
വാഗമൺ: വിനോദസഞ്ചാരകേന്ദ്രമായ വരാട്ടുമേട്ടിൽ വ്യക്തി കൈയേറിയ 10 ഏക്കർ സ്ഥലം റവന്യൂസംഘം തിരിച്ചുപിടിച്ചു. ഭൂമിയിൽ അനധികൃതമായി നിർമിച്ച ഹോംസ്റ്റേ കെട്ടിടവും കഫ്റ്റേരിയയും ഇരുമ്പുവേലികളും കരിങ്കൽക്കെട്ടും പൊളിച്ചുനീക്കി. പടുതാക്കുളവും തകർത്തു. വരാട്ടുമേട് സ്വദേശി പ്രദീപ് കൈയേറിയ ഭൂമിയാണ് തിരികെപ്പിടിച്ചത്.
ഇവിടെ, നടൻ പ്രകാശ് രാജിനും കുറച്ച് പട്ടയഭൂമിയുണ്ട്. എന്നാൽ, ഇതിനോടുചേർന്നും കുറച്ച് ഭൂമിക്ക് പട്ടയമില്ലെന്നാണ് പീരുമേട് തഹസിൽദാർ പറയുന്നത്. ഇത് പ്രകാശ് രാജിന്റെ സാന്നിധ്യത്തിൽ അളന്നുതിട്ടപ്പെടുത്താനായി നോട്ടീസ് കൊടുത്തിട്ടുണ്ട്. അദ്ദേഹം നോട്ടീസ് കൈപ്പറ്റിയിട്ടില്ല. പ്രകാശ് രാജിന്റെ ഫോൺ നമ്പർ സ്വിച്ചോഫ് ആണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ദുരൈരാജ് മുത്തശ്ശി സുബ്ബയ്യ എന്നിവരുടെ പേരിൽ വരാട്ടുമേട്ടിൽ രണ്ടരയേക്കർ പട്ടയഭൂമിയുണ്ട്. ഇതിനോടുചേർന്നുള്ള സ്ഥലം കൈയേറുകയായിരുന്നു. ഇവിടെ കൃഷിയും ചെയ്തിട്ടുണ്ട്.