Kerala

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഇടുക്കി: ഇടമലക്കുടിയില്‍ രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ വീണ്ടും മഞ്ചല്‍ യാത്ര. റോഡും ഗതാഗത സൗകര്യങ്ങളും അപര്യാപ്തമായതോടെ അടിയന്തര ചികിത്സ ആവശ്യമുള്ളവരെയാണ് നാട്ടുകാര്‍ മഞ്ചലില്‍ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നത്.

അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി അവശേഷിക്കുമ്പോള്‍, അടിയന്തര വൈദ്യസഹായത്തിനായി വീണ്ടും രോഗിയെ മഞ്ചലില്‍ ചുമന്ന് കിലോമീറ്ററുകള്‍ താണ്ടി ഇടമലക്കുടിയിലെ ഗോത്രജനത. ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശിയായ 75 വയസ്സുകാരന്‍ മാലയപ്പനെയാണ് കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിച്ചത്.

കമ്പില്‍ തുണി കെട്ടിയുണ്ടാക്കിയ മഞ്ചലില്‍ കിടത്തി, വനപാതയിലൂടെയും പുഴ മുറിച്ചുകടന്നും കുടിനിവാസികളായ നിരവധി പേര്‍ മാറിമാറി നാല് കിലോമീറ്ററോളമാണ് ഇയാളെ ചുമന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ മണലാര്‍ പുഴയ്‌ക്ക് കുറുകെയുണ്ടായിരുന്ന ഒറ്റത്തടിപ്പാലം ഒലിച്ചുപോയത് പ്രദേശവാസികളുടെ യാത്ര പൂര്‍ണ്ണമായും തടസ്സപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് അപകടകരമായ രീതിയില്‍ കാട്ടുപാതയിലൂടെ സഞ്ചരിച്ച് മാങ്കുളത്തിന് സമീപമുള്ള ആനകുളത്ത് എത്തിച്ച ശേഷമാണ് രോഗിയെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാനായത്.

ആനക്കുളത്ത് നിന്ന് 28 കിലോമീറ്റര്‍ അകലെയാണ് അടിമാലി താലൂക്ക് ആശുപത്രി സ്ഥിതി ചെയ്യുന്നത്. നിലവില്‍ ഗൂഡല്ലാര്‍കുടിയില്‍ പനിയും മറ്റ് പകര്‍ച്ചവ്യാധികളും പടര്‍ന്നുപിടിക്കുന്ന സാഹചര്യം നിലനില്‍ക്കെയാണ് ഈ ദുരിതയാത്ര. കഴിഞ്ഞ വര്‍ഷവും സമാന രീതിയില്‍ ഒരു വിദ്യാര്‍ത്ഥിയെ മഞ്ചലില്‍ ചുമന്ന ആശുപത്രിയില്‍ എത്തിച്ചത് വലിയ വാര്‍ത്താപ്രാധാന്യവും ജനരോഷവും സൃഷ്ടിച്ചിരുന്നു.

പ്രദേശത്തേക്ക് നാല് കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കണമെന്ന ആവശ്യം ഉന്നയിച്ച് എംഎല്‍എ, എംപി അടക്കമുള്ള ജനപ്രതിനിധികള്‍ക്കും സര്‍ക്കാരിനും നിവേദനം നല്‍കിയിരുന്നെങ്കിലും തുടര്‍നടപടികളുണ്ടായിട്ടില്ലെന്ന് ആദിവാസികള്‍ ആരോപിക്കുന്നു. വഴി നിര്‍മ്മിക്കാന്‍ ഉടന്‍ നടപടിയെടുക്കുമെന്ന് ജനപ്രതിനിധികള്‍ മുന്‍പ് ഉറപ്പുനല്‍കിയിരുന്നെങ്കിലും വനംവകുപ്പിന്റെ എതിര്‍പ്പും മറ്റ് വകുപ്പുകളുടെ നിഷ്‌ക്രിയത്വവും കാരണം പദ്ധതി ഇപ്പോഴും കടലാസില്‍ മാത്രമായി തുടരുകയാണ്.

Recent Posts