Varadyam

‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍

'ഇരകള്‍' എന്ന സിനിമയുടെ പിറവിയെക്കുറിച്ച് കെ.ജി. ജോര്‍ജ്ജ് തന്നെ ഒരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് രാജ്യത്ത് അരങ്ങേറിയ അക്രമവും പ്രതികാര വികാരവും മനുഷ്യഹൃദയങ്ങളില്‍ സൃഷ്ടിച്ച ആഴത്തിലുള്ള മുറിവുകളാണ് അദ്ദേഹത്തെ ഗാഢമായി അലട്ടിയത്

Published by
കെ.ആര്‍. മോഹന്‍ദാസ്

കെ.ജി. ജോര്‍ജ്ജിന്റെ ഇരകള്‍ 41 വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. 1985 ല്‍ ഇതുപോലെ ഒരു സിനിമ വിഷ്വലൈസ് ചെയ്ത കെ.ജി ജോര്‍ജ്ജ് ഇന്ത്യന്‍ സിനിമയിലെ റിയല്‍ ജീനിയസ്സ് തന്നെ.

അതുവരെ അപരിചിതമായിരുന്ന ഒരു ചലച്ചിത്രഭാഷ അവതരിപ്പിച്ചുകൊണ്ട് രംഗപ്രവേശം ചെയ്ത ജോര്‍ജ്ജിന്റെ സിനിമാജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനകള്‍ മലയാളത്തിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളാണ്- സ്വപ്‌നാടനം, കോലങ്ങള്‍, യവനിക, ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍ തുടങ്ങിയ സിനിമകള്‍.

കെ.ജി. ജോര്‍ജ്ജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത സൈക്കോളജിക്കല്‍ ത്രില്ലറായ ഇരകള്‍ മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഒറിജിനല്‍ തിരക്കഥയായാണ് സിനിമാ നിരൂപകര്‍ വാഴ്‌ത്തുന്നത്.

‘ഇരകള്‍’ എന്ന സിനിമയുടെ പിറവിയെക്കുറിച്ച് കെ.ജി. ജോര്‍ജ്ജ് തന്നെ ഒരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് രാജ്യത്ത് അരങ്ങേറിയ അക്രമവും പ്രതികാരവികാരവും മനുഷ്യഹൃദയങ്ങളില്‍ സൃഷ്ടിച്ച ആഴത്തിലുള്ള മുറിവുകളാണ് അദ്ദേഹത്തെ ഗാഢമായി അലട്ടിയത്. വയലന്‍സ് എന്ന ഭയാനകമായ അവസ്ഥ മനുഷ്യജീവിതത്തെ തകിടം മറിക്കുന്നതിന്റെ ക്രൂരമായ നേര്‍ക്കാഴ്ചകള്‍. ആ അനുഭവങ്ങളുടെ തീക്ഷ്ണതയില്‍ നിന്നാണ് ‘ഇരകള്‍’ എന്ന സിനിമയുടെ പിറവി.

മധ്യതിരുവിതാംകൂറിലെ ഒരു ധനിക ക്രൈസ്തവ കുടുംബത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. പണം കൊണ്ടും സ്വാധീനം കൊണ്ടും എല്ലാം വെട്ടിപ്പിടിക്കാമെന്ന് വിശ്വസിക്കുന്ന പാലക്കുന്നേല്‍ മാത്യൂസ് എന്ന മാത്തുക്കുട്ടിയുടെയും മക്കളുടെയും കഥ.

ഗണേഷ് കുമാര്‍ എന്ന നടന്റെ സിനിമാജീവിതത്തിന് ആരംഭം കുറിച്ച സിനിമ കൂടിയാണ് ഇരകള്‍. അദ്ദേഹം അവതരിപ്പിച്ച ‘സൈക്കോ ബേബി’ എന്ന കഥാപാത്രം ഏറ്റവും സങ്കീര്‍ണവും അസ്വസ്ഥതയുണര്‍ത്തുന്നതുമായ കഥാപാത്രങ്ങളിലൊന്നായി ഇന്നും പ്രേക്ഷകമനസ്സുകളില്‍ ജീവിക്കുന്നു.

സൈക്കോ കഥാപാത്രങ്ങള്‍ പല സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും, ഇരകള്‍ അവയില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നത് ബേബിയുടെ മനസ്സിനുള്ളില്‍ നിരന്തരം പുകയുന്ന ആന്തരിക സംഘര്‍ഷങ്ങളെ പ്രേക്ഷകര്‍ക്കു മുന്നില്‍ തുറന്നുകാട്ടുന്നതുകൊണ്ടാണ്. ഇരയും വേട്ടക്കാരനും ഒരാള്‍ തന്നെയാവുന്ന ഭീകരതയാണ് ഈ സിനിമയുടെ ഹൈലൈറ്റ്.

ഒരര്‍ത്ഥത്തില്‍ ബേബി ഒരു സീരിയല്‍ കില്ലര്‍ ആകുന്നത് കുടുംബത്തോടുള്ള പ്രതികാരത്തിന്റെ ഭാഗമാകാം. അവന്‍ കണ്ടുശീലിച്ചത് അക്രമത്തിന്റെ കാഴ്ചകളാണ്. അവനു പരിചയമുള്ള ശൈലി വയലന്‍സിന്റേതാണ്.

”നിനക്കറിയാന്‍ വയ്യ, ഞങ്ങളുടെ വീട്ടിലെ എല്ലാവരും കള്ളമേ പറയൂ. അതു കേട്ട് എനിക്കിപ്പം കള്ളമേതാ സത്യമേതാ എന്നു തിരിച്ചറിയാന്‍ വയ്യ രാഘവാ,”എന്ന് ബേബി സുഹൃത്തിനോട് പറയുന്നുണ്ട്.

പലപ്പോഴും നോര്‍മല്‍ മനസ്സുള്ളവര്‍ എന്ന് കരുതുന്നവര്‍ക്ക് പോലും ഒരു ബ്രേക്ക് അപ്പില്‍ നിന്നും പുറത്തുവരാന്‍ നാളുകള്‍ ഒരുപാട് എടുക്കും…അപ്പോള്‍ പിന്നെ ഒരു സൈക്കോയ്‌ക്ക് എങ്ങനെ അത് സാധിക്കും?

അതുപോലെ, ബേബിയുടെ സഹോദരി ആനി എന്ന ശ്രീവിദ്യയുടെ കഥാപാത്രവും ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു കഥാപാത്രമാണ്. ബേബിയേക്കാള്‍ ആഴത്തില്‍ പഠിക്കപ്പെടേണ്ട ഒന്നാണ് ഇവര്‍.

ആനിയുടെ കഥാപാത്രത്തെ ധാര്‍മ്മികതയുടെ കറുപ്പും വെളുപ്പുമായി മാത്രം വിലയിരുത്താന്‍ കഴിയില്ല. അടിച്ചമര്‍ത്തപ്പെട്ട മോഹങ്ങളും, ദാമ്പത്യത്തിലെ അസംതൃപ്തിയും, ചേര്‍ന്നുണ്ടാകുന്ന സങ്കീര്‍ണ്ണമായ ഒരു കഥാപാത്രത്തെയാണ് അവര്‍ പ്രതിനിധീകരിക്കുന്നത്. അതിനാല്‍, സിനിമയില്‍ ബേബിയെപ്പോലെ തന്നെ, ഒരുപക്ഷേ അതിലും കൂടുതല്‍ ആഴത്തില്‍ വിശകലനം ചെയ്യപ്പെടേണ്ട കഥാപാത്രമാണ് ശ്രീവിദ്യ അവതരിപ്പിച്ച ആനി.

ആനിക്ക് ഒരു മാതൃകാഭര്‍ത്താവുണ്ട് സൗമ്യനും മാന്യനുമായ ഒരാള്‍. എന്നാല്‍ ഒരു ദാമ്പത്യബന്ധത്തിന്റെ തുറക്കാത്ത ജാലകങ്ങള്‍ക്കുള്ളിലെ കാഴ്ചകള്‍ ഭയാനകവും വികൃതവുമാണ്. വൈകാരികമായോ ശാരീരികമായോ താന്‍ ആഗ്രഹിക്കുന്ന സ്‌നേഹവും കരുതലും സംതൃപ്തിയും ആ ബന്ധത്തില്‍ ലഭിക്കാതെ വരുമ്പോള്‍, ആനി സ്വന്തം വീട്ടിലെ ആരോഗ്യവാനായ ജോലിക്കാരനുമായി രഹസ്യബന്ധം സ്ഥാപിക്കുന്നു. മാസംതോറും കുറച്ച് ദിവസങ്ങള്‍ അവള്‍ അയാളുടെ അടുത്തേക്ക് പോകുന്നത്, വെറും അവിഹിതബന്ധത്തിന്റെ ആവേശത്തിനുവേണ്ടിയല്ല; സ്വന്തം ജീവിതത്തില്‍ ലഭിക്കാതെ പോയ ആനന്ദത്തിന്റെ ഒരു ശൂന്യത നികത്താനുള്ള ശ്രമമായാണ് സിനിമ അതിനെ അവതരിപ്പിക്കുന്നത്.

ഇരകള്‍ സിനിമയിലെ എല്ലാ കഥാപാത്രങ്ങളും ഇരകള്‍ തന്നെയാണ്. കാരണവരായ പാപ്പി രോഗത്തിന്റെ ഇരയാകുമ്പോള്‍, മകന്‍ മാത്തുക്കുട്ടി പണം ഉണ്ടാക്കാനുള്ള അവസാനമില്ലാത്ത ഓട്ടത്തിന്റെ ഇരയായി മാറുന്നു. മാത്തുക്കുട്ടിയുടെ ഭാര്യ പുരുഷാധിപത്യ വ്യവസ്ഥയുടെ നിശ്ശബ്ദ ഇരയാണ്. അവരുടെ മക്കള്‍ വിഷലിപ്തമായ രക്ഷാകര്‍തൃത്വത്തിന്റെ മുറിവുകള്‍ പേറുന്നവരാണ്. ആ മക്കളുടെ ഭാര്യമാരും മറ്റൊരു തലത്തില്‍ അതേ കുടുംബവ്യവസ്ഥയുടെ ആഘാതങ്ങള്‍ അനുഭവിക്കുന്ന ഇരകളാണ്.

ഇരകളിലെ റോസ്ലിന്‍ ഒരു നിശ്ശബ്ദ കഥാപാത്രമാണ്. ബേബിയുടെ മൂത്ത സഹോദരനായ സണ്ണിയുടെ ഭാര്യയായ അവര്‍, ഈ കുടുംബത്തിലെ വിഷലിപ്തമായ അന്തരീക്ഷത്തിന് നടുവില്‍ എല്ലാം സഹിച്ചുനില്‍ക്കുന്ന ഒരു സാക്ഷിയെപ്പോലെയാണ്.

ഈ കുടുംബത്തിലെ മറ്റുള്ളവരെപ്പോലെ സണ്ണി അത്രത്തോളം ടോക്‌സിക് സ്വഭാവമുള്ള ആളല്ല. ഈ വീടും ഈ പാപഭാരവും ഈ ശ്വാസംമുട്ടിക്കുന്ന ജീവിതവും ഉപേക്ഷിച്ച് എവിടെയെങ്കിലും പോയി പുതുതായി ജീവിക്കണമെന്നാണ് അയാളുടെ ആഗ്രഹം. എന്നാല്‍ അപ്പനായ മാത്തുക്കുട്ടിയുടെ പിടിവാശിക്കും ഏകാധിപത്യത്തിനും മുന്നില്‍ സ്വന്തം ആഗ്രഹങ്ങള്‍ അടിച്ചമര്‍ത്തി അയാള്‍ തകര്‍ന്നുപോകുന്നു. ആ നിസ്സഹായതയില്‍ നിന്ന് മോചനം തേടാന്‍ അയാള്‍ കണ്ടെത്തുന്ന ഏക വഴിയാണ് മദ്യപാനം.

ബേബി ഒരു ദുരന്തമായി മാറുമ്പോഴും, ആ ദുരന്തത്തിനു പിന്നിലെ കര്‍മ്മദോഷങ്ങളെ കാണാനോ തിരുത്താനോ മാത്തുക്കുട്ടി തയ്യാറാകുന്നില്ല. അവിടെയാണ് ഇരകള്‍ എന്ന സിനിമയുടെ വയലന്‍സ് ഏറ്റവും തീക്ഷ്ണമായി വെളിപ്പെടുന്നത്. മാത്തുക്കുട്ടിയെ അനശ്വരനാക്കിയത് മലയാളത്തിന്റെ നടനവൈഭവമായ തിലകനായിരുന്നു.

സ്വന്തം താല്‍പ്പര്യങ്ങള്‍ക്കായി വളംവെച്ച് വളര്‍ത്തിയെടുത്ത ഒരാള്‍ ഒരുനാള്‍ അതേ അധികാരഘടനയ്‌ക്കെതിരെ ആയുധമുയര്‍ത്തുമ്പോള്‍, അവനെ മനസ്സിലാക്കാനല്ല അധികാരം ശ്രമിക്കുക; മറിച്ച് അവനെ നിശ്ശബ്ദനാക്കാനാണ്.

അധികാരവും കാമവും പണത്തോടുള്ള ആസക്തിയും പുരുഷാധിപത്യവും വിഷലിപ്തമായ കുടുംബബന്ധങ്ങളും എങ്ങനെ ഓരോ മനുഷ്യനെയും ഓരോ രീതിയില്‍ ഇരകളാക്കി മാറ്റുന്നു എന്നതിന്റെ അതിശക്തമായ കലാപരമായ ആവിഷ്‌കാരമാണ് ഇരകള്‍.

Recent Posts