Kerala

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്ലം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍. സുകുമാരൻ നായർ ചെയ്യുന്ന തെറ്റുകൾ ഞാൻ ഇനിയും ലോകത്തോട് വിളിച്ചുപറയും. ഇത് കേൾക്കുന്ന നിങ്ങളും സോഷ്യൽ മീഡിയയിലൂടെ ഇതുപോലുള്ള കാര്യങ്ങൾ പുറത്ത് കൊണ്ടുവരണം. കേസ് കൊടുത്താൽ സുകുമാരൻ നായരുടെ ആയുഷ്‌കാലത്ത് തീർപ്പാകില്ലെന്നും അതിനായി എൻഎസ്‌എസിന്റെ പണം ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഞാൻ കേസ് കൊടുത്താൻ എന്റെ കാശ് പോകും. ഞാൻ ഒറ്റയ്‌ക്കാണ്. സ്വന്തം പൈസ ചെലവാക്കാൻ സുകുമാരൻ നായർ തയ്യാറാണോ? എങ്കിൽ ഞാനും തയ്യാറാണെന്നും ഗണേഷ് കുമാർ. ജനാധിപത്യം ഇല്ലെന്ന് പറയുന്നവർക്ക് കേസ് കൊടുക്കാമെന്ന എൻഎസ്‌എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു കെ ബി ഗണേശ് കുമാർ.

‘ഞാൻ കേസ് കൊടുക്കാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ല. കേസുകെട്ടുകൾ ഒഴിവാക്കണമെന്ന് മന്നത്ത് ആചാര്യൻ പറഞ്ഞിട്ടുണ്ട്. ഞാനിപ്പോൾ ഒരു കേസ് കൊടുത്താൽ സുകുമാരൻ നായർ അദ്ദേഹത്തിന്റെ സ്വന്തം പോക്കറ്റിൽ നിന്ന് പണമെടുത്ത് കേസ് നടത്തില്ല. അതിന് അദ്ദേഹം മന്നത്ത് ആചാര്യൻ പിടി അരി ശേഖരിച്ച് ഉണ്ടാക്കിയ എൻഎസ്‌എസിന്റെ പണമെടുത്ത് കേസ് നടത്തും. ഒരു രാത്രി മര്യാദ കേടു കാണിച്ച് പത്തനാപുരം എന്‍എസ്എസ് യൂണിയന്‍ പിരിച്ചുവിട്ടു. ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാല്‍ കരാള ഹസ്തങ്ങളില്‍ നിന്ന് മോചിപ്പിക്കാന്‍ ആകും’, കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.

സിവിൽ കേസ് കൊടുത്താൽ അദ്ദേഹത്തിന്റെ ആയുഷ്‌കാലത്ത് തീർപ്പാകില്ല. കാരണം മുമ്പൊരു കേസിൽ അദ്ദേഹം എൻഎസ്‌എസിന്റെ പണമെടുത്ത് വക്കീലിനെ വച്ച് 89 തവണ കോടതിയിൽ കേസ് മാറ്റിവയ്‌പ്പിച്ചു. അന്തസുണ്ടെങ്കിൽ കേസ് വാദിക്കണം. ഇത്രയും തവണ കേസ് മാറ്റിവയ്‌ക്കുന്നത് ജുഡീഷ്യറിയോട് കാണിക്കുന്ന മര്യാദകേടാണ്.

44പേർക്കാണ് ജോലി കൊടുത്തത്. ചെറുമകന് രണ്ട് മാസം മുമ്പ് പ്ലസ് ടു ലാബ് അസിസ്റ്റൻഡായി ജോലി കൊടുത്തു. ഒരു സ്വകാര്യ ബാങ്കിൽ നിന്ന് എന്തിനാണ് പണം എടുത്തതും തിരിച്ചിട്ടതും. തമിഴ്‌നാട്ടിൽ ശ്രീ അയ്യപ്പ എന്ന കോളേജ് വാങ്ങിയതായി മന്നത്ത് ആചാര്യന്റെ ജീവചരിത്രത്തിൽ പറയുന്നുണ്ട്. ആ കോളേജ് എവിടെ. അതിന്റെ ഇപ്പോഴത്തെ മാനേജർ ആരാണ്? അതിന്റെ ഇപ്പോഴത്തെ ഉടമകൾ ആരാണ്? ഇതിനെല്ലാം സുകുമാരൻ സാർ ഉത്തരം നൽകണം. അല്ലാതെ ഒഴിഞ്ഞുമാറരുത് – ഗണേശ് കുമാർ പറഞ്ഞു.

മകനെ പറ്റിയും മകളെ പറ്റിയും ഒക്കെ കാര്യങ്ങള്‍ തന്റെ കൈയിലും ഉണ്ടെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. തനിക്ക് മന്നത്തിന്റെ സമാധി തുറന്ന് കിട്ടണമെന്ന് മാത്രമേയുള്ളൂ. ‘23,000 രൂപ ശമ്പളം വാങ്ങുന്നവന്‍ മകളെ ലണ്ടനില്‍ എങ്ങനെ പഠിപ്പിച്ചു. അന്വേഷിക്കണം. ഒന്നും സുകുമാരന്‍ നായരുടെ ഔദാര്യമല്ല, മന്നത്ത് പത്മനാഭന്‍ കരുതിവെച്ച അവകാശമാണ്. നായര്‍ നിരാശരായി കുനിഞ്ഞു നിന്നിട്ട് കാര്യമില്ല. നായര്‍ എന്നും പോരാളികളാണ്. എന്‍എസ്എസിനെ ഒരു ആചാര്യനെ ഉള്ളൂ. സ്വയം സുകുമാരന്‍ നായര്‍ ആചാര്യന്‍ ആകും എന്നത് കയ്യില്‍ വച്ചാല്‍ മതി’, ഗണേഷ് കുമാര്‍ പറഞ്ഞു. ഒരാളും എന്‍എസ്എസിനെതിരെ നില്‍ക്കരുതെന്നും താന്‍ ബദല്‍ സംഘടനയുണ്ടാക്കില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

Recent Posts