ന്യൂദല്‍ഹി: ജയ്ഷെ മുഹമ്മദ് ഭീകരസംഘടനയുമായി ബന്ധമുള്ള അഞ്ചു പേരെ ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. സംഘടനയുമായി ബന്ധപ്പെട്ട എട്ടു പേരെ ദിവസങ്ങൾക്ക് മുൻപ് പോലീസ് അറസ്റ്റു ചെയ്തിരുന്നു. പഠാൻ സ്വദേശികളായ നാലു പേരും ബനസ്കന്ത സ്വദേശിയായ ഒരാളുമാണ് പിടിയിലായത്. ഇവർ എട്ടു തവണയെങ്കിലും പരീക്ഷണ സ്ഫോടനങ്ങൾ നടത്താൻ ശ്രമിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പഠാൻ സ്വദേശികളായ ബിലാൽ ആബിദ് ഷേര (24), മുഹമ്മദ് അയ്യൂബ് കാഡിവാല (22), മുഹമ്മദ് അയ്യൂബ് സുൻസാര എന്ന മുഹമ്മദ് ഖാലി (20), മുഹമ്മദ് ഹസൻ ഹനീഫ് കർദിയ എന്ന ഹസൻ ഹൈദർപുരി (20), ബനസ്കന്ത സ്വദേശിയായ ഷാഫി റയീസ് മുഖി എന്ന ഷാഫി ഛാപ്പി (21) എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. ഭീകരവാദ ഫണ്ടിംഗ്, ഗൂഢാലോചന, ഭീകരസംഘടനയിൽ അംഗമാകുക, ഭീകരസംഘടനയെ പിന്തുണയ്‌ക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ജൂലൈ 2 നാണ് എട്ട് പേർക്കെതിരെ ആദ്യ കേസ് രജിസ്റ്റർ ചെയ്തതെന്ന് ഡിഎസ്‌പി ഹർഷ് ഉപാധ്യായ അറിയിച്ചു.
കേസിലെ മറ്റു പ്രതികളെ കണ്ടെത്താൻ ഗുജറാത്ത് എടിഎസ് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. അതേസമയം, ആദ്യഘട്ടത്തിൽ അറസ്റ്റിലായ പ്രതികളിൽ നിന്ന് ജയ്ഷെ മുഹമ്മദ് ഭീകരസംഘടനയുടെ പതാക, സംഘടനയുടെ സ്ഥാപകൻ മസൂദ് അസ്ഹർ എഴുതിയ പുസ്തകങ്ങളുടെ പകർപ്പുകൾ, അസ്ഹറിന് അയച്ച കത്തിന്റെ പകർപ്പ്, ഭീകരപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ സൂക്ഷിച്ചതെന്ന് സംശയിക്കുന്ന 1.30 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തതായി എടിഎസ് അറിയിച്ചു.
പ്രതികളെ വിശദമായി ചോദ്യം ചെയ്തതിലൂടെ, ഇവരിൽ ചിലർ പഠാനിലെ ഖാദിയാസനിലുള്ള ജാമിയ അബുൽ ഹസൻ മദ്രസയിലാണ് താമസിച്ചിരുന്നതെന്നും, 2023 മുതൽ ബോംബ് നിർമ്മാണവും ഐഇഡി ഉപയോഗിച്ച് എങ്ങനെ സ്ഫോടനം നടത്താമെന്നും പഠിക്കാൻ ശ്രമിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. മുൻപ് അറസ്റ്റിലായ പ്രതി മുഹമ്മദ് അമീൻ ഷേര ജിഹാദുമായി ബന്ധപ്പെട്ട പ്രസംഗങ്ങളും പ്രഭാഷണങ്ങളും നടത്തിയിരുന്നതായും എടിഎസ് വ്യക്തമാക്കി.
















