ന്യൂഡൽഹി : ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് യൂട്യൂബർ ധ്രുവ് റാഠി ചെയ്ത വീഡിയോ നീക്കം ചെയ്ത് യൂട്യൂബ് . കേന്ദ്ര സർക്കാരിന്റെ ഗ്രീവൻസ് അപ്പലേറ്റ് കമ്മിറ്റിയുടെ (ജിഎസി) ഉത്തരവിനെത്തുടർന്ന് വീഡിയോ ഇന്ത്യയിൽ തടഞ്ഞുവച്ചിരിക്കുകയാണെന്ന് ഗൂഗിളിനെ പ്രതിനിധീകരിച്ച അഭിഭാഷകൻ ജസ്റ്റിസ് സ്വരണ കാന്ത ശർമ്മയെ അറിയിച്ചു.
വീഡിയോ ആഗോളതലത്തിൽ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയം നിലവിൽ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന് മുന്നിലാണ്. അഭിഭാഷക അമിത സച്ച്ദേവ സമർപ്പിച്ച ഹർജിയിലാണ് കേസ്.
“ഹിന്ദുക്കൾക്ക് ബീഫ് കഴിക്കാമോ? | കേരള സ്റ്റോറി 2 തുറന്നുകാട്ടപ്പെട്ടു” എന്ന തലക്കെട്ടിൽ 2026 മാർച്ച് 21 ന് ധ്രുവ് റാഠി അപ്‌ലോഡ് ചെയ്ത വീഡിയോയ്‌ക്കെതിരെ വൻ എതിർപ്പ് ഉയർന്നിരുന്നു. ഹിന്ദു ദേവതകളെ അപമാനിക്കുന്ന തരത്തിലുള്ള അവകാശവാദങ്ങളാണ് വീഡിയോയിൽ ഉന്നയിച്ചിരിക്കുന്നതെന്നും ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും സച്ച്ദേവ ആരോപിക്കുന്നു.
ഇന്ത്യയ്‌ക്കുള്ളിൽ മാത്രമേ വീഡിയോ യൂട്യൂബ് ബ്ലോക്ക് ചെയ്തിട്ടുള്ളൂവെന്ന് ചൊവ്വാഴ്ച സച്ച്ദേവ കോടതിയെ അറിയിച്ചു. വീഡിയോ ഇപ്പോഴും വിദേശത്ത് കാണാൻ കഴിയും. VPN വഴി ഇന്ത്യയിൽ ഇപ്പോഴും വീഡിയോ ആക്‌സസ് ചെയ്യാൻ കഴിയുമെന്നും അവർ ചൂണ്ടിക്കാട്ടി. ഈ കാരണങ്ങളാൽ, വീഡിയോ ലോകമെമ്പാടും നീക്കം ചെയ്യണമെന്ന് സച്ച്ദേവ ആവശ്യപ്പെട്ടു.
രാമായണത്തിലെയും മഹാഭാരതത്തിലെയും കഥാപാത്രങ്ങൾ വനവാസകാലത്ത് മാംസം, മദ്യം എന്നിവ കഴിച്ചിരുന്നുവെന്നാണ് ധ്രുവ് റാഠി വീഡിയോയിൽ പറയുന്നത്.











