ഭാരത സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ധീരതയുടെ മറ്റൊരു പേരാണ് ചന്ദ്രശേഖര്‍ ആസാദ്. ബ്രിട്ടീഷ് സാമ്രാജ്യത്തെ വെല്ലുവിളിക്കാന്‍ ജീവിതം തന്നെ സമര്‍പ്പിച്ച ഈ യുവവിപ്ലവകാരി, വെറും 24 വര്‍ഷത്തെ ജീവിതം കൊണ്ടാണ് അനശ്വരനായത്. ബ്രിട്ടീഷ് പോലീസിന്റെ കൈകളില്‍ ജീവനോടെ പിടിക്കപ്പെടില്ലെന്ന പ്രതിജ്ഞ സ്വന്തം ജീവനാല്‍ പാലിച്ച അദ്ദേഹം ഇന്നും ഭാരതത്തിന്റെ ധീരതയുടെ പ്രതീകമായി നിലകൊള്ളുന്നു.
1906 ജൂലൈ 23ന് മധ്യപ്രദേശിലെ അലിരാജ്പൂര്‍ ജില്ലയിലെ ഭാവ്ര ഗ്രാമത്തില്‍ സീതാറാം തിവാരിയുടെയും ജാഗ്രാനി ദേവിയുടെയും മകനായി ചന്ദ്രശേഖര്‍ തിവാരി ജനിച്ചു. ബാല്യത്തിലേ അസാധാരണമായ ധൈര്യവും ആത്മവിശ്വാസവും പ്രകടിപ്പിച്ച അദ്ദേഹം, വനപ്രദേശങ്ങളില്‍ താമസിച്ചിരുന്ന ഭില്‍ ഗോത്രവര്‍ഗക്കാരുമായി വളര്‍ത്തിയെടുത്ത സൗഹൃദത്തിലൂടെ അമ്പെയ്‌ത്തിലും കായികപരിശീലനത്തിലും മികവ് നേടി. ആ ബാല്യകാല പരിശീലനമാണ് പിന്നീട് ബ്രിട്ടീഷ് സാമ്രാജ്യത്തെ വിറപ്പിച്ച വിപ്ലവകാരിയെ രൂപപ്പെടുത്തിയത്.
കുടുംബത്തിലെ ഒരു അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് കൗമാരപ്രായത്തില്‍ അദ്ദേഹം വീടുവിട്ടിറങ്ങി. ബോംബെയിലെത്തി ഹോട്ടലുകളിലും നിര്‍മാണസ്ഥാപനങ്ങളിലും കഠിനാധ്വാനം ചെയ്ത് ഉപജീവനം കണ്ടെത്തി. എന്നാല്‍ ജീവിതലക്ഷ്യം അതുമാത്രമല്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. മാതാപിതാക്കളുടെ ആഗ്രഹമായ സംസ്‌കൃതപഠനത്തിനായി അദ്ദേഹം വാരണാസിയിലെ കാശിയിലേക്ക് പോയി. കാശി അന്ന് ഒരു വിദ്യാഭ്യാസനഗരം മാത്രമായിരുന്നില്ല; ദേശീയബോധത്തിന്റെ തീ ജ്വലിച്ചിരുന്ന വിപ്ലവകേന്ദ്രം കൂടിയായിരുന്നു. അവിടെവെച്ചാണ് ചന്ദ്രശേഖര്‍ ദേശീയപ്രസ്ഥാനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. മഹാത്മാഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനം അദ്ദേഹത്തിന്റെ മനസ്സില്‍ ദേശസ്നേഹത്തിന്റെ തീ പടര്‍ത്തി.
വിദേശവസ്തുക്കള്‍ക്കെതിരായ സമാധാനപ്രകടനത്തിനിടെ ഒരു വയോധികനെ ബ്രിട്ടീഷ് പോലീസ് ക്രൂരമായി മര്‍ദിക്കുന്നത് കണ്ട ചന്ദ്രശേഖര്‍ ഒരു പോലീസുകാരന് നേരെ കല്ലെറിഞ്ഞു. ഉടന്‍ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ജഡ്ജിയുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടികള്‍ ചരിത്രമായി മാറി:
‘പേര്?’ ‘ആസാദ്.’
‘പിതാവിന്റെ പേര്?’ ‘സ്വാതന്ത്ര്യം.’
‘വീട്?’ ‘ജയില്‍.’
ഈ ധിക്കാരപരമായ മറുപടികള്‍ക്ക് ശിക്ഷയായി പതിനഞ്ചു ചാട്ടവാറടികള്‍ വിധിക്കപ്പെട്ടു. ഓരോ പ്രഹരവും ഏറ്റുവാങ്ങുമ്പോഴും അദ്ദേഹം മുഴക്കിയത് ഒരേയൊരു മുദ്രാവാക്യമായിരുന്നു ‘ഭാരത് മാതാ കി ജയ്!’ ആ സംഭവത്തോടെയാണ് ചന്ദ്രശേഖര്‍ തിവാരി, ‘ചന്ദ്രശേഖര്‍ ആസാദ്’ ആയി ചരിത്രത്തില്‍ ഇടം നേടിയത്.
1922ലെ ചൗരിചൗര സംഭവത്തെ തുടര്‍ന്ന് ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം പിന്‍വലിച്ചത് യുവ ആസാദിനെ നിരാശനാക്കി. സമാധാനപരമായ പ്രതിഷേധം മാത്രം ബ്രിട്ടീഷ് ഭരണത്തെ അവസാനിപ്പിക്കില്ലെന്ന നിഗമനത്തിലേക്ക് അദ്ദേഹം എത്തിച്ചേര്‍ന്നു. അതോടെയാണ് അദ്ദേഹത്തിന്റെ വഴി സായുധവിപ്ലവത്തിലേക്ക് തിരിഞ്ഞത്.
1924ല്‍ രൂപീകൃതമായ ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷനില്‍ ചേര്‍ന്ന അദ്ദേഹം രാം പ്രസാദ് ബിസ്മില്‍, സചീന്ദ്രനാഥ് സന്യാല്‍, ജോഗേഷ് ചന്ദ്ര ചാറ്റര്‍ജി തുടങ്ങിയ വിപ്ലവകാരികളോടൊപ്പം പ്രവര്‍ത്തിച്ചു. ആയുധപരിശീലനവും ബോംബ് നിര്‍മ്മാണവും അഭ്യസിച്ച അദ്ദേഹം സംഘടനയുടെ ഏറ്റവും വിശ്വസ്തനായ പോരാളികളില്‍ ഒരാളായി മാറി.
1925ലെ കകോരി ട്രെയിന്‍ ഖജനാവ് പിടിച്ചെടുക്കല്‍ ഭാരത വിപ്ലവചരിത്രത്തിലെ നിര്‍ണായക സംഭവമായി. ഈ കേസില്‍ നിരവധി നേതാക്കള്‍ വധശിക്ഷയ്‌ക്കും തടവിനും വിധിക്കപ്പെട്ടെങ്കിലും ആസാദ് ബ്രിട്ടീഷ് പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. അന്നുമുതല്‍ അദ്ദേഹം ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഏറ്റവും വലിയ തലവേദനയായി.
പിന്നീട് ഭഗത് സിങ്, സുഖ്ദേവ്, രാജ്ഗുരു എന്നിവരോടൊപ്പം ചേര്‍ന്ന് അദ്ദേഹം സംഘടനയെ ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷനായി പുനഃസംഘടിപ്പിച്ചു. അതിന്റെ കമാന്‍ഡര്‍-ഇന്‍-ചീഫ് ആയിരുന്നു ചന്ദ്രശേഖര്‍ ആസാദ്.
1928ല്‍ സൈമണ്‍ കമ്മിഷനെതിരെ ലാഹോറില്‍ നടന്ന പ്രതിഷേധത്തിനിടെ പോലീസ് സൂപ്രണ്ട് ജെയിംസ് എ. സ്‌കോട്ടിന്റെ ഉത്തരവില്‍ നടന്ന ലാത്തിച്ചാര്‍ജില്‍ ലാലാ ലജ്പത് റായിക്ക് ഗുരുതരമായി പരിക്കേറ്റു. പിന്നീട് അദ്ദേഹം മരണത്തിന് കീഴടങ്ങി. അതിന് പ്രതികാരമായി സ്‌കോട്ടിനെ ലക്ഷ്യമിട്ട പദ്ധതിക്കിടെ തിരിച്ചറിയല്‍ പിഴവിനെ തുടര്‍ന്ന് അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ജോണ്‍ പി. സോണ്ടേഴ്സ് കൊല്ലപ്പെട്ടു. ആസാദ്, ഭഗത് സിങ്, രാജ്ഗുരു എന്നിവര്‍ അതിസാഹസികമായി രക്ഷപ്പെടുകയും ബ്രിട്ടീഷ് ഭരണകൂടത്തെ വീണ്ടും വെല്ലുവിളിക്കുകയും ചെയ്തു.
1931 ഫെബ്രുവരി 27. അലഹബാദിലെ ആല്‍ഫ്രഡ് പാര്‍ക്കില്‍ (ഇന്നത്തെ ചന്ദ്രശേഖര്‍ ആസാദ് പാര്‍ക്ക്) സഹപ്രവര്‍ത്തകനായ സുഖ്ദേവ് രാജുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ബ്രിട്ടീഷ് പോലീസ് അദ്ദേഹത്തെ വളഞ്ഞത്. മണിക്കൂറുകളോളം നീണ്ട വെടിവെപ്പില്‍ നിരവധി പോലീസുകാരെ പരിക്കേല്‍പ്പിച്ച അദ്ദേഹം തന്റെ സഹപ്രവര്‍ത്തകന് രക്ഷപ്പെടാന്‍ അവസരമൊരുക്കി. ഒടുവില്‍ തോക്കില്‍ ഒരൊറ്റ വെടിയുണ്ട മാത്രം ശേഷിച്ചപ്പോള്‍, ശത്രുവിന്റെ കയ്യില്‍ ജീവനോടെ വീഴില്ലെന്ന പ്രതിജ്ഞ പാലിച്ചുകൊണ്ട് സ്വയം വെടിയുതിര്‍ത്ത് അദ്ദേഹം വീരമൃത്യു വരിച്ചു.
അന്ന് അദ്ദേഹത്തിന് പ്രായം ഇരുപത്തിനാല്! ഒരു മനുഷ്യന്റെ മരണമല്ല അത്; അടിമത്തത്തിനെതിരായ ഭാരത യുവത്വത്തിന്റെ അഗ്നിപ്രഖ്യാപനമായിരുന്നു. ഭഗത് സിങ് അടക്കമുള്ള നൂറുകണക്കിന് യുവ വിപ്ലവകാരികളുടെ പ്രചോദനവും വഴികാട്ടിയുമായിരുന്നു ചന്ദ്രശേഖര്‍ ആസാദ്. അദ്ദേഹത്തിന്റെ ജീവിതം, സ്വാതന്ത്ര്യം എന്നത് വെറുമൊരു ആശയമല്ലെന്നും അതിനുവേണ്ടി ജീവന്‍ പോലും സമര്‍പ്പിക്കേണ്ട മൂല്യമാണെന്നുമുള്ള സന്ദേശമാണ് നല്‍കുന്നത്. ധീരതയ്‌ക്കും ത്യാഗത്തിനും അചഞ്ചലമായ രാജ്യസ്നേഹത്തിനും എന്നും ജ്വലിക്കുന്ന പ്രതീകമാണ് ചന്ദ്രശേഖര്‍ ആസാദ്.
ചരിത്രത്തിന്റെ പേജുകളില്‍ മാത്രമല്ല, ഓരോ ദേശസ്നേഹിയുടെ മനസ്സിലും അക്ഷയജ്വാലയായി അദ്ദേഹം എന്നും ജീവിക്കും. സ്വാതന്ത്ര്യാനന്തരം അദ്ദേഹത്തിന്റെ സംഭാവനകള്‍ക്ക് അര്‍ഹമായ അംഗീകാരം ലഭിച്ചില്ലെന്ന വിമര്‍ശനങ്ങള്‍ ചരിത്രകാരന്മാര്‍ക്കിടയില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. എന്നിരുന്നാലും ഔദ്യോഗിക ബഹുമതികളെക്കാള്‍ മഹത്തായ ഒരു സ്ഥാനം അദ്ദേഹം നേടിയിട്ടുണ്ട് കോടിക്കണക്കിന് ഭാരത ജനങ്ങളുടെ ഹൃദയത്തില്‍!












