
ബെംഗളൂരു : മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള കർണാടക മന്ത്രിസഭ വികസനം കഴിഞ്ഞ ദിവസങ്ങളിലാണ് പൂർത്തിയായത് . 19 കോൺഗ്രസ് എംഎൽഎമാരാണ് പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.
അതേസമയം കർണാടകയിൽ മന്ത്രിസ്ഥാനം കോടികൾക്ക് ലേലം ചെയ്തുവെന്ന വാർത്തകളാണിപ്പോൾ പുറത്ത് വരുന്നത് . മന്ത്രിസഭാ വികസനവും ‘പേയ്‌മെന്റ് സീറ്റുകളും ‘ സംബന്ധിച്ച് എംഎൽഎ ആർ.ബി. തിമ്മപുരയും ജില്ലാ പ്രസിഡന്റ് എസ്.ജി. നഞ്ചയ്യനമാതയും തമ്മിൽ നടന്നതായി പറയപ്പെടുന്ന ഓഡിയോ സംഭാഷണമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
കോൺഗ്രസ് സർക്കാരിലെ മന്ത്രി സ്ഥാനങ്ങൾ കോടിക്കണക്കിന് രൂപയ്‌ക്ക് ലേലം ചെയ്തതായി തെളിയിക്കുന്ന ഓഡിയോ നിയമസഭാ കൗൺസിലിലെ പ്രതിപക്ഷ നേതാവ് ചാലവടി നാരായണസ്വാമിയാണ് പുറത്തുവിട്ടത് . ഈ ഓഡിയോ സംഭാഷണം പുറത്ത് വന്നതോടെ സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തര ഭിന്നതകൾ വീണ്ടും മറ നീക്കി പുറത്ത് വന്നിരിക്കുകയാണ്.
ഏറ്റവും കൂടുതൽ പണം നൽകിയവർക്ക് മന്ത്രിസ്ഥാനങ്ങൾ നൽകിയെന്നാണ് റിപ്പോർട്ടുകൾ . വാൽമീകി കോർപ്പറേഷൻ അഴിമതിയിൽ ഉൾപ്പെട്ട നാഗേന്ദ്രയ്‌ക്കും മന്ത്രിസ്ഥാനം നൽകിയിട്ടുണ്ട്. അഴിമതിയിൽ ഉൾപ്പെട്ട എല്ലാവരുടെയും പേര് പറയുമെന്ന് നാഗേന്ദ്ര ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് നാഗേന്ദ്രയെ മന്ത്രിയാക്കിയതെന്നാണ് സൂചന.
തിമ്മപ്പുരയും നഞ്ചയ്യനമാതയും കാറിൽ സംസാരിക്കുന്നതിന്റെ ഓഡിയോ റെക്കോർഡിംഗാണ് പുറത്ത് വന്നതെന്നും സൂചനയുണ്ട് .