തിരുവനന്തപുരം/പത്തനംതിട്ട: സംസ്ഥാനത്ത് രൂക്ഷമായ മഴക്കെടുതിയില്‍ മരണം പതിനാറായി. എട്ട് പേരെ കാണാതായി. ദുരിതബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ അഗ്നി രക്ഷാസേന, എന്‍ഡിആര്‍എഫ് സംഘങ്ങളെയും നിയോഗിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് മൂഴിയാര്‍ അടക്കം ഏതാനും ഡാമുകള്‍ തുറന്നു. മഴ ഏറ്റവും കൂടുതല്‍ നാശം വിതച്ചത് പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ്.
ശനിയാഴ്ചത്തെ മിന്നല്‍ പ്രളയത്തിന്റെ കെടുതികള്‍ തീരും മുമ്പ് ശക്തമായ മഴയില്‍ പത്തനംതിട്ട വീണ്ടും പ്രളയത്തിലായി. അപ്പര്‍ കുട്ടനാടും ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, പാണ്ടനാട്, മാന്നാര്‍ മേഖലകളും വെള്ളത്തിലായി. കക്കാട്ടാറ്റില്‍ നീരൊഴുക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് കക്കാട് പദ്ധതിയുടെ മൂഴിയാര്‍ ഡാമിന്റെ രണ്ടാം നമ്പര്‍ ഷട്ടര്‍ 15% ഉയര്‍ത്തി. പമ്പയുടെ പോഷക നദികളായ കല്ലാറ്, അച്ചന്‍കോവില്‍, മണിമല ആറുകളിലും ജലനിരപ്പ് ഉയര്‍ന്നു.
കൊല്ലത്തു നിന്നും പത്തു ബോട്ടുകളില്‍ നാല്‍പ്പത് മത്സ്യബന്ധന തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ എത്തി.
അതിനിടെ കോട്ടയത്ത് മഴക്കെടുതിയില്‍ ഒരു മരണം കൂടി. ഒരാളെ കാണാതായി.അയര്‍ക്കുന്നം ആറുമാനൂര്‍ മൂഴിക്കല്‍ കടവ് പുളിഞ്ചോട് ഭാഗത്ത് വെള്ളക്കെട്ടില്‍ വീണ് ആറുമാനൂര്‍ സ്വദേശി ജിന്റോ മാത്യു (43) ആണ് മരിച്ചത്. തിരുവഞ്ചൂര്‍ പറമ്പുകര ലക്ഷം വീട്ടില്‍ ശരണ്‍ (30) നെ കാണാതായി.
316 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 165 ഹെക്ടറോളം സ്ഥലത്തെ കൃഷി നശിച്ചു.
ഇത് 3596 കര്‍ഷകരെ നേരിട്ട് ബാധിച്ചിട്ടുണ്ട്. മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എട്ടു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ അറിയിച്ചു.
ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്ന് വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് അടിയന്തര ആവശ്യങ്ങള്‍ക്കായി 3800 രൂപ വീതം നല്‍കും. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും കാരണം വീടും സ്ഥലവും പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ക്കുള്ള പത്തു ലക്ഷം രൂപ സഹായം 12 ലക്ഷം രൂപയാക്കി ഉയര്‍ത്തി. വീട് പൂര്‍ണമായും തകര്‍ന്നവര്‍ക്ക് പുനര്‍ നിര്‍മാണത്തിനായി നല്‍കിയിരുന്ന തുക നാല് ലക്ഷത്തില്‍ നിന്ന് ആറ് ലക്ഷമാക്കി.
ഇന്നും നാളെയുമുള്ള വള്ളസദ്യകള്‍ മാറ്റിവെച്ചതായി ആറന്മുള പള്ളിയോട സേവാ സംഘം സെക്രട്ടറി പ്രസാദ് ആനന്ദഭവന്‍ അറിയിച്ചു.













