കൊല്ലം: കടലിൽ കാണാതായ മകനായി നടത്തിയ തെരച്ചിലിൽ അധികൃതരുടെ ഭാഗത്തുനിന്നും ഗുരുതരമായ ഏകോപനമില്ലായ്‌മ ഉണ്ടായെന്ന ആരോപണവുമായി ഗൗതം കൃഷ്‌ണന്റെ അമ്മ രേഷ്‌മ. സംസ്ഥാന സർക്കാരിന്റെയും തീരദേശ പോലീസിന്റെ പ്രവർത്തനങ്ങളിൽ കടുത്ത പ്രതിഷേധമാണ് അവര്‍ രേഖപ്പെടുത്തിയത്.
ലഭ്യമായ അത്യാധുനിക സംവിധാനങ്ങൾ ആദ്യഘട്ടത്തിൽ ഉപയോഗിച്ചില്ലെന്നും, നേവി ഷിപ്പ് എത്തിയതുപോലും കോസ്റ്റൽ പോലീസ് അറിഞ്ഞില്ലെന്നും അവർ ആരോപിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിലൂടെയാണ് നേവിയെ എത്തിച്ചതെന്ന് വ്യക്തമാക്കിയ രേഷ്‌മ, ഫിഷറീസ് മന്ത്രി പിന്നീട് വിളിച്ചില്ലെന്നും ദുരന്തമുഖത്ത് ഷിബു ബേബി ജോൺ മാത്രമാണ് കൂടെയുണ്ടായിരുന്നതെന്നും പറഞ്ഞു.
തങ്ങളെ തള്ളിക്കളഞ്ഞ ഫിഷറീസ് മന്ത്രിയെയും തങ്ങൾ തള്ളിക്കളഞ്ഞ് കഴിഞ്ഞു. ഇനിയും മകനെ കിട്ടിയില്ലെങ്കിൽ അത് തന്റെ വിധി. അപകടത്തിൽപ്പെട്ട വള്ളം ഗൗതം കൃഷ്‌ണയുടെ പേരിൽ രജിസ്റ്റർ ചെയ്തത്. ജനുവരിയിൽ രജിസ്റ്റർ ചെയ്ത വള്ളത്തിന്റെ ഇതുവരെയും ആർ.സി ബുക്ക് ലഭിച്ചിട്ടില്ല. ഇതും പുറംലോകം അറിയണമെന്നും രേഷ്‌മ പറഞ്ഞു.
തെരച്ചിലിനായി നേവിയുടെ സേവനം ഉറപ്പാക്കിയത് സുരേഷ് ഗോപിയുടെ അടിയന്തര ഇടപെടൽ മൂലമാണെന്ന് രേഷ്മ പറഞ്ഞു. വാക്കുകളിലല്ല, പ്രവർത്തിയിലാണ് തങ്ങൾക്കൊപ്പം നിൽക്കേണ്ടതെന്ന് സുരേഷ് ഗോപി തെളിയിച്ചു. നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന സംവിധാനങ്ങളിൽ തൃപ്തിയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ആദ്യഘട്ടത്തിൽ ഹെലികോപ്റ്റർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിൽ വീഴ്ച പറ്റി എന്ന് കാണിച്ച് ഗൗതത്തിന്റെ അമ്മ രേഷ്മ തീരദേശ പോലീസ് സ്റ്റേഷന് മുന്നിൽ സമരം നടത്തിയിരുന്നു. ഇതിനുപിന്നാലെ കേന്ദ്രമന്ത്രി സുരേഷ് ഗോപി വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട് നേവിയുടെ സേവനവും ഹെലികോപ്റ്ററുകൾക്ക് ആവശ്യമായ ഇന്ധന സൗകര്യങ്ങളും ഉറപ്പാക്കുകയുമായിരുന്നു.
രക്ഷാപ്രവർത്തനം കൂടുതൽ വേഗത്തിലാക്കാൻ കൊല്ലം വള്ളിക്കാവ് അമൃതപുരി ക്യാമ്പസ് അധികൃതരുടെ സഹകരണത്തോടെ അടിയന്തരമായി ഒരു താത്കാലിക ഹെലിപാഡും സജ്ജമാക്കിയിട്ടുണ്ട്. നാവികസേനയുടെ കപ്പലിന് പുറമെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററുകളും ഡോർണിയർ വിമാനങ്ങളും ആകാശമാർഗം തെരച്ചിൽ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന ജനരോഷത്തിനും കുടുംബത്തിന്റെ പ്രതിഷേധങ്ങൾക്കും പിന്നാലെ ഇന്ത്യൻ നാവികസേന നേരിട്ട് രംഗത്തിറങ്ങിയതോടെയാണ് കടലിലെ പരിശോധന പുതിയ ഘട്ടത്തിലേക്ക് കടന്നത്.
നാവികസേനയുടെ യുദ്ധക്കപ്പലായ ‘ഐ.എൻ.എസ് കൽപേനി ഞായറാഴ്ച രാവിലെ നീണ്ടകര തീരത്ത് നിന്നും ഒരു നോട്ടിക്കൽ മൈൽ അകലെ എത്തി നങ്കൂരമിട്ടു. കടലിനടിയിൽ തെരച്ചിൽ നടത്തുന്നതിൽ വിദഗ്ധ പരിശീലനം ലഭിച്ച നാവികസേനയുടെ സ്പെഷ്യലൈസ്ഡ് ഡൈവിങ് ടീം കപ്പലിലുണ്ട്. വെള്ളത്തിനടിയിലെ നിരീക്ഷണം കൂടുതൽ ശക്തമാക്കുന്നതിനായി നാവികസേനയുടെ ഡൈവർമാർ അത്യാധുനിക പോർട്ടബിൾ സോനാർ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിലവിൽ തെരച്ചിൽ നടത്തുന്നത്. കൃത്യമായി ഡൈവിങ് നടത്തേണ്ട പോയിൻ്റുകൾ നിർണയിക്കാൻ സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ മറൈൻ എൻഫോഴ്സ്‌മെൻ്റ് ബോട്ട് നാവികസേനാ കപ്പലിന് സമീപം ക്യാമ്പ് ചെയ്യുന്നുണ്ട്.
















