
ഫോട്ടോണിക് റഡാറുകള്‍ പ്രകാശ തരംഗം ഉപയോഗിച്ച് ശത്രുവിന്‍റെ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തുന്നു - ചുവന്ന ആരോകളില്‍ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു (വലത്ത്) ഫോട്ടോണിക് റഡാര്‍ (ഇടത്ത്)
ന്യൂദല്‍ഹി: ഭാവിയുദ്ധത്തില്‍ ആധുനിക ആയുധങ്ങളേക്കാള്‍ പ്രധാനം, ശത്രുക്കളുടെ നീക്കത്തെ കൃത്യമായി തിരിച്ചറിയുന്ന ശക്തമായ റഡാറുകള്‍ ആണെന്ന് പറയാറുണ്ട്. പ്രത്യേകിച്ചും റേഡിയോ തരംഗങ്ങളെ വരെ വലിച്ചെടുത്ത്, അതീവരഹസ്യങ്ങളോടെ പറക്കുന്ന സ്റ്റെല്‍ത്ത് വിമാനങ്ങളുടെ ഇക്കാലത്ത്. പക്ഷെ ഇന്ത്യയുടെ കയ്യില്‍ അതിനും ഒരു പരിഹാരമുണ്ട്. അതാണ് സ്റ്റെല്‍ത്ത് വിമാനങ്ങളെപ്പോലും അടയാളപ്പെടുത്തുന്ന ഫോട്ടോണിക് റഡാര്‍. ചൈനയും പാകിസ്ഥാനും ഇനി പേടിക്കേണ്ടിവരും. ചെംഗ്ഡു ജെ-20, ഷെന്യാങ് ജെ-35 എന്നിവ ചൈനയുടെ പുതിയ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങളാണ്. പാകിസ്ഥാന്റെ പക്കലും ഇത്തരം സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങളുണ്ട്. തുര്‍ക്കി നല്‍കിയ തായ് ടിഎഫ് കാന്‍, ചൈനയില്‍ നിന്നും വാങ്ങിയ ജെ-20 എന്നിവ ഇതില്‍പ്പെടുന്നു. എന്നാല്‍ ഇവ ഇന്ത്യന്‍ അതിര്‍ത്തി മുറിച്ചുകടന്നാല്‍ ഇന്ത്യയുടെ ഫോട്ടോണിക് റഡാറുകള്‍ അവയെ കൃത്യമായി അടയാളപ്പെടുത്തിയിരിക്കും.
എന്തായാലും ചൈനയുടെയും പാകിസ്ഥാന്റെയും യുദ്ധനീക്കങ്ങള്‍ ഇനി സൂക്ഷ്മതയോടെ അടയാളപ്പെടുത്താന്‍ ഇന്ത്യയ്‌ക്ക് വേണ്ടി പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡിആര്‍ഡിഒ) ശക്തമായ റഡാര്‍ സംവിധാനം വികസിപ്പിച്ചുകഴിഞ്ഞു. അതാണ് ഫോട്ടോണിക് റഡാര്‍. റേഡിയോ തരംഗങ്ങള്‍ക്ക് പകരം പ്രകാശതരംഗങ്ങളെ ഉപയോഗിച്ച് നിരീക്ഷണം നടത്താന്‍ സാധിക്കുന്നതിനാലാണ് ഇതിലെ ഫോട്ടോണിക് റഡാര്‍ എന്ന് വിളിക്കുന്നത്. ഇന്ത്യയുടെ റഡാര്‍ രംഗത്ത് വിപ്ലവകരമായ മാറ്റമാണ് ഫോട്ടോണിക് റഡാര്‍ കൊണ്ടുവരുന്നത്.
പരമ്പരാഗത ഇലക്ട്രോണിക് റേഡിയോ തരംഗങ്ങള്‍ക്ക് പകരം ലേസറുകളും ഫൈബർ ഒപ്റ്റിക്സും പോലുള്ള പ്രകാശ സാങ്കേതികവിദ്യ ഉപയോഗിച്ച് സ്റ്റെല്‍ത്ത് ഉള്‍പ്പെടെയുള്ള ശത്രുവിമാനങ്ങളുടെ സിഗ്നലുകൾ പിടിച്ചെടുക്കുന്ന അത്യാധുനിക നിരീക്ഷണ സംവിധാനമാണ് ഫോട്ടോണിക് റഡാർ. ഉയർന്ന റെസല്യൂഷൻ, വേഗത, ജാമിംഗിനെ പ്രതിരോധിക്കാനുള്ള ശേഷി എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകൾ
സ്റ്റെൽത്താണ് (Stealth) ഇതിന്റെ മെയിന്‍
1. വിമാനങ്ങൾ, മിസൈലുകൾ, ഡ്രോണുകൾ എന്നിവയെ വളരെ കൃത്യമായി കണ്ടെത്താൻ സാധിക്കുന്നു.
2. വൈദ്യുതകാന്തിക തടസ്സങ്ങളെയും (Electromagnetic jamming) ശത്രുക്കളുടെ വ്യാജ സിഗ്നലുകളെയും ഫലപ്രദമായി പ്രതിരോധിക്കുന്നു.
3. ഭാരം കുറഞ്ഞതും വലിപ്പം കുറഞ്ഞതുമായതിനാൽ യുദ്ധവിമാനങ്ങളിലും ഉപഗ്രഹങ്ങളിലും എളുപ്പത്തിൽ ഘടിപ്പിക്കാം.
4. ഉയർന്ന ബാൻഡ്‌വിഡ്ത്ത് ഉള്ളതിനാൽ വസ്തുക്കളുടെ വ്യക്തമായ ദൃശ്യങ്ങളും വിവരങ്ങളും നൽകുന്നു.
പഴയ റഡാറും ഫോട്ടോണിക് റഡാറും തമ്മിലുള്ള വ്യത്യാസം എന്താണ്?
ഇതുവരെ റേഡിയോ തരംഗം ഉപയോഗിച്ചുള്ള റഡാറുകളാണ് ഇന്ത്യ ഉപയോഗിച്ചിരുന്നത്. എന്നാല്‍ സ്റ്റെല്‍ത്ത് വിമാനങ്ങള്‍ വന്നതോടെ ഇത്തരം റഡാറുകള്‍ കാലഹരണപ്പെട്ടു. കാരണം അഞ്ചാം തലമുറയില്‍പ്പെട്ട സ്റ്റെല്‍ത്ത് വിമാനങ്ങള്‍ റേഡിയോ തരംഗങ്ങളെ ആഗിരണം ചെയ്യുകയോ അതല്ലെങ്കില്‍ മറ്റേതെങ്കിലും ദിശയിലേക്ക് തിരിച്ചുവിടുകയോ ചെയ്യും. ഇവിടെയാണ് ഫോട്ടോണിക് റഡാറുകളുടെ പ്രസക്തി. പ്രകാശതരംഗങ്ങളുടെ സഹായത്തോടെ ഈ അഞ്ചാം തലമുറ സ്റ്റെല്‍ത്ത് വിമാനങ്ങളെ വരെ തിരിച്ചറിയാന്‍ ഫോട്ടോണിക് റഡാറുകള്‍ക്ക് സാധിക്കും. വെനിസ്വേലയുടെ ഗതി ഇന്ത്യയ്‌ക്ക് വരില്ലെന്നര്‍ത്ഥം. കുന്നിനു പിറകില്‍ ഒളിച്ചിരുന്ന അമേരിക്കന്‍ സ്റ്റെല്‍ത്ത് വിമാനങ്ങളായ ജെ-35 ഒറ്റയടിക്ക് കൂട്ടത്തോടെ പറന്നുചെന്നപ്പോള്‍ അതിനെ അടയാളപ്പെടുത്തുന്നതില്‍ വെനസ്വേലയുടെ റഡാറുകള്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യയ്‌ക്ക് ഈ ഗതികേടുണ്ടാകില്ല. കാരണം ഫോട്ടോണിക് റഡാറുകള്‍ക്ക് ഇവയെ കണ്ടെത്തി അപായസിഗ്നലുകള്‍ അയയ്‌ക്കാന്‍ സാധിക്കും. മാത്രമല്ല, ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയുടെ ഫോട്ടോണിക് റഡാറുകളെ ശത്രുക്കള്‍ക്ക് ജാം (പ്രവര്‍ത്തനരഹിതമാക്കുക) ചെയ്യാനും സാധിക്കില്ല. ഓപ്റ്റിക്കല്‍ സ്പെക്ട്രത്തിലെ കണ്ണുകൊണ്ട് കാണാവാത്ത ഇന്‍ഫ്രാറെഡ് അടക്കമുള്ള തരംഗങ്ങളെയാണ് ഫോട്ടോണിക് റഡാറുകള്‍ ഉപയോഗിക്കുന്നത്.
എവിടെയെല്ലാം ഫോട്ടോണിക് റഡാറുകള്‍ ഉണ്ട്? ഇന്ത്യ യുദ്ധവിമാനങ്ങളില്‍ ഇവ സ്ഥാപിക്കുമോ?
ഇപ്പോള്‍ യുഎസ്, ചൈന, ഇസ്രയേല്‍ എന്നീ രാജ്യങ്ങളാണ് ഇത്തരം റഡാറുകളുടെ കാര്യത്തില്‍ ഗവേഷണ വികസനങ്ങളിലൂടെ മുന്നില്‍ നില്‍ക്കുന്നത്. പഴയ ക്യാമറകള്‍ ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നതും പുതിയ 4കെ ലെന്‍സ് ഉപയോഗിച്ച് ഫോട്ടെയെടുക്കുന്നതും തമ്മിലുള്ള വ്യത്യാസമാണ് പഴയ റഡാറുകളും പുതിയ ഫോട്ടോണിക് റഡാറുകളും തമ്മിലെന്നാണ് പറയപ്പെടുന്നത്.
ഈ റഡാറിനെ ഇന്ത്യയുടെ വ്യത്യസ്ത കാലാവസ്ഥയില്‍ പരീക്ഷിച്ചുവരികയാണ്. രാജസ്ഥാനിലെ ഥാര്‍ മരുഭൂമിയിലെ കനത്തചൂടിലും ഈര്‍പ്പവും ലവണാംശവുമുള്ള ഇന്ത്യന്‍ സമുദ്രമേഖലകളിലും ലഡാക്ക് പോലുള്ള ഉയര്‍ന്ന കുന്നിന്‍ മുകളിലും മഞ്ഞണിഞ്ഞ അന്തരീക്ഷത്തിലും ഈ റഡാറുകള്‍ പരീക്ഷിക്കുന്നുണ്ട്. ഇതുകൂടി വിജയകരമാകുന്നതോടെ ഇന്ത്യയുടെ വ്യോമപ്രതിരോധസംവിധാനങ്ങളില്‍ റേഡിയോ തരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പഴയ റഡറുകളെ മാറ്റി ഫോട്ടോണിക് റഡാറുകള്‍ സ്ഥാപിക്കും. അതുപോലെ ഇന്ത്യയുടെ തേജസ്, റഫാല്‍, സുഖോയ് 30 എംകെഐ തുടങ്ങിയ യുദ്ധവിമാനങ്ങളിലും ഫോട്ടോണിക് റഡാറുകള്‍ സ്ഥാപിക്കും.
പുതിയ പരീക്ഷണം
റഡാര്‍ തരംഗങ്ങളെ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ദ്ര പോലുള്ളവയെ മാറ്റും. അതേ സമയം കുറെക്കൂടി ആധുനികം എന്ന രീതിയില്‍ ഇന്ത്യ ഇപ്പോള്‍ ഉപയോഗിക്കുന്ന ആക്ടീവ് ഇലക്ട്രോണിക്കലി സ്കാന്‍ഡ്, എരേ (എയ്സ) റഡാറുകളെ ഫോട്ടോണിക് റഡാറുകള്‍ കൂടി ചേര്‍ത്ത് കൂടുതല്‍ കരുത്തുള്ള റഡാറുകള്‍ സൃഷ്ടിക്കാനും പരീക്ഷണം നടക്കുന്നുണ്ട്.