തിരുവനന്തപുരം: 2026 മാർച്ചിൽ നടന്ന ഒന്നാം വർഷ ഹയർസെക്കൻ്ററി പരീക്ഷ ഫലം പ്രഖ്യാപിച്ചു. ആകെ പരീക്ഷ എഴുതിയ 4,10,190 വിദ്യാർഥികളിൽ 4,04, 722 പേരുടെ ഫലം ലഭ്യമായി. അതിൽ 2,50,981 പേർ 30% അധികം മാർക്ക് നേടി. ഈ വർഷം വിജയശതമാനം 62.01% ആണ്. കഴിഞ്ഞ വർഷം ഇത് 60.76% ആയിരുന്നു.
മാർച്ച് 5 മുതൽ 27 വരെയാണ് പ്ലസ് വൺ പരീക്ഷ നടന്നത്. രണ്ട് പ്രാവശ്യം ഫല പ്രഖ്യാപനം നീട്ടിവച്ച ശേഷമാണ് ഇപ്പോൾ ഫലം പ്രസിദ്ധീകരിച്ചത്. സാധാരണഗതിയില്‍ മുന്‍വര്‍ഷങ്ങളില്‍ ജൂണ്‍ ആദ്യവാരത്തോടെ പ്ലസ് വണ്‍ ഫലപ്രഖ്യാപനം നടക്കാറുള്ളതാണ്. എന്നാൽ ഈ വർഷം പതിവിലും വൈകിയാണ് പ്രഖ്യാപനം.
കഴിഞ്ഞ വർഷം ജൂൺ രണ്ടിനായിരുന്നു പരീക്ഷാ ഫലം പുറത്ത് വിട്ടത്. ഈ വർഷം ജൂൺ 10ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതാണ്. പിന്നീട് അത് ജൂലൈ 15ലേക്ക് മാറ്റിവച്ചിരുന്നു. പശ്ചിമേഷ്യന്‍ സംഘർഷം കാരണം ഗൾഫിൽ പരീക്ഷ കൃത്യ സമയത്ത് നടത്താനാകാത്തതാണ് താമസത്തിന് കാരണമായത്. പിന്നീട് ഗൾഫിൽ പ്രത്യേകമായി നടത്തിയ പരീക്ഷയുടെ മൂല്യനിർണയം പൂർത്തിയാക്കിയ ശേഷമാണ് ഫല പ്രഖ്യാപനത്തിന് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.
അതേസമയം, ദേശീയ തലത്തിൽ സർക്കാർ വെബ്സൈറ്റുകളിൽ സൈബർ ആക്രമണം നടന്നതിനാൽ സർക്കാർ വെബ്സൈറ്റുകളിൽ പരിശോധന നടക്കുന്ന സാഹചര്യത്തിൽ വിശദമായ ഫലം വെബ്സൈറ്റുകളിൽ ലഭിക്കാൻ വൈകിയതായി പരീക്ഷ ചുമതലയുള്ള ജോയിന്‍റ് ഡയറക്ടർ അറിയിച്ചിരുന്നു. പരീക്ഷ ഫലം നേരത്തെ 3 മണിക്ക് വെബ്സൈറ്റിൽ പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, അല്‍പസമയം വൈകിയാണ് സൈറ്റുകളില്‍ ഫലം പ്രസിദ്ധീകരിക്കപ്പെട്ടത്.
















