ന്യൂയോര്‍ക്ക്: ന്യൂജഴ്‌സി മെറ്റ് ലൈഫ് സ്റ്റേഡിയത്തിന്റെ ആകാശത്തിന് കീഴില്‍ ഒരേ പുല്‍ത്തകിടിയിലേക്ക് രണ്ട് ഫുട്‌ബോള്‍ ലോകങ്ങള്‍ നടന്നെത്തുന്നു. ഒരു സ്വപ്‌നത്തിനു പിന്നാലെ രണ്ട് ഭൂഖണ്ഡങ്ങള്‍ യുദ്ധത്തിനൊരുങ്ങി. ഒരു വശത്ത് നീലയും വെള്ളയും വരകളില്‍ പൊതിഞ്ഞ അര്‍ജന്റീന. പന്തിനെ വെറും കളിയായല്ല, ഒരു വികാരമായും ജീവിതമായും കാണുന്ന ജനതയുടെ പ്രതീകം. മറുവശത്ത് ചുവപ്പിന്റെ തീപ്പൊരികളുമായി സ്പെയിന്‍. പാസുകളുടെ കവിതകൊണ്ട് എതിരാളികളുടെ ഹൃദയമിടിപ്പ് പോലും നിയന്ത്രിക്കാന്‍ പഠിച്ച പുതിയ ഫുട്‌ബോള്‍ സംസ്‌കാരം. ഇത് രണ്ട് ടീമുകളുടെ പോരാട്ടമല്ല. രണ്ട് ഫുട്‌ബോള്‍ തത്വചിന്തകളുടെ ഏറ്റുമുട്ടലാണ്.
കാല്‍പ്പന്തുകളിയുടെ വിശ്വമാമാങ്കത്തിന് ഇന്ന് കൊടിയിറക്കം. സൂപ്പര്‍ ഹെവിവെയ്റ്റ് ഫൈനലില്‍ മുന്‍ ചാമ്പ്യന്മാരായ സ്പെയിന്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയുമായി ഏറ്റുമുട്ടും. സ്പെയിന്‍ ചരിത്രത്തിലെ രണ്ടാം ലോകകിരീടം ലക്ഷ്യമിടുമ്പോള്‍ അര്‍ജന്റീന നാലാം കിരീടത്തിനായാണ് ഇറങ്ങുന്നത്. അതേസമയം മെസിപ്പട ഇന്നിറങ്ങുന്നത് ബ്രസീലിന് ശേഷം തുടര്‍ച്ചയായി രണ്ട് തവണ ലോകകപ്പ് കിരീടം നേടുന്ന ആദ്യ ടീമെന്ന റിക്കാര്‍ഡ് സ്വന്തമാക്കാനാണ്. സ്പെയിന്‍ ഏറെ കരുത്തരും ഈ ലോകകപ്പ് സ്വന്തമാക്കുമെന്ന് വിദഗ്ധര്‍ പ്രവചിച്ച ഫ്രാന്‍സിനെ അക്ഷരാര്‍ത്ഥത്തില്‍ നിഷ്പ്രഭരാക്കി മറുപടിയില്ലാത്ത രണ്ട് ഗോളുകളുടെ വിജയം സ്വന്തമാക്കിയാണ് 2010നുശേഷം ആദ്യമായി ഫൈനല്‍ കളിക്കാന്‍ ടിക്കറ്റ് സ്വന്തമാക്കിയത്. അതേസമയം അര്‍ജന്റീനയാകട്ടെ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.
മെസി-യമാല്‍
സൂപ്പര്‍താരവും ഗോള്‍ഡന്‍ ബൂട്ട് മത്സരത്തില്‍ ഒന്നാമതുള്ള ലയണല്‍മെസിയും സ്പെയിനിന്റെ 19 കാരന്‍ ലാമിന്‍ യമാലും തമ്മിലുള്ള പോരാട്ടം എന്ന നിലയിലാണ് ഈ ലോകകപ്പ് ഫൈനല്‍ ഏറെ ശ്രദ്ധേയമാകുക. സ്പെയിന്‍ നിലവിലെ യൂറോ ചാമ്പ്യന്മാരുമാണ്. ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്ന മെസ്സി ഇതുവരെ എട്ട് ഗോളുകളും നാല് അസിസ്റ്റുകളും സ്വന്തമാക്കി ഗോള്‍ഡന്‍ ബൂട്ട് മത്സരത്തില്‍ മുന്നിലാണ്. വിജയം കൈവിട്ടെന്ന് തോന്നിച്ച പല മത്സരങ്ങളിലും മെസ്സി മാജിക്കാണ് അര്‍ജന്റീനയെ വിജയത്തിലേക്ക് നയിച്ചത്. ഇംഗ്ലണ്ടിനെതിരായ സെമിയില്‍ ഗോളടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മെസ്സിയുടെ ഉജ്ജ്വല അസിസ്റ്റിലൂടെയാണ് ഏഴ് മിനിറ്റിനിടെ രണ്ട് ഗോളടിച്ച് അര്‍ജന്റീന വിജയിച്ചത്.
വിങ്ങുകളില്‍ക്കൂടി അതിവേഗം കുതിച്ചുകയറി എതിര്‍ പ്രതിരോധം തകര്‍ക്കുന്ന ലാമിന്‍ യമാല്‍ എന്ന 19 കാരനിലാണ് സ്പാനിഷ് ചെമ്പടയുടെ പ്രതീക്ഷകള്‍. ഒരു ഗോള്‍ അടിച്ചതും ഒരു പെനാല്‍റ്റി നേടിയെടുത്തതുമാണ് ഈ ലോകകപ്പില്‍ അദ്ദേഹത്തിന്റെ സംഭാവനയെങ്കിലും എതിര്‍ പ്രതിരോധനിര യമാലിനെ അനങ്ങാന്‍ വിടാതെ പൂട്ടാനാകും ശ്രമിക്കുക. ഈ ലോകകപ്പില്‍ ഇതുവരെ ഒരു ഗോള്‍ മാത്രമാണ് താരം സ്വന്തമാക്കയിട്ടുള്ളതെങ്കിലും സെമിയില്‍ ഫ്രാന്‍സിനെതിരെ ഉജ്ജ്വല പ്രകടനം നടത്തിയിരുന്നു. ഈ മത്സരത്തില്‍ യമാലിന് പരിക്കേറ്റിരുന്നെങ്കിലും താരം പൂര്‍ണ ശാരീരികക്ഷമത വീണ്ടെടുത്തിട്ടുണ്ടെന്നും ഫൈനലില്‍ കളിക്കാനിറങ്ങുമെന്നും സ്പാനിഷ് പരിശീലകന്‍ പറഞ്ഞു.
ഈ ലോകകപ്പില്‍ സ്പെയിന്‍ കളിച്ച മത്സരങ്ങളിലെല്ലാം പന്തിന്മേല്‍ ആധിപത്യം അവര്‍ക്കായിരുന്നു. എതിരാളികളെ പന്തിന്മേല്‍ ആധിപത്യം സ്ഥാപിക്കാനനുവദിക്കാതെ സ്വന്തം കാലില്‍ പന്ത് ഉറപ്പിച്ചുനിര്‍ത്തി ഏറെക്കുറെ ടിക്കിടാക്ക ശൈലിയില്‍ എതിര്‍ പ്രതിരോധം പിളര്‍ത്തി ഗോളടിക്കുക എന്നതാണ് അവരുടെ ശൈലി. അതേസമയം പിന്നിട്ടുനിന്നാലും അവസാന സമയത്ത് കോച്ച് ടീമില്‍ വരുത്തുന്ന മാറ്റങ്ങള്‍ അര്‍ജന്റീനയ്‌ക്ക് ഏറെ ഗുണം ചെയ്യുന്നുണ്ട്. കഴിഞ്ഞ പല മത്സരങ്ങളിലും ഈ മാറ്റങ്ങളാണ് മത്സരഗതിയെ നിയന്ത്രിച്ചത്. അതുതന്നെയാണ് അര്‍ജന്റീനയുടെ കരുത്തും.
പ്രതിരോധം
സ്പാനിഷ് പ്രതിരോധനിരയുടെ ശക്തി എതിരാളികള്‍ക്ക് പേടിസ്വപ്നമാണ്. ഈ ലോകകപ്പില്‍ ഇതുവരെ ഒരു ഗോള്‍ മാത്രമാണ് അവര്‍ വഴങ്ങിയത്. ആ ഗോള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബല്‍ജിയത്തിനെതിരെയായിരുന്നു. പോറോ, കുബാര്‍സി, ലപോര്‍ട്ടെ, കുകുറേയ എന്നിവരായിരിക്കും മെസിക്കും കൂട്ടര്‍ക്കും കൂച്ചുവിലങ്ങിടാനായി ഇന്നും മൈതാനത്തിറങ്ങുന്ന സ്പാനിഷ് പ്രതിരോധത്തിലെ കരുത്തര്‍. ക്വാര്‍ട്ടറില്‍ ബെല്‍ജിയം, സെമിയില്‍ എംബപ്പെയുടെ ഫ്രാന്‍സ് എന്നീ ടീമുകള്‍ക്കെതിരെ നടത്തിയ പ്രകടനം മാത്രം നോക്കിയാല്‍ മതി ചെമ്പടയുടെ പ്രതിരോധക്കരുത്ത് കാണാന്‍.
അതേസമയം അര്‍ജന്റീനയുടെ പ്രതിരോധത്തില്‍ വിള്ളലുകള്‍ ഏറെയാണ്. മൊളീന, റൊമേരോ, ലിസാന്‍ഡ്രോ മാര്‍ട്ടിനസ്, ടാഗ്ലിയഫികോ തുടങ്ങിയവരടങ്ങിയ പ്രതിരോധം ഇതുവരെ ഉജ്ജ്വലഫോമിലേക്കുയര്‍ന്നിട്ടില്ല. ഈ ലോകകപ്പില്‍ അവര്‍ ഇതുവരെ 7 ഗോളുകളാണ് വഴങ്ങിയത്.
പോരാട്ടം മധ്യനിരയില്‍
4-1-3-2 ശൈലിയില്‍ ഇറങ്ങുന്ന അര്‍ജന്റീന നിരയില്‍ പരേഡസ് ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായി എത്താനാണ് സാധ്യത. ഡി പോളും മക്അലിസ്റ്ററും എന്‍സോ ഫെര്‍ണാണ്ടസും മധ്യനിരയില്‍ കളി മെനയുമ്പോള്‍ മുന്നേറ്റത്തില്‍ സാക്ഷാല്‍ മെസിക്കൊപ്പം ജൂലിയന്‍ ആല്‍വാരസും എത്തും. സ്പെയിന്‍ 4-2-3-1 ശൈലിയിലാണ് ഇറങ്ങുക. ഹോള്‍ഡിങ് മിഡ്ഫീല്‍ഡര്‍മാരായി റോഡ്രിയും ഫാബിയന്‍ റൂയിസും ഇവര്‍ക്ക് മുന്നില്‍ വലതുവിങ്ങില്‍ യമാലും ഇടതുവിങ്ങില്‍ അലക്സ് ബയേനയും സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായി ഡാനി ഒല്‍മോയും എത്തും. സ്ട്രൈക്കറായി ഇതുവരെ അഞ്ച് ഗോളടിച്ച് മികച്ച ഫോമിലുള്ള ഒയര്‍സബാലും ഉറപ്പാണ്.
ഇരു ടീമുകളുടെയും സൈഡ് ബെഞ്ചും പ്രതിഭകള്‍ നിറഞ്ഞതാണ്. അര്‍ജന്റീന നിരയില്‍ ക്വാര്‍ട്ടറിലും സെമിയിലും വിജയഗോള്‍ നേടിയ ലൗട്ടാരോ മാര്‍ട്ടിനസ്, നിക്കോളാസ് ഓട്ടമെന്‍ഡി, മോണ്‍ടിയല്‍ എന്നിവരാല്‍ സമ്പുഷ്ടമാണ് പകരക്കാരുടെ നിര. സ്പാനിഷ് നിരയില്‍ നിക്കോ വില്യംസ്, മൈകല്‍ മെറീനോ, ഫെറാന്‍ ടോറസ്, പെഡ്രി, ലോറന്റെ എന്നിവരും മികച്ച താരങ്ങളാണ്.
ഇരു രാജ്യങ്ങളും 14 തവണയാണ് ഇതുവരെ ഏറ്റുമുട്ടിയിട്ടുള്ളത്. സ്പെയിനും അര്‍ജന്റീനയും ആറ് തവണ വീതം ജയിച്ചപ്പോള്‍ രണ്ടെണ്ണം സമനിലയില്‍ പിരിഞ്ഞു. ഏറ്റവും അവസാനം ഏറ്റുമുട്ടിയത് 2018ല്‍ സൗഹൃദ മത്സരത്തില്‍. ഈ കളിയില്‍ ഒന്നിനെതിരെ ആറ് ഗോളുകളുടെ വിജയം സ്വന്തമാക്കിയത് സ്പാനിഷ് ചെമ്പടയാണ്. ലോകകപ്പില്‍ ഇതിന് മുന്‍പ് ഒരിക്കല്‍ മാത്രമാണ് സ്പെയിനും അര്‍ജന്റീനയും നേര്‍ക്കുനേര്‍ വന്നത്. 1966ല്‍. ഗ്രൂപ്പ് ഘട്ടത്തില്‍ നടന്ന മത്സരത്തില്‍ അര്‍ജന്റീന ഒന്നിനെതിരെ രണ്ട് ഗോളകളുടെ വിജയം സ്വന്തമാക്കി.
ലോകം രണ്ട് പതാകകളിലേക്ക് കണ്ണുനട്ടിരിക്കുന്നു. കോടിക്കണക്കിന് ഹൃദയങ്ങള്‍ ഒരേ താളത്തില്‍ മിടിക്കുന്നു. ഒരു പന്തിന്റെ ഓരോ സ്പര്‍ശവും ഒരു രാജ്യത്തിന്റെ സ്വപ്‌നമായി മാറുന്ന നിമിഷങ്ങള്‍ ഇനി മണിക്കൂറുകള്‍ മാത്രം അകലെ. ഒടുവില്‍ ഉയരുന്നത് ഒരു സ്വര്‍ണക്കിരീടമാകും. കാത്തിരിക്കാം.
















