ഇനത്തില്‍ മാത്രം കോടികളുടെ വരുമാന നഷ്ടം ഉണ്ടായി. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് മലമ്പുഴ ഉദ്യാന നവീകരണം തന്റെ നേട്ടമായി ഉയര്‍ത്തിക്കാട്ടി ഫ്‌ളക്‌സുകള്‍ സ്ഥാപിച്ച എംഎല്‍എ, നിര്‍മാണ കമ്പനിയുടെ മേല്‍ കുറ്റം ചുമത്തി ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമം അപഹാസ്യമാണ്.
മലമ്പുഴ ഉദ്യാനത്തിന്റെ തനിമയും പൈതൃകവും സംരക്ഷിക്കുന്നതിനാവശ്യമായ പഠനങ്ങള്‍ നടത്താതെ മുന്‍ കേരള ടൂറിസം മന്ത്രിയുടെയും ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും താല്‍പര്യപ്രകാരമാണ് ഡിപിആര്‍ തയ്യാറാക്കുന്നതിനുള്ള കരാര്‍ നല്‍കിയതെന്ന ആരോപണവും അന്വേഷിക്കണമെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. മലമ്പുഴ ഉദ്യാനത്തിന്റെ നവീകരണം അടിയന്തരമായി പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.