കണ്ടിറങ്ങിയാലും തീരാത്ത കഥകളാണ് ചില സിനിമകള്‍. ഓര്‍മ്മകളില്‍ കൊരുത്തിട്ട നമ്മുടെ മനസ്സ് പിന്നെയും അതിന്റെ പിന്നാലെ സഞ്ചരിക്കും. രാമായണമാസത്തില്‍ ഒഡിസ്സി എന്ന ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം കണ്ടിറങ്ങിയപ്പോള്‍ എനിക്ക് സംഭവിച്ചതും മറ്റൊന്നല്ല. ഗ്രീക്ക് പുരാണത്തിലെ ഒഡീസിയസ് പതിയെ എന്റെ മനസ്സില്‍ ശ്രീരാമനായി മാറുകയായിരുന്നു. കടലിന് പകരം കാട്, ദ്വീപുകള്‍ക്ക് പകരം മലകള്‍. കഥാപാത്രങ്ങള്‍ മാറിയെങ്കിലും വികാരങ്ങള്‍ രണ്ടിലും ഒരേ മുഖം.
യുദ്ധം ജയിച്ചുനിന്ന ഒഡീസിയസിന്റെ മനസ്സിലെമധുരം ആ ജയം തന്നതല്ല. പത്ത് വര്‍ഷങ്ങളുടെ കാത്തിരിപ്പിനപ്പുറം, സ്വന്തംവീട്ടിലേക്ക്, ഇത്താക്കയിലേക്ക് മടങ്ങുക എന്നതാണ്. അതുതന്നെയായിരുന്നില്ലേ, രാമന്റെയും സ്വപ്‌നം? പതിനാലുവര്‍ഷത്തെ വനവാസത്തിനൊടുവില്‍ തന്റെ നാട്ടിലേക്ക്, അയോധ്യയിലേക്ക് തിരിച്ചെത്തുക. ലോകം കീഴടക്കുന്നതിനേക്കാള്‍ എത്രയോ മധുരമുള്ളത് പ്രിയപ്പെട്ടവരിലേക്ക് മടങ്ങിയെത്തുന്നതാണെന്ന് രണ്ടുപേരും തങ്ങളുടെ ജീവിതംകൊണ്ട് പഠിപ്പിക്കുന്നു.
ഒഡീസിയസിന്റെ ഭാര്യ പെനിലോപ്പി വര്‍ഷങ്ങളോളം ഭര്‍ത്താവിനെ കാത്തിരിക്കുന്നു. വിവാഹത്തിനായി എത്തുന്ന രാജാക്കന്മാരെ ബുദ്ധിപൂര്‍വം ഒഴിവാക്കാന്‍ പകല്‍ നെയ്ത തുണി രാത്രി അഴിച്ചുമാറ്റുന്നു. അത് കാണുമ്പോള്‍ അശോകവനത്തില്‍, ഒരുവൃക്ഷച്ചുവട്ടില്‍ രാവണന്റെ കൊട്ടാര സൗകര്യങ്ങളൊന്നും ആഗ്രഹിക്കാതെ രാമനെ മാത്രം വിശ്വസിച്ച് കാത്തിരുന്ന സീതയെ ഓര്‍ക്കാതിരിക്കാന്‍ കഴിയുമോ? എന്റെ പ്രിയപ്പെട്ടവന്‍ എനിക്കായി കടലുകള്‍ കടന്ന് വരുമെന്ന വിശ്വാസമായിരുന്നില്ലേ, ഇരുവരുടെയും ശക്തി!
ഒഡീസിയസ് കടലിലൂടെ സഞ്ചരിക്കുമ്പോള്‍സൈറണ്‍സിന്റെ മധുരഗാനം കേള്‍ക്കാതിരിക്കാന്‍സ്വന്തം കൂട്ടുകാരോട് തന്നെ കപ്പലിന്റെ മാസ്റ്റില്‍ കെട്ടിയിടാന്‍ ആവശ്യപ്പെടുന്നു. ആ പാട്ട് കേട്ടാല്‍, സ്വയം മറന്ന് മരണത്തിലേക്ക് ചാടി നീന്തിയേക്കും എന്ന് അയാള്‍ക്ക് ഉറപ്പായിരുന്നു. പ്രലോഭനത്തെ ജയിക്കാന്‍ സ്വന്തം മനസ്സിനെ നിയന്ത്രിക്കുന്ന ആ രംഗം കാണുമ്പോള്‍ അങ്ങനെ കഴിയാതെപോയ സീതയെ ഓര്‍മ്മവരും. സ്വര്‍ണമാനിനെ കണ്ട് കൊതിപൂണ്ട അവളെ തടയാന്‍, ഒരു ലക്ഷ്മണരേഖക്കും കഴിഞ്ഞില്ല. മനസ്സ് അത്തരമൊരു പ്രഹേളികയാണ്. അതിനെ തളച്ചിടാന്‍ കഴിയുന്നവര്‍ എത്ര ഭാഗ്യവാന്മാര്‍.
സൈക്ലോപ്‌സ് എന്ന ഒറ്റക്കണ്ണന്‍ രാക്ഷസന്റെ ഗുഹയില്‍ നിന്ന് ഒഡീസിയസ് രക്ഷപ്പെടുന്ന രംഗം ആവേശം നിറഞ്ഞതാണ്. ശക്തികൊണ്ട് ഒരിക്കലുംതങ്ങള്‍ക്ക് രക്ഷപ്പെടാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം ബുദ്ധികൊണ്ടാണ്ട് മാത്രമാണ് രക്ഷപ്പെടുന്നത്. ഇത്തരം ഒരു സന്ദര്‍ഭം രാമായണത്തിലുമുണ്ട്, ബാലിവധം. നേരിട്ട് മല്ലിടാന്‍ വരുന്നവന്റെ പാതിശക്തിയും കവര്‍ന്നെടുക്കുന്ന ബാലിയെ, മരത്തിന്റെ മറവില്‍നിന്ന് അമ്പെയ്ത് വീഴ്‌ത്തുന്ന രാമന്റെ ചെയ്തിയുടെ നീതിയെ നമ്മള്‍ ഇന്നും ചര്‍ച്ചചെയ്യുന്നു. എങ്കിലും രാമനും ഒഡീസിയസും നമ്മോടു പറയുന്നു: എല്ലാ യുദ്ധങ്ങളും നേര്‍ക്കുനേര്‍ നിന്ന്ജയിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. ചിലപ്പോള്‍ ധര്‍മ്മംസംരക്ഷിക്കാന്‍ ബുദ്ധിയും തന്ത്രവും ആവശ്യമായിവരും.
ട്രോജന്‍ കുതിരയുടെ തന്ത്രം പോലെ, ബാലിവധവും സാഹചര്യത്തിന് അനുസരിച്ചുള്ള ഒരു തീരുമാനമായിരുന്നു. എല്ലാ പ്രശ്‌നങ്ങളും രാമന്‍ വെറുംശക്തികൊണ്ട് മാത്രമല്ല പരിഹരിച്ചത്. സുഗ്രീവനുമായി സൗഹൃദം സ്ഥാപിച്ചതും, വിഭീഷണന് അഭയം നല്‍കിയതും, ഹനുമാനെ ദൂതനാക്കി അയച്ചതുമെല്ലാം യുക്തിയും ബുദ്ധിയും ചേര്‍ന്ന ചില തീരുമാനങ്ങളായിരുന്നു.
ഒഡീസിയസിന്റെ യാത്രയില്‍ വഴിമുടക്കുന്ന കടല്‍ദേവനായ പോസൈഡണിനോട് ആദ്യമാദ്യം ഒഡീസിയസ് മത്സരിക്കുന്നുണ്ട്, തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഒടുവില്‍ ആ പ്രകൃതിശക്തിയുടെ മുന്നില്‍താന്‍ നിസ്സഹായനാണെന്ന് തിരിച്ചറിഞ്ഞ ഒഡീസിയസ് സ്വയംസമര്‍പ്പിക്കുകയാണ്. ദിക്കറിയാതെ, പൊളിഞ്ഞുപോയ കപ്പലിലെ പലകകള്‍ കൂട്ടിയിണക്കിയ ചങ്ങാടത്തില്‍, അയാള്‍ മലര്‍ന്ന് കിടക്കുന്നു. രാമായണത്തിലും സമുദ്രം ഒരു വലിയ തടസ്സമായിരുന്നു. അതിനുമുകളില്‍ ഉയര്‍ന്നുപറന്ന ഹനുമാന്‍, തന്നെ വിഴുങ്ങാന്‍ വായതുറന്ന സുരാസുവില്‍ മാതൃവാത്സല്യം ഉണര്‍ത്തിയാണ് രക്ഷപ്പെടുന്നത്. ആമഹാസമുദ്രത്തിലേക്ക് ഒരു കല്ലിടുന്നതിന് മുന്‍പ്, രാമനും സ്വയം സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയാണ്. ആപ്രാര്‍ഥനയുടെ ശക്തിയാണ് സേതുബന്ധനത്തിന് വഴിതുറന്നത്. പ്രകൃതിയെ ജയിക്കുകയല്ല, അതുമായി സംവദിക്കുകയെന്ന സന്ദേശം രണ്ടിടത്തും കാണാം.
സ്വന്തം കൊട്ടാരത്തിലേക്ക് ഒഡീസിയസ് ഒടുവില്‍എത്തുന്നത് ഒരു ഭിക്ഷക്കാരന്റെ വേഷത്തിലാണ്. ആരാണ് മിത്രം, ആരാണ് ശത്രു എന്ന് തിരിച്ചറിയാന്‍ കഴിയാത്ത ഒരു കെട്ടകാലത്ത്. ലങ്കയില്‍ ഹനുമാന്‍എത്തുന്നതും ഒരു നിസാര വാനരനാ
യി രൂപം സ്വീകരിച്ചാണ്. വാളിനേക്കാള്‍ മൂര്‍ച്ചയുള്ള ആയുധങ്ങള്‍തന്നെയാണ് ക്ഷമയും യുക്തിയും.
ഹെലനും സീതയും. രണ്ട് വ്യത്യസ്ത സംസ്‌കാരങ്ങളിലെ രണ്ട് സ്ത്രീകള്‍. എന്നാല്‍ അവരുടെ അപഹരണമാണ് രണ്ട് മഹായുദ്ധങ്ങള്‍ക്കും തിരികൊളുത്തിയത്. ഇത് വെറും യാദൃച്ഛികതയെന്ന് പറയാമെങ്കിലും, അതിനപ്പുറം ഒരു വലിയ സന്ദേശം ഈ കഥകള്‍ പങ്കുവയ്‌ക്കുന്നുണ്ട്. ഒരു സ്ത്രീയുടെ അന്തസ്സിനും സ്വാതന്ത്ര്യത്തിനും നേരെയുണ്ടാകുന്ന അതിക്രമം ഒരു വ്യക്തിയുടെ മാത്രം പ്രശ്‌നമല്ല; അത് പതിയെ ഒരു കുടുംബത്തെയും സമൂഹത്തെയും ഒടുവില്‍ഒരു രാജ്യത്തെയാകെ കലുഷിതമാക്കുന്ന സംഭവമായി മാറാം. അതുകൊണ്ടുതന്നെ ഹെലന്റെയും സീതയുടെയും കഥകള്‍ രണ്ട് ഇതിഹാസങ്ങളുടെ ഭാഗങ്ങള്‍ മാത്രമല്ല, സ്ത്രീയുടെ മാന്യത സംരക്ഷിക്കപ്പെടേണ്ടത് ഒരു സംസ്‌കാരത്തിന്റെ തന്നെ ഉത്തരവാദിത്തമാണെന്ന ഓര്‍മപ്പെടുത്തലുകള്‍ കൂടിയാണ്.
ഒഡീസിയസിന്റെ ഓരോ ചുവടിലും ദേവതകളുടെ ഇടപെടലുണ്ട്. രാമായണത്തിലും ദൈവിക ഇടപെടലുകള്‍ ധാരാളം. എന്നിട്ടും ഒടുവില്‍ വിജയംനേടുന്നത് ആ കഥകളിലെ നിസ്സാരനായ മനുഷ്യന്റെമനസ്സിലെ ചില നന്മകളാണ്. അതാവും ഈ ഇതിഹാസങ്ങളുടെ ഏറ്റവും വലിയ സൗന്ദര്യം.
ഒരുപക്ഷേ ഇതെല്ലാംകൊണ്ട് തന്നെയാവാം, ഒഡിസ്സി കണ്ടിറങ്ങുന്ന നമുക്ക് അതൊരു യവനകഥയായി മാത്രം അനുഭവപ്പെടില്ല. ചില രംഗങ്ങള്‍ കടന്നുപോകുമ്പോള്‍ മനസ്സില്‍ അറിയാതെ നമുക്കറിയാവുന്ന ഭൂമികകള്‍ വന്നുതൊടും. ഗ്രീസിന്റെ കഥയിലൊളിഞ്ഞ നമ്മുടെ രാമായണത്തിന്റെ പ്രതിധ്വനികളായിരിക്കും അവ. കഥാപാത്രങ്ങളുടെ പേരുകളുംഅവര്‍ നടന്ന ഭൂമിയും മാറിയെങ്കിലും, മനുഷ്യന്റെ സ്‌നേഹവും കാത്തിരിപ്പും ത്യാഗവും പോരാട്ടവും നമുക്കെല്ലാം പറയുന്നത് ഒരു ഭാഷയില്‍ തന്നെയാണ്. യവനകഥയിലെ ഒഡീസിയസും അയോധ്യയിലെ രാമനും കടന്നകടലും, കയറിയ കാടും വേറെയായിരിക്കാം. പക്ഷെ, നമ്മുടെ മനസ്സുകളില്‍ അവര്‍ഒരേ വഴിയിലൂടെയല്ലേ സഞ്ചരിച്ചത്!













