രാമായണകഥയെ ഗദ്യത്തില്‍ പറയാതെ, പദ്യത്തില്‍ പാടാന്‍ സാധിക്കുംവണ്ണം കാവ്യരൂപത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ് എഴുത്തച്ഛന്‍. എന്താണ് കവിത അഥവാ കാവ്യത്തിന്റെ പ്രത്യേകത? ഈ പ്രകൃതിതന്നെ ഈശ്വരന്റെ മഹത്തായ കാവ്യമാണെന്നാണ് അഥര്‍വവേദത്തില്‍ പറഞ്ഞിരിക്കുന്നത്. പ്രകൃതിയില്‍ നിഹിതമായ താളത്തെ ‘ഋതം’ എന്നും വേദങ്ങളില്‍ വിളിച്ചിരിക്കുന്നു. അങ്ങനെയുള്ള താളനിബദ്ധമായ ഈ പ്രകൃതിയിലെ പക്ഷിമൃഗാദികള്‍ പ്രത്യേക സന്ദര്‍ഭങ്ങളില്‍ പുറപ്പെടുവിക്കുന്ന ശബ്ദങ്ങള്‍ പോലും എത്രമാത്രം താളത്തോടും മാത്രകളോടും കൂടിയതാണെന്ന് ശ്രദ്ധിച്ചുകേട്ടാല്‍ നമുക്ക് മനസ്സിലാകും. നാലക്ഷരങ്ങളോടുകൂടിയ ‘പ്രതിഷ്ഠാ’ ഛന്ദസ്സില്‍, ‘കൊക്കരക്കോ’ എന്ന് കോഴി കൂവുന്നത് ഇതിനുദാഹരണമായി പറയപ്പെടുന്നു. എഴുത്തച്ഛന്റെ ശാരികപ്പൈതലാകട്ടെ കാകളി, കേക, കളകാഞ്ചി എന്നീ മൂന്നു കിളിപ്പാട്ടു വൃത്തങ്ങളിലായാണ് രാമായണകഥ പാടിത്തീര്‍ത്തത്. ബാലകാണ്ഡം, ആരണ്യകാണ്ഡം എന്നിവ കേകവൃത്തത്തിലും കിഷ്‌കിന്ധാകാണ്ഡം, അയോധ്യാകാണ്ഡം, യുദ്ധകാണ്ഡം എന്നിവ കാകളിവൃത്തത്തിലുമാണുള്ളത്. സുന്ദരകാണ്ഡത്തിന് അതിന്റേതായ സൗന്ദര്യസ്വത്വത്തെ നല്‍കാനായി അതുമാത്രം കളകാഞ്ചിവൃത്തത്തില്‍ എഴുത്തച്ഛന്‍ നിര്‍മിച്ചിരിക്കുന്നു.
സുന്ദരകാണ്ഡം ആരംഭിക്കുന്നതുതന്നെ ശാരികപ്പൈതലിനെ ‘സകലശുകകുലവിമലതിലകിത കളേബരേ’ എന്നു വിളിച്ചുകൊണ്ടാണ്. കളകാഞ്ചിയുടെ കിലുകിലുക്കം എഴുത്തച്ഛന്റെ ഈ വിളിക്കുള്ളില്‍ നമുക്ക് കേള്‍ക്കാന്‍ സാധിക്കുന്നു. തുടര്‍ന്ന് സുന്ദരകാണ്ഡത്തില്‍, ലങ്കയിലെ ഉദ്യാനത്തിന്റെ സൗന്ദര്യം വര്‍ണിക്കവേ ‘ബഹുലഫലകുസുമദലയുതവിടപിസങ്കുലം’ എന്നും ഹനുമാന്റെ ലങ്കാമര്‍ദ്ദനവര്‍ണനയില്‍ ‘കുസുമദലഫലസഹിതഗുല്‍മവലീതരുക്കൂട്ടങ്ങള്‍’ എന്നും സസ്യജാലങ്ങളെക്കുറിച്ച് പറഞ്ഞതിലെ ദീര്‍ഘമായ സമസ്തപദപ്രയോഗത്തില്‍, പൂക്കളോടും പഴങ്ങളോടുംകൂടി ഇടതൂര്‍ന്ന് തിങ്ങിനില്‍ക്കുന്ന സസ്യലതാതരുക്കൂട്ടങ്ങളുടെ ദൃശ്യത്തിന്റെ ശബ്ദരൂപം കവി ആവിഷ്‌കരിച്ചിരിക്കുന്നത് അദ്ഭുതത്തോടെയേ നോക്കിക്കാണാനാകൂ. ഇനി വൃത്തവും സമസ്തപദപ്രയോഗവും അതോടൊപ്പം, പദ്യങ്ങളെ ഗദ്യങ്ങളില്‍ നിന്നും വേറിട്ടുനിര്‍ത്തുന്ന മറ്റൊരു പ്രധാന പ്രത്യേകതയായ ശബ്ദാലങ്കാര പ്രയോഗവും ഒത്തുചേരുന്ന ഒരു ഉദാഹരണം കാണിക്കാം:
‘സുന്ദരം രാമചന്ദ്രം പരമാനന്ദ-
മന്ദിരമിന്ദ്രാദിവൃന്ദാരകവൃന്ദ
വന്ദിതമിന്ദിരാമന്ദിരോരസ്ഥല
മിന്ദ്രാവരജമിന്ദീവരലോചനം’
ആദ്യപദംപോലെതന്നെ സുന്ദരമാണീ കാവ്യഭാഗമത്രയും. കാകളിവൃത്തത്തിലുള്ള ശ്രീരാമസ്മൃതിയില്‍ ഇവ്വിധം മധുരവ്യഞ്ജന പ്രാസം ചേര്‍ത്തതിനാല്‍ മധുരപ്പായസമെന്നോണം രാമചന്ദ്രന്റെ പരമാനന്ദരസത്തെ നുകരാന്‍ ഭക്തര്‍ക്ക് സാധിക്കുന്നു. നാസ്തികനായ അനുവാചകനുപോലും കാവ്യത്തിന്റെ മാധുര്യത്തെ ഈ വരികളിലൂടെ അറിയാന്‍ സാധിക്കും. മറ്റൊരിടത്ത് കേകവൃത്തത്തിനുള്ളില്‍ ‘കമലദലലോലവിമല വിലോചനം’ എന്ന സമസ്തപദത്തിലൂടെ എഴുത്തച്ഛന്‍ രാമന്റെ നേത്രത്തെ വര്‍ണിച്ചപ്പോള്‍, ‘താമരപ്പൂവിതള്‍പോലെ ലോലം’ എന്ന, അതിന്റെ അര്‍ഥത്തിലൂടെ മാത്രമല്ല, ശബ്ദാലങ്കാരമായ കോമളവ്യഞ്ജനപ്രാസത്തിലൂടെയും ആ നേത്രത്തിന്റെ കോമളതയെ അനുവാചകര്‍ക്ക് കേട്ടറിയാന്‍ സാധിക്കുന്നു. ഇങ്ങനെ ശബ്ദവും അര്‍ഥവും വേര്‍പിരിക്കാനാവത്തവിധം ഒന്നിച്ചുചേര്‍ന്നിരിക്കുന്ന കാവ്യഭംഗിയെ എഴുത്തച്ഛന്റെ രാമായണത്തിലുടനീളം നമുക്ക് ദര്‍ശിക്കാന്‍ സാധിക്കും. വാക്കും അര്‍ഥവും ഒന്നുചേര്‍ന്നിരിക്കുംപോലെ എന്ന് മഹാകവി കാളിദാസന്‍ ഉമാമഹേശ്വരന്മാരെക്കുറിച്ച് പറഞ്ഞപ്പോള്‍, ഇവിടെ മറ്റൊരു മഹാകവി ആ ഉമാമഹേശ്വരന്മാരുടെ സംവാദത്തിലൂടെ അവതരിപ്പിച്ച രാമായണകഥയില്‍ വാക്കും അര്‍ഥവും വേര്‍പിരിയിനാകാത്തവിധം ഒന്നുചേര്‍ന്നിരിക്കുന്ന കാവ്യഭംഗിയെ കാണിച്ചുതരുന്നു.
‘കാവ്യം സുഗേയം കഥ രാഘവീയം
കര്‍ത്താവു തുഞ്ചത്തുളവായ ദിവ്യന്‍
ചൊല്ലുന്നതോ ഭക്തിമയസ്വരത്തി-
ലാനന്ദലബ്ധിക്കിനിയെന്തുവേണം’
എന്ന മഹാകവി വള്ളത്തോളിന്റെ വാക്കുകള്‍ അവിസ്മരണീയമാകുന്നത് ഇവിടെയാണ്.















