Kerala

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തൃശൂര്‍: അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് പ്രശസ്ത നിരൂപകനും എഴുത്തുകാരനുമായ ഡോ. എസ്.കെ. വസന്തന്‍. തൃശൂരില്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ അക്കാദമിക് സര്‍ക്കിള്‍ അക്കിത്തത്തിന് നേരെ മുഖം തിരിച്ചു. താഴ്ന്ന നിലയിലുള്ള മറ്റ് പല കവിതകളും വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കാന്‍ വന്നു. എന്നാല്‍ അക്കിത്തത്തെ കണ്ടതായി നടിച്ചില്ല. മലയാളത്തില്‍ ചങ്ങമ്പുഴയുടെ ശൈലീ സ്വാധീനത്തില്‍ പെടാത്ത അപൂര്‍വം കവികളില്‍ ഒരാളായിരുന്നു അക്കിത്തം. വൈലോപ്പിള്ളി, ഇടശ്ശേരി, ജി എന്നിവരും ചങ്ങമ്പുഴയില്‍ നിന്ന് വ്യത്യസ്തരായിരുന്നു. തന്റെ കവിത തന്റെ മാത്രം എന്ന ബോധ്യം ഉണ്ടായിരുന്ന കവിയാണ് അക്കിത്തം. അക്കാദമിക് തലത്തിലും അല്ലാതെയും അക്കിത്തത്തിനെക്കുറിച്ച് കൂടുതല്‍ പഠനം വേണം, ഡോ. വസന്തന്‍ പറഞ്ഞു.

സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ. പി. പരമേശ്വരന്‍ അധ്യക്ഷനായിരുന്നു. ജന്മശതാബ്ദിയോടനുബന്ധിച്ച് വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് പ്രശസ്ത സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ ചെയര്‍മാനും ഡോ. വടക്കുമ്പാട് നാരായണന്‍ ജനറല്‍ കണ്‍വീനറുമായി സ്വാഗതസംഘം രൂപീകരിച്ചു. ഡോ. വടക്കുമ്പാട് നാരായണന്‍, എന്‍. ഹരീന്ദ്രന്‍, ടി.എസ്. നീലാംബരന്‍, ശ്രീദേവി ഹരി എന്നിവര്‍ സംസാരിച്ചു.