തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ വ്യാപകമായ മാറ്റം വരുത്തി സർക്കാർ ഉത്തരവിറക്കി. വിവിധ വകുപ്പുകളിൽ ഉദ്യോഗസ്ഥരെ പുനർനിയമിക്കുകയും പലർക്കും അധിക ചുമതലകൾ നൽകുകയും ചെയ്തിട്ടുണ്ട്. ആഭ്യന്തര വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം ഇനി കയർ വകുപ്പിന്റെയും ചുമതല വഹിക്കും. ഈ രണ്ട് വകുപ്പുകളുടെയും മന്ത്രി രമേശ് ചെന്നിത്തലയാണ്. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫിന് ആയുഷ് വകുപ്പിന്റെ അധിക ചുമതലയും, ഡൽഹിയിലെ കേരള റസിഡന്റ് കമ്മിഷണർ പുനീത് കുമാറിന് സംസ്ഥാനാന്തര ജല വിഷയങ്ങളുടെ ചുമതലയും നൽകി.
എസ്. സുഹാസ് ജലവിഭവ വകുപ്പിനൊപ്പം ഭവന വകുപ്പിന്റെ സ്പെഷൽ സെക്രട്ടറിയായും കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ (കെഐഐഡിസി) മാനേജിങ് ഡയറക്ടറായും അധിക ചുമതല വഹിക്കും. എൻ. പ്രശാന്ത് സ്പോർട്സ്, യുവജനകാര്യ, മ്യൂസിയം, മൃഗശാല, പുരാവസ്തു, ആർക്കൈവ്സ് എന്നീ വകുപ്പുകളുടെ സ്പെഷൽ സെക്രട്ടറിയായി സ്വതന്ത്ര ചുമതല ഏറ്റെടുക്കും.
കേരള ജല അതോറിറ്റി മാനേജിങ് ഡയറക്ടർ കെ. ഇമ്പശേഖർ സാംസ്കാരിക വകുപ്പ് ഡയറക്ടറാകും. സഹകരണ രജിസ്ട്രാറുടെ അധിക ചുമതലയും അദ്ദേഹത്തിനാണ് നൽകിയിരിക്കുന്നത്. നിലവിലെ സഹകരണ രജിസ്ട്രാർ എസ്. പ്രേംകൃഷ്ണൻ ജലവിഭവ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായി നിയമിതനായി.
കൃഷി ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമന് കെഎഎസ്ഇയുടെ അധിക ചുമതല നൽകി. പട്ടികജാതി വികസന വകുപ്പ് ഡയറക്ടറായിരുന്ന ഡി. ധർമലശ്രീ തദ്ദേശ സ്വയംഭരണ വകുപ്പിൽ ഡപ്യൂട്ടി സെക്രട്ടറിയാകും. സിവിൽ സപ്ലൈസ് കമ്മിഷണർ കെ. ഹിമയ്‌ക്ക് പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ അധിക ചുമതലയും ലഭിച്ചു.
അതേസമയം, സുഫിയാൻ അഹമ്മദ് നഗരകാര്യ ഡയറക്ടറായി നിയമിതനായി. പഞ്ചായത്ത് ഡയറക്ടർ അപൂർവ ത്രിപാഠി ഇൻഫർമേഷൻ കേരള മിഷൻ പ്രോജക്ട് ഡയറക്ടറുടെ അധിക ചുമതലയും വഹിക്കും.
















