Football

ഇന്‍ഫാന്റിനോയ്‌ക്ക് പിന്തുണയുമായി മെക്‌സിക്കോയും അര്‍ജന്റീനയും; രാജിവെക്കണമെന്ന് നോര്‍വെ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ലണ്ടന്‍: ഫിഫ പ്രസിഡന്റ് ജിയാനി ഇന്ഫാന്റിനോയ്‌ക്കെതിരെ അന്താരാഷ്‌ട്ര ഫുട്‌ബോള്‍ ലോകത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ, ഇന്ഫാന്റിനോയ്‌ക്ക് പരസ്യ പിന്തുണയുമായി മെക്‌സിക്കോയും അര്‍ജന്റീനയും രംഗത്തെത്തി. ഇതോടെ ലോക ഫുട്‌ബോള്‍ ഭരണകൂടത്തിലെ ചേരിതിരിവും ആഭ്യന്തര തര്‍ക്കങ്ങളും കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്.

ലോകകപ്പ് ഉള്‍പ്പെടെയുള്ള ഫിഫ മത്സരങ്ങളില്‍ സ്വകാര്യ നിക്ഷേപം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്ന് ഫിഫയുടെ ഭരണനിര്‍വ്വഹണത്തില്‍ പൂര്‍ണ്ണമായ പുനഃപരിശോധന വേണമെന്ന് കോണ്‍കാകാഫ് ആവശ്യപ്പെട്ടിരുന്നു. കൂടാതെ യൂറോപ്യന്‍ ഫുട്‌ബോള്‍ ഭരണസമിതിയായ യുവേഫയുടെ നിലപാടുകളെ പിന്തുണയ്‌ക്കാനും അവര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കോണ്‍കാകാഫിലെ പ്രമുഖ അംഗമായ മെക്‌സിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഈ നിലപാട് തള്ളി ഇന്ഫാന്റിനോയ്‌ക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

ഓഗസ്റ്റ് അഞ്ചിന് ഫിഫയുടെ നിലവിലുള്ള ഭരണഘടനാ ചട്ടക്കൂടുകളും നടപടിക്രമങ്ങളും പാലിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് ഇന്ഫാന്റിനോ പുറപ്പെടുവിച്ച പ്രസ്താവനയെ മെക്‌സിക്കോ പൂര്‍ണ്ണമായി പിന്തുണച്ചു. ഫിഫയുടെ ഔദ്യോഗിക ചട്ടക്കൂടിന് പുറത്ത് നടക്കുന്ന ഒരു നീക്കത്തെയും അംഗീകരിക്കില്ലെന്ന് മെക്‌സിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി. വടക്കേ അമേരിക്കന്‍ സംഘടനയായ കോണ്‍കാകാഫില്‍ നിന്ന് മാറി ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനായ ‘കോണ്‍മെബോലില്‍’ ചേരാന്‍ മെക്‌സിക്കോ ആഗ്രഹിക്കുന്നുവെന്ന അഭ്യൂഹങ്ങളും ശക്തമാകുന്നുണ്ട്.

അര്‍ജന്റീനയുടെയും മറ്റ് രാജ്യങ്ങളുടെയും പിന്തുണ: അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും ഇന്ഫാന്റിനോയെ പിന്തുണച്ച് രംഗത്തെത്തി. കഴിഞ്ഞ പത്ത് വര്‍ഷമായി ഫിഫയില്‍ ഇന്ഫാന്റിനോ കൊണ്ടുവന്ന സുതാര്യമായ മാറ്റങ്ങളെയും ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങളെയും അര്‍ജന്റീന പുകഴ്‌ത്തി. കോണ്‍മെബോല്‍ പൂര്‍ണ്ണമായി ഇന്ഫാന്റിനോയ്‌ക്കൊപ്പമുണ്ട്. ആഫ്രിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനും അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം മാര്‍ച്ച് മാസം നടക്കാനിരിക്കുന്ന ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ നീക്കങ്ങള്‍.

ഇന്‍ഫാന്റിനോയുടെ 10 വര്‍ഷത്തെ ഭരണത്തിനെതിരെ യുവേഫയും നോര്‍വേ ഉള്‍പ്പെടെയുള്ള ചില യൂറോപ്യന്‍ രാജ്യങ്ങളും വലിയ എതിര്‍പ്പാണ് ഉയര്‍ത്തുന്നത. നിലവിലെ തര്‍ക്കങ്ങളില്‍ ഇന്ഫാന്റിനോ രാജി വെക്കണമെന്ന് നോര്‍വീജിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്‍ഫാന്റിനോയുടെ രാജിക്കായി നേരിട്ട് രംഗത്തെത്തുന്ന ആദ്യത്തെ ദേശീയ ഫുട്‌ബോള്‍ ഫെഡറേഷനാണ് നോര്‍വേ. വിശ്വാസം പൂര്‍ണ്ണമായും നഷ്ടപ്പെട്ടുവെന്നും നോര്‍വേ ഫുട്‌ബോള്‍ ഫെഡറേഷന്‍ അധ്യക്ഷ ലിസ ക്ലാവനെസ്സ് ഈ നിലപാട് വ്യക്തമാക്കി. ‘ഇന്‍ഫാന്റിനോയിലുള്ള വിശ്വാസം ഞങ്ങള്‍ക്ക് പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. ഇനി അദ്ദേഹത്തിന് ഒരു തിരിച്ചുവരവില്ല,’ ലിസ ക്ലാവനെസ്സ് പറഞ്ഞു. ഇന്‍ഫാന്റിനോയോട് ഉടനടി സ്ഥാനം ഒഴിയാന്‍ ആവശ്യപ്പെട്ട് അടുത്ത ആഴ്ച നോര്‍വേ ഔദ്യോഗികമായി കത്തയക്കും.