Kerala

വി.ഡി സതീശന്റെ അവകാശ വാദം തള്ളി ടാറ്റ​ഗ്രൂപ്പ്; ഒരിടത്തും ടാറ്റ കപ്പൽ നിർമാണശാല നിർമിക്കുന്നില്ലെന്ന് കമ്പനി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: കേരളത്തിലെ കപ്പൽ നിർമാണ പദ്ധതിക്കായി 10,000 കോടിയുടെ നിക്ഷേപം നടത്താൻ ടാറ്റ ​ഗ്രൂപ്പ് സന്നദ്ധത അറിയിച്ചെന്ന മുഖ്യമന്ത്രി വി.ഡി സതീശന്റെ അവകാശ വാദം തള്ളി ടാറ്റ ​ഗ്രൂപ്പ്. കേരളത്തിൽ നിന്നല്ല, ഒരിടത്തും കപ്പൽ നിർമാണശാല ടാറ്റ നിർമിക്കുന്നില്ലെന്ന് കമ്പനി വിശദീകരിച്ചു.

ടാറ്റ ​ഗ്രൂപ്പിലെ ഉന്നത ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസ് വാർത്ത നൽകിയിരിക്കുന്നത്. വി ഡി സതീശൻ പറഞ്ഞതുകേട്ട് അമ്പരന്നുവെന്നും ഇത്തരത്തിൽ വലിയൊരു നിക്ഷേപം നടത്താനുള്ള നീക്കം ടാറ്റ ഗ്രൂപ്പിനില്ലെന്നുമാണ് ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തിലെ ഇപ്പോഴത്തെ സർക്കാരോ കഴിഞ്ഞ സർക്കാരോ തങ്ങളെ സമീപിച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു.

സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ മിഷൻ സമുദ്രയുടെ ഭാഗമായി ടാറ്റ ഗ്രൂപ്പ് വലിയ നിക്ഷേപം നടത്തുമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഒരു അന്താരാഷ്‌ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. പിന്നീട് നടന്ന ഒരു സെമിനാറിലും അദ്ദേഹം ഇക്കാര്യം ആവർത്തിച്ചു. ടാറ്റ ഗ്രൂപ്പുമായി ചർച്ചകൾ നടക്കുന്നുണ്ട്. ഒരു മാസത്തിനകം തീരുമാനമാകുമെന്നുമാണ് വി.ഡി സതീശൻ അഭിമുഖത്തിൽ പറഞ്ഞിരുന്നത്.