ആലപ്പുഴ: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണമായി തകര്‍ന്നടിഞ്ഞ സിപിഎമ്മിന്റെ കേന്ദ്രനേതൃത്വം അതിന്റെ ഉത്തവവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുന്നു. ഏക പ്രതീക്ഷയായിരുന്ന കേരളത്തിലെ തെരഞ്ഞെടുപ്പില്‍ നേരിട്ട വലിയ പരാജയത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്രകമ്മിറ്റിക്കും നേതൃത്വത്തിനും ഒഴിഞ്ഞ് മാറാനാകില്ല. തെരഞ്ഞെടുപ്പ് അവലോകനങ്ങളില്‍ കീഴ്കമ്മിറ്റികളെ ബലിയാടാക്കി മേല്‍ക്കമ്മിറ്റി നേതൃത്വം മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്നതായാണ് വിമര്‍ശനം.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കമുണ്ടായ വീഴ്ചകളുടെ ഉത്തരവാദിത്തം ജില്ലാ കമ്മിറ്റികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ച് കൈയൊഴിയാനാണ് നേരത്തെ സംസ്ഥാന നേതൃത്വം ശ്രമിച്ചത്. ഏരിയ തലങ്ങളില്‍ നിന്നുള്‍പ്പടെ ശക്തമായ വിമര്‍ശനം സംസ്ഥാന നേതൃത്വത്തിനെതിരെ ഉയര്‍ന്നെങ്കിലും സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയത് ജില്ലാ കമ്മിറ്റികള്‍ ആണെന്ന് ന്യായീകരിച്ച് സംസ്ഥാന നേതൃത്വം രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. കേന്ദ്ര നേതൃത്വം തയാറാക്കിയ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാകട്ടെ പഴി മുഴുവന്‍ സംസ്ഥാന നേതൃത്വത്തിനാണ്. സംഘടനാ തലത്തിലും ഭരണതലത്തിലും വ്യക്തിതലത്തിലും ഗുരുതര വീഴ്ചകള്‍ കേരളത്തിലെ പാര്‍ട്ടിക്ക് സംഭവിച്ചെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ദേശീയതലത്തില്‍ തന്നെ പാര്‍ട്ടി അപ്രസക്തമാകുന്നതിന്റെ ഭാഗമാണ് കേരളത്തിലെയും വലിയ തിരിച്ചടി. ഇതിന്റെ ഉത്തരവാദിത്തമാകട്ടെ കേന്ദ്ര കമ്മിറ്റിക്കും. കേന്ദ്രനേതൃത്വത്തിന്റെ ഭാഗമായ ഒരു ഡസനിലേറെ നേതാക്കള്‍ നയിച്ച തെരഞ്ഞെടുപ്പിലാണ് കേരളത്തില്‍ ദയനീയ പരാജയം നേരിട്ടത്. പാര്‍ട്ടി അഖിലേന്ത്യ സെക്രട്ടറിയടക്കം പല ഘട്ടങ്ങളിലും നേരിട്ട് ഇടപെട്ടിട്ടും കരകയറാനാകാതെ പോയതിന്റെ ബാധ്യത കേന്ദ്ര കമ്മറ്റിക്കും ഉണ്ടെന്നാണ് സംസ്ഥാന നേതൃത്തെ പിന്തുണക്കുന്നവരുടെ വാദം. തെരഞ്ഞെടുപ്പിന് വളരെ മുന്‍പും പ്രചാരണ കാലയളവിലും പാര്‍ട്ടിക്കകത്തും പുറത്തും ഉയര്‍ന്ന വിമര്‍ശനങ്ങളാണ് ഇപ്പോള്‍ കേന്ദ്ര കമ്മറ്റിയുടെ റിപ്പോര്‍ട്ടായി പുറത്തുവന്നിട്ടുള്ളത്. അന്ന് സംസ്ഥാന നേതൃത്വത്തെ ന്യായീകരിച്ച് സര്‍ക്കാരിന് മൂന്നാം ഊഴം പ്രവചിക്കുകയായിരുന്നു അഖിലേന്ത്യാ സെക്രട്ടറിയും കേന്ദ്രനേതൃത്വവും. വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയതിനാല്‍ പാര്‍ട്ടിക്ക് പുറത്തേക്ക് പോകേണ്ടിവന്ന നേതാക്കളെ തള്ളിപ്പറയുകയായിരുന്നു. സംസ്ഥാന നേതൃത്വത്തെ തിരുത്താന്‍ പോലും കേന്ദ്രനേതൃത്വത്തിന് ശക്തിയുണ്ടായിരുന്നില്ല. മുന്‍പ് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ വീണ്ടും ആവര്‍ത്തിച്ച്, മുഴുവന്‍ പഴിയും സംസ്ഥാന നേതൃത്വത്തിന് മേല്‍ ചാര്‍ത്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിലൂടെ സംസ്ഥാന നേതൃത്വത്തിന്റെ അതേ സമീപനമാണ് കേന്ദ്രനേതൃത്വം സ്വീകരിക്കുന്നതെന്നാണ് വിമര്‍ശനം.
ബ്രാഞ്ച് തലം മുതല്‍ താഴെത്തട്ടില്‍ നിന്നുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ച് എടുത്ത തീരുമാനങ്ങളാണ് തിരിച്ചടിക്ക് വഴിവെച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പുലര്‍ത്തേണ്ട സുതാര്യതയും നീതിപൂര്‍വമായ സമീപനവും പല ഘട്ടങ്ങളിലും ലംഘിക്കപ്പെട്ടു. സ്വാര്‍ത്ഥ താത്പര്യങ്ങളും പക്ഷപാതപരമായ നിലപാടുകളും ഉയര്‍ന്ന് വന്നപ്പോള്‍ അതിനെ കൃത്യമായി പ്രതിരോധിക്കാനോ അണികളെ ബോധ്യപ്പെടുത്താനോ പാര്‍ട്ടി നേതൃത്വത്തിന് സാധിച്ചില്ലെന്നാണ് ഇപ്പോള്‍ കുറ്റസമ്മതം.
















