Kerala

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കണ്ണൂർ: പോലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിക്കെതിരെ കാപ്പ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തുന്നത് പരിശോധിക്കുമെന്ന് സംസ്ഥാന ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി. വിജയൻ. പോലീസിനെ വെല്ലുവിളിച്ച് ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞിരുന്ന അർജുനെ കണ്ണൂരിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എ.ഡി.ജി.പി.

റീൽ ഹീറോസും വാളുകൊണ്ട് കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ച് ഷോ കാണിച്ചും നടക്കുന്ന ആളുകളുണ്ട്. ആ ഷോ ഇതോടെ കൂടി അവസാനിക്കും. സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റിട്ട് പോലീസിനെ വഴിത്തെറ്റിക്കാൻ ശ്രമിച്ചു. എന്നാൽ, അതിനേക്കാൾ സ്മാർട്ടായ പോലീ
സ് കേരളത്തിലുണ്ട്. പോലീസ് പോലീസിന്റെ പണി കൃത്യമായി ചെയ്യുന്നുണ്ട്. നിയമം കൈയിലെടുത്തുള്ള ഇത്തരം ധിക്കാരപരമായ പരിപാടികൾ കേരളത്തിൽ നടക്കില്ല. ഇവരുടെ സ്പോൺസർമാരെയും പിടികൂടും. ആഭ്യന്തര മന്ത്രി കൃത്യമായ നിർദേശം പോലീസിന് നൽകിയിട്ടുണ്ട്. ഇത്തരത്തിൽ നിയമത്തെ വെല്ലുവിളിച്ച് പ്രവർത്തിക്കാൻ ആരെയും അനുവദിക്കരുത്. ഗുണ്ടകൾക്കെതിരെ ശക്തമായ നടപടി തുടരുമെന്നും എ.ഡി.ജി.പി. വ്യക്തമാക്കി.

ഗുണ്ടകളുടെ സമൂഹ മാധ്യമ ഇടപെടൽ തന്നെയാണ് അവരെ കുരുക്കുന്നത്. സമൂഹ മാധ്യമങ്ങൾ കർശനമായി നിരീക്ഷിക്കും. ആയെങ്കി തന്നെയാണോ സോഷ്യൽ മീഡിയ ഉപയോഗിച്ചത് എന്ന് പരിശോധിച്ചു വരുന്നു. ചില പോസ്റ്റുകൾ അർജുൻ തന്നെയാണ് ഇട്ടതെന്ന് അദ്ദേഹം പറഞ്ഞു.

പോലീസ് അങ്ങനെ കറങ്ങിയിട്ടില്ല. പോലീസിനെ പേടിച്ചിട്ട് അർജുനാണ് കറങ്ങി നടന്നത്. പോലീസിന്റെ കൂട്ടായ പ്രവർത്തനമാണ് അർജുനെ പിടികൂടാൻ കഴിഞ്ഞത്. കേസുകൾ പരിശോധിച്ചിട്ട് കോടതിയിൽ ഹാജരാക്കേണ്ടതിനെ കുറിച്ച് ആലോചിക്കും. നിയമപരമായ എല്ലാ വശങ്ങളും പരിശോധിക്കും. ജാമ്യം ലഭിക്കാത്ത കേസുകളുമുണ്ട്. കൂടുതൽ വിവരങ്ങൾ നൽകുന്നില്ലെന്ന് എഡിജിപി പറഞ്ഞു.

കാപ്പ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തുന്നത് പരിശോധിക്കും. നിയമപരമായി സാധ്യമായ എല്ലാ വശങ്ങളും നോക്കും. ആയങ്കിക്കു മാത്രമല്ല, ഒരു ഗുണ്ടക്കും പോലീസിനെ വെല്ലുവിളിക്കാനുള്ള ധൈര്യമുണ്ടാകരുത്. കേരളത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ആളുകളുടെ പട്ടികയുണ്ടാക്കിയിട്ടുണ്ട്. ഗുണ്ടകളെ പിടികൂടാനുള്ള ഓപ്പറേഷൻ ഗ്രിപ്പുമായി ബന്ധപ്പെട്ട ആലോചനകൾ നടക്കുന്ന സമയത്താണ് ആയങ്കിയുടെ വെല്ലുവിളി ഉണ്ടാകുന്നത്. ഇത്തരത്തിൽ ഗുണ്ടാ പ്രവർത്തനം ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ നടപടി കൂടിയാണ് പോലീസ് സ്വീകരിക്കുന്നതെന്നും എ.ഡി.ജി.പി വ്യക്തമാക്കി.

കണ്ണൂർ നഗരത്തിലെ അഭിഭാഷകയുടെ ഫ്ലാറ്റിൽനിന്ന് ഞായറാഴ്ച പുലർച്ചെയാണ് അർജുനെ പോലീസ് പിടികൂടിയത്.

Recent Posts