
ന്യൂഡല്‍ഹി: മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പൊതുജനങ്ങൾക്ക് പലപ്പോഴും ശല്യമായി, യാതൊരു പരിശീലനവുമില്ലാതെയാണ് പലരും മൊബൈലും മൈക്കുമായി മാധ്യമ പ്രവര്‍ത്തകരെന്ന് അവകാശപ്പെട്ട് നടക്കുന്നത്. ഇത്തരക്കാര്‍ക്ക് യഥാര്‍ത്ഥത്തില്‍ മാധ്യമ പരിശീലനമോ ധാര്‍മിക ബോധമോ ഉത്തരവാദിത്തമോ ഉണ്ടാകാറില്ലെന്നും കോടതി നിരീക്ഷിച്ചു. മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കാതെ, നിയന്ത്രിക്കുന്നതിനായി നിയമനിര്‍മാണം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും കോടതി ഓര്‍മിപ്പിച്ചു.
ഇത്തരം സ്വയം പ്രഖ്യാപിത മാധ്യമ പ്രവര്‍ത്തകര്‍ പലപ്പോഴും സമൂഹത്തിന് ആപത്താണ്. ഇത്തരക്കാര്‍ ആളുകളോട് ചോദ്യങ്ങള്‍ ചോദിക്കുന്നത് തെറ്റിദ്ധാരണാജനകമായ കഥകള്‍ സൃഷ്ടിക്കുന്നതിനു കാരണമാകുമെന്ന് കോടതി പറഞ്ഞു. അനധികൃതമായി ആരാധനാലയം നിർമ്മിച്ചെന്നാരോപിച്ച് വീഡിയോ പകർത്തിയ യുട്യൂബെർസിനെതിരെ ആൾക്കൂട്ട ആക്രമണം ഉണ്ടായ കേസിൽ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.