Kerala

ഡെങ്കുവും പകര്‍ച്ചപ്പനിയും പടരുന്നു; ആരോഗ്യവകുപ്പ്  നിസംഗതയില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യരംഗത്ത് ആശങ്കയായി പനിയും പകര്‍ച്ചവ്യാധിയും പടര്‍ന്നുപിടിക്കുന്നു. പകര്‍ച്ചവ്യാധികള്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുത്തനെ കൂടിയിട്ടും ആരോഗ്യവകുപ്പിന്റെ കാര്യമായ ഇടപെടലുകളുണ്ടാകുന്നില്ലെന്നും ആക്ഷേപം. സ്ഥിതി ഗുരുതരമായിട്ടും വകുപ്പുമന്ത്രിക്കും അനാസ്ഥ.

ആരോഗ്യവകുപ്പ് നല്‍കുന്ന കണക്കുകള്‍ പ്രകാരം ജൂലൈ 16ന് 108 പേര്‍ക്കാണ് ഡെങ്കു സ്ഥിരീകരിച്ചത്. ഒരാള്‍ മരിച്ചു. ജൂലൈ മാസത്തില്‍ 1647 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 4890 പേര്‍ നിരീക്ഷണത്തിലാണ്. ഈ വര്‍ഷം ഇതുവരെ ഡെങ്കി ബാധിച്ച് മരിച്ചത് 23 പേരാണ്. 6315 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

രാജ്യം മലേറിയ നിര്‍മാര്‍ജനത്തില്‍ മുന്നേറിക്കൊണ്ടിരിക്കെ സംസ്ഥാനത്ത് ഇന്നലെ ഒരാള്‍ക്ക് മലേറിയ സ്ഥിരീകരിച്ചു. ജൂലൈ മാസത്തില്‍ 69 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2026 ല്‍ ഇതുവരെ 517 പേര്‍ക്ക് രോഗം ബാധിക്കുകയും രണ്ടുപേര്‍ മരിക്കുകയുമുണ്ടായി. 2030 ഓടെ രാജ്യം സമ്പൂര്‍ണ മലേറിയ മുക്തമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെ, കേരളത്തില്‍ രോഗികളുടെ എണ്ണം കുത്തനെ കൂടുന്നത് ആരോഗ്യ മേഖലയില്‍ ആശങ്കയാകുന്നു.

2026 ല്‍ ഇതുവരെ 4336 പേര്‍ക്ക് ഹെപ്പറ്റൈറ്റിസുണ്ടായതില്‍ 32 പേരാണ് മരിച്ചത്. ജൂലൈ മാസത്തില്‍ 419 പേര്‍ക്ക് രോഗബാധയുണ്ടായി. 16ന് മാത്രം 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 30 പേര്‍ നിരീക്ഷണത്തിലാണ്. 2026 ല്‍ എലിപ്പനി ബാധിച്ച് മരിച്ചത് 47 പേര്‍. രോഗം ബാധിച്ചത് 1168 പേര്‍ക്ക്. ഈ മാസം മാത്രം രോഗം ബാധിച്ചത് 189 പേര്‍ക്കാണ്. 16ന് മാത്രം 6 പേര്‍ക്ക് രോഗം ബാധിച്ചു.

ഈ വര്‍ഷം ഇതുവരെ 5562 പേര്‍ക്ക് മുണ്ടിനീരും 25,174 പേര്‍ക്ക് ചിക്കന്‍പോക്‌സും 4405 പേര്‍ക്ക് ഇന്‍ഫ്‌ളുവന്‍സയും പിടിപെട്ടു. 16ന് മാത്രം 4 പേര്‍ക്ക് ഷിഗെല്ല പിടിപെട്ടു. ഈ മാസം മാത്രം 83 പേര്‍ക്കും 2026 ല്‍ ആകെ 364 പേര്‍ക്കുമാണ് ഷിഗെല്ല പിടിപെട്ടത്. ഇതില്‍ 8 പേര്‍ രോഗം മൂര്‍ച്ഛിച്ച് മരിച്ചു.

16ന് മാത്രം ഡെങ്കു ബാധിച്ചത് 108 പേര്‍ക്കാണ്. പാലക്കാടാണ് മുന്നില്‍. ഇവിടെ 33 പേര്‍ക്കും തിരുവനന്തപുരത്ത് 29 പേര്‍ക്കും എറണാകുളത്ത് 21 പേര്‍ക്കും കൊല്ലത്ത് 10 പേര്‍ക്കും ഡെങ്കു ബാധിച്ചു. 16ന് വൈറല്‍ പനി ബാധിച്ചത് 10,764 പേര്‍ക്കാണ്. ജൂലൈ മാസത്തില്‍ ആകെ 1,66,694 പേര്‍ക്ക് പനിപിടിച്ചതില്‍ ഒരാള്‍ മരിച്ചു. 2026 ല്‍ ആകെ 13,70,694 പേരാണ് പനിയുടെ പിടിയിലകപ്പെട്ടത്. ഇതില്‍ 5 പേര്‍ മരിച്ചു. പകര്‍ച്ചവ്യാധികള്‍ കഴിഞ്ഞ വര്‍ഷത്തെ മഴക്കാലത്തെക്കാള്‍ 15-20 ശതമാനം വര്‍ദ്ധിച്ചതായാണ് കണക്കുകള്‍. ഷിഗെല്ല പത്തിരട്ടിയോളമാണ് വര്‍ധിച്ചത്.

പകര്‍ച്ചവ്യാധികള്‍ പെരുകിയിട്ടും കാര്യക്ഷമമായ നടപടികളൊന്നും സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് തയാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. മഴക്കാലപൂര്‍വ ശുചീകരണം പാളിയെന്നും അതിനുകാരണം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ആയിരുന്നുവെന്നും പറഞ്ഞ് വകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ തടിതപ്പുന്നത് സ്ഥിതി സങ്കീര്‍ണമാക്കുന്നു.

Recent Posts