ചെന്നൈ: തമിഴ്‌നാട്ടിൽ വൻ രാഷ്‌ട്രീയ കൊടുങ്കാറ്റ് സൃഷ്ടിച്ച ‘ഓപ്പറേഷൻ മേഘാലയ’ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് പ്രമുഖ വാർത്താ ചാനലിലെ മുതിർന്ന മാധ്യമപ്രവർത്തകനെ ചെന്നൈ പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യപ്രതി തിരുനാവുക്കരശുവും മാധ്യമപ്രവർത്തകനായ വിജയനും തമ്മിൽ ഫോണിലൂടെ ബന്ധപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്നാണ് വിജയനെ ചോദ്യം ചെയ്തതെന്ന് പോലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി ഇയാളുടെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്‌ക്കായി പിടിച്ചെടുത്തിട്ടുണ്ട്.
ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിൽ നിന്ന് എംഎൽഎമാരെ കൂറുമാറ്റാനും സർക്കാരിനെ അട്ടിമറിക്കാനും പദ്ധതിയിട്ട കേസിലെ മുഖ്യപ്രതിയായ തിരുനാവുക്കരശുവുമായി വിജയൻ സന്ദേശങ്ങൾ കൈമാറിയതായാണ് പോലീസ് ആരോപിക്കുന്നത്. ഈ സന്ദേശങ്ങൾക്ക് ഗൂഢാലോചനയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.
മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാരിനെ അട്ടിമറിക്കാൻ ലക്ഷ്യമിട്ട്, സ്പീക്കറുടെ പ്രമേയത്തിനെതിരെ വോട്ട് ചെയ്യാൻ 15 ടിവികെ എംഎൽഎമാരെ സ്വാധീനിക്കാൻ 35 കോടി രൂപയുടെ കോഴപ്പണം വാഗ്ദാനം ചെയ്ത ഗൂഢാലോചനയാണ് ‘ഓപ്പറേഷൻ മേഘാലയ’ എന്ന് പോലീസ് അവകാശപ്പെടുന്നത്.
കേസിൽ തിരുനാവുക്കരശുവാണ് പ്രധാന പ്രതി. ഇതുവരെ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ഗൂഢാലോചനയ്‌ക്ക് പിന്നിൽ പ്രതിപക്ഷമായ ഡിഎംകെ നേതാക്കൾക്ക് പങ്കുണ്ടെന്നാണ് പോലീസ് ആരോപിക്കുന്നത്. എന്നാൽ ഡിഎംകെ ഈ ആരോപണങ്ങൾ പൂർണമായും തള്ളിക്കളഞ്ഞു.
“അന്വേഷണത്തിന്റെ മറവിൽ മാധ്യമപ്രവർത്തകൻ വിജയന്റെ മൊബൈൽ ഫോൺ ഏകപക്ഷീയമായി പിടിച്ചെടുക്കുകയും അദ്ദേഹത്തെ പോലീസ് സ്റ്റേഷനിൽ തടങ്കലിൽ വെക്കുകയും ചെയ്ത ടിവികെ സർക്കാരിന്റെ പോലീസ് നടപടി ശക്തമായി അപലപനീയമാണ്,” കനിമൊഴി എക്സിൽ കുറിച്ചു.
ഇത് മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് വിശേഷിപ്പിച്ച അവർ, വിജയനെ ഉടൻ മോചിപ്പിക്കണമെന്നും മാധ്യമപ്രവർത്തകരെ ഭയപ്പെടുത്താൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കരുതെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു.
















