കാബൂൾ: കഴിഞ്ഞ ഒക്ടോബർ മുതൽ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ നിലനിൽക്കുന്ന അതിർത്തി സംഘർഷങ്ങളിൽ 500 അഫ്ഗാൻ സിവിലിയന്മാർ കൊല്ലപ്പെട്ടതായി ഐക്യരാഷ്‌ട്രസഭ. യുണൈറ്റഡ് നേഷൻസ് അസിസ്റ്റൻസ് മിഷൻ ഇൻ അഫ്ഗാനിസ്ഥാൻ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് കണക്കുകളുള്ളത്. അന്താരാഷ്‌ട്ര സമാധാന ശ്രമങ്ങളെ മുഴുവൻ അപ്രസക്തമാക്കിക്കൊണ്ട് തുടരുന്ന സംഘര്‍ഷത്തില്‍ 1,216 സാധാരണക്കാര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അതിർത്തി കടന്നുള്ള വ്യോമാക്രമണങ്ങളാണ് ഭൂരിഭാഗം മരണങ്ങൾക്കും കാരണം. മരിച്ചവരില്‍ ഭൂരിഭാഗം പേരും സ്ത്രീകളും കുട്ടികളുമാണ്.
കിഴക്കൻ പ്രവിശ്യയായ പക്തിയയിൽ ജൂൺ 28ന് നടന്ന ഇരട്ട വ്യോമാക്രമണത്തിൽ രക്ഷാപ്രവർത്തനം നടത്തുകയായിരുന്ന സിവിലിയന്മാർക്ക് നേരെ രണ്ടാമതും ബോംബാക്രമണം ഉണ്ടായതായി യുഎൻ റിപ്പോർട്ട് പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു. അതേസമയം, തങ്ങളുടെ രാജ്യത്ത് ആക്രമണം നടത്തുന്ന തെഹ്‌രീക്-ഇ‑താലിബാൻ പാകിസ്ഥാൻ (ടിടിപി) പോലുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ താവളങ്ങൾ മാത്രമാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നാണ് പാകിസ്ഥാൻ പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം. എന്നാല്‍ തങ്ങളുടെ അതിർത്തിക്കുള്ളിൽ ഭീകരവാദ ക്യാമ്പുകൾ ഇല്ലെന്നും പാകിസ്ഥാന്റെ ആക്രമണം അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും താലിബാൻ ഭരണകൂടം പറയുന്നു.
അഫ്ഗാനിസ്ഥാനിൽ താലിബാൻ നടത്തുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്. ധാർമ്മിക നിയമങ്ങൾ’ ലംഘിച്ചുവെന്നാരോപിച്ച് താലിബാൻ സുരക്ഷാ സേന നിരവധി സ്ത്രീകളെ ക്രൂരമായി മർദ്ദിക്കുകയും തടവിലിടുകയും ചെയ്യുന്നതായി യുഎൻ ചൂണ്ടിക്കാണിക്കുന്നു. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന പേരിൽ തലസ്ഥാനമായ കാബൂളിൽ നിന്ന് പോലും വ്യാപകമായി സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നുണ്ട്.
















