Thiruvananthapuram

ഉടമ അറിയാതെ പശുവിനെ വിറ്റു; ക്ഷീരസംഘം പ്രസിഡന്റിനെതിരെ പരാതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മാറനല്ലൂര്‍: ഉടമ അറിയാതെ പശുവിനെ വിറ്റതായി പരാതി. ക്ഷീരസംഘം പ്രസിഡന്റിന് എതിരെ മുന്‍ പ്രസിഡന്റാണ് പരാതി നല്‍കിയത്. പരിപാലിക്കാന്‍ ഏല്‍പ്പിച്ച പശുവിനെയാണ് ഉടമ അറിയാതെ വിറ്റ് എഴുപതിനായിരത്തോളം രൂപ കൈക്കലാക്കിയത്. ഇതുസംബന്ധിച്ച് മുന്‍ ക്ഷീരസംഘം പ്രസിഡന്റും കണ്ടല സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റുമായ ഭാസുരാങ്കനാണ് പരാതി നല്‍കിയത്. നിലവിലെ ക്ഷീരസംഘം പ്രസിഡന്റ് ജോണ്‍സണ്‍ എതിരെയാണ് മാറനല്ലൂര്‍ പോലീസ് കേസെടുത്തത്. സ്വന്തമായി കാലിത്തൊഴുത്തില്ലാത്തതിനാല്‍ പശുവിനെ പരിപാലിക്കുന്നതിനായി ജോണ്‍സണെ ഏല്‍പ്പിച്ചിരുന്നതായാണ് ഭാസുരാംഗന്‍ പരാതിയില്‍ പറയുന്നത്.

2025 ഏപ്രില്‍ രണ്ടിന് ഇതുസംബന്ധിച്ച് ഇരുവരും കരാറുണ്ടാക്കിയതായും പരാതിയില്‍ പറയുന്നു. കരാര്‍ പ്രകാരം വെളിയംകോടുള്ള ജോണ്‍സണിന്റെ വീട്ടിലെ തൊഴുത്തിലായിരുന്നു പശുവിനെ സംരക്ഷിക്കേണ്ടിയിരുന്നത്. പശുവിന്റെ പരിപാലനത്തിനായി വര്‍ഷം നാലായിരം രൂപ നല്‍കണമെന്നും സംരക്ഷണച്ചെലവുകള്‍ക്കായി പ്രാദേശികമായി പാല്‍ വിറ്റശേഷം ബാക്കിയുള്ള പാല്‍ മാറനല്ലൂര്‍ ക്ഷീരോല്‍പാദക സഹകരണ സംഘത്തില്‍ അളക്കണമെന്നുമായിരുന്നു ധാരണ. എന്നാല്‍ ഈ വ്യവസ്ഥകള്‍ പാലിക്കാതെ തന്റെ അറിവോ സമ്മതമോ ഇല്ലാതെ പശുവിനെ വിറ്റുവെന്നാണ് ഭാസുരാംഗന്റെ ആരോപണം. വിശ്വാസപൂര്‍വം ഏല്‍പ്പിച്ച പശുവിനെ അനുമതിയില്ലാതെ വിറ്റതിലൂടെ വിശ്വാസവഞ്ചന നടത്തിയെന്നും പരാതിയില്‍ പറയുന്നു.
ഭാസുരാംഗന്‍ കേസില്‍ പെട്ടപ്പോള്‍ ആണ് ക്ഷീര സംഘം പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. പിന്നീട് വിശ്വസ്തനായിരുന്ന ജോണ്‍സണ്‍. താന്‍ തിരികെ എത്തുമ്പോള്‍ പശുവിനെ തിരികെ കൈമാറുമെന്ന് പ്രതീക്ഷയിലായിരുന്നു ഭാസുരാംഗന്‍.