Kerala

പിഎഫ്: ഉയര്‍ന്ന പെന്‍ഷന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: നിയമപരമായ വേതന പരിധിക്ക് മുകളിലുള്ള യഥാര്‍ത്ഥ ശമ്പളത്തിന്മേല്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലേക്ക് വിഹിതം അടയ്‌ക്കുകയും 2014 സപ്തംബര്‍ ഒന്നിന് മുമ്പ് വിരമിക്കുകയും ചെയ്ത ജീവനക്കാര്‍ക്ക്, ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള ഓപ്ഷന്‍ വിരമിക്കുന്നതിന് മുമ്പ് നല്‍കിയില്ലെങ്കില്‍ പോലും, ഭേദഗതിക്ക് മുമ്പുള്ള എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം പ്രകാരം ഉയര്‍ന്ന പെന്‍ഷന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി വിധിച്ചു. അറുപതിലധികം ഹര്‍ജികള്‍ അനുവദിച്ച് ജസ്റ്റിസ് പി. ഗോപിനാഥ്, ഈ പെന്‍ഷന്‍കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിച്ച എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇപിഎഫ്ഒ) നിലപാട് തള്ളി.

യഥാര്‍ത്ഥ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കാന്‍ ജീവനക്കാര്‍ക്ക് അര്‍ഹതയുണ്ടെന്ന് അംഗീകരിക്കുകയും, ഇതിനായുള്ള ഓപ്ഷന്‍ നല്‍കുന്നതിന് കര്‍ശനമായ സമയപരിധിയില്ലെന്ന് വ്യക്തമാക്കുകയും ചെയ്ത ‘ആര്‍.സി. ഗുപ്ത- റീജ്യണല്‍ പ്രൊവിഡന്റ് ഫണ്ട് കമ്മിഷണര്‍’ കേസിലെ 2016ലെ സുപ്രീംകോടതി വിധി, ഈ വിഭാഗം വിരമിച്ചവര്‍ക്കും ബാധകമാണെന്ന് കോടതി നിരീക്ഷിച്ചു.

സംയുക്ത ഓപ്ഷന്‍ നല്‍കാതെ വിരമിച്ച ജീവനക്കാര്‍ക്ക് പെന്‍ഷന് അര്‍ഹതയില്ലെന്ന് ഇപിഎഫ്ഒ വാദിച്ചു. ഈ വാദം കോടതി തള്ളി. അര്‍ഹരായ എല്ലാ ഹര്‍ജിക്കാര്‍ക്കും ആനുകൂല്യങ്ങള്‍ നാല് മാസത്തിനുള്ളില്‍ ലഭ്യമാക്കാന്‍ കോടതി ഇപിഎഫ്ഒയോട് നിര്‍ദേശിച്ചു.