ലങ്കയെ ചിത്തമായും, ശ്രീരാമചന്ദ്രനെ മുമുക്ഷുവായ ജീവനായും, വിഭീഷണനെ സത്വഗുണമായും, രാവണനെ തമോഗുണമായും,കുംഭകര്‍ണ്ണനെ രജോഗുണമായും, രക്ഷോഗണങ്ങളെ വികാരചിത്തവൃത്തികളായും, സമുദ്രത്തെ ബാഹ്യ
പ്രപഞ്ചമായും, സേതുവിനെ ഉല്‍ക്കടവൈരാഗ്യമായും, കണക്കാക്കുന്ന ‘രാമായണം,’ ലോകക്ഷേമ ഹിതാനുകാരിയായ അതിമോഹന വാങ്മയചിത്രമാണ് സംഭാവനം ചെയ്യുന്നത്! സദാചാരബോധം,സംസ്‌കൃതി, സഹനത, സത്യകാംക്ഷ, സഹജസ്‌നേഹം, സമദര്‍ശനം, ത്യാഗവിശുദ്ധി എന്നിവയെല്ലാം രാമായണത്തിന്റെ മോഹന ചിത്രങ്ങളാണ്.
ശ്രീരാമന്‍ ശബരിയോടും ഗുഹനോടും കാണിച്ച നിര്‍മ്മലസ്‌നേഹവും ആദരവും, സമുദ്രത്തെപ്പോലെ ഗംഭീരനും ഹിമവാനെപ്പോലെ ധീരനുംഎന്ന് വിശേഷിപ്പിയ്‌ക്കപ്പെടുന്ന ഭഗവാന്റെ സത്യ ധര്‍മ്മ സ്‌നേഹ പരിത്യാഗ ഭാവങ്ങളുടെ സാരസന്ദേശങ്ങളാണ്; അത് കാലാതിവര്‍ത്തിയുമാണ്. ലോകത്തില്‍ പര്‍വ്വതങ്ങളും നദികളും എത്രകാലം നിലനില്‍ക്കുമോ അത്രയുംകാലം രാമായണവും നിലനില്‍ക്കുമെന്നാണ് സൃഷ്ടിസ്വരൂപനായ ബ്രഹ്‌മാവ് അനുഗ്രഹിച്ചിരിയ്‌ക്കുന്നത്.
അക്രമംകൊണ്ടു മലിനീകരിയ്‌ക്കപ്പെട്ട് ഉപജീവനം നയിച്ച കാട്ടാളന്‍ രാമനാമത്താല്‍ വിമലീകരിയ്‌ക്കപ്പെട്ട കഥയാണ് വാല്മീകിയുടേത്. തുടര്‍ന്ന്, വാല്മീകി രാമകഥ പറയുവാന്‍ കാരണമായിഭവിച്ചതും ഒരു കാട്ടാളന്‍ നിമിത്തമാണ് എന്നത് വിധിഹിതമോ വിധിവൈപരീത്യമോ ആവാം! പരമാത്മ ചൈതന്യത്തിന്റെ പ്രതിബിംബമായി മാറിയ വാല്മീകി ആധ്യാത്മിക ചിന്താവിശുദ്ധിയിലൂടെ മനുഷ്യനുണ്ടാകാവുന്ന പരിവര്‍ത്തനത്തെയാണ് പ്രകടമാക്കുന്നത്. ധനശേഷിയും ആള്‍ബലവും ജീവിതത്തിന്റെ മുഷ്‌ക്കിനു തീര്‍പ്പുകല്‍പ്പിയ്‌ക്കുമ്പോള്‍, വര്‍ത്തമാനകാലസമൂഹത്തിന്റെ വന്ധ്യമായ മനസ്സും ഊഷരമായ ചിന്താഗതികളും നമ്മുടെ വിശിഷ്ടമായ സംസ്‌കാരത്തെ തമസ്‌കരിയ്‌ക്കുമ്പോള്‍ നിസ്വനെയും നിരഹങ്കാരിയെയും ഭയപ്പെടുത്തി, തനിയ്‌ക്കും സ്വജനങ്ങള്‍ക്കുമായി സ്വേച്ഛ നടപ്പിലാക്കുന്ന ഹിംസ്രബുദ്ധികള്‍ക്ക് രാമായണത്തിന്റെ അന്തഃസത്ത നല്‍കുന്ന വെളിച്ചം വ്യാഖ്യാനാതീതമാണ്.
ധര്‍മ്മത്തില്‍നിന്നു സമ്പത്തുണ്ടാകുന്നു. സമാധാനവും സുഖവും ധര്‍മ്മത്തില്‍ നിന്നു ലഭിയ്‌ക്കുന്നു. ധര്‍മ്മം അഴിയ്‌ക്കപ്പെട്ടാല്‍ അതു നമ്മെ നശിപ്പിയ്‌ക്കും. അത് പരിരക്ഷിയ്‌ക്കപ്പെട്ടാല്‍ നമ്മെ രക്ഷിയ്‌ക്കും. അഴിയ്‌ക്കപ്പെടാത്ത ധര്‍മ്മം നമ്മെ നശിപ്പിയ്‌ക്കുകയില്ല.
ധര്‍മ്മത്തെ ഒരിക്കലും ത്യജിക്കരുതാത്തതാണ്. രാമായണത്തിന്റെ ഈ ധര്‍മ്മബോധം തന്നെയാണ് രാമായണ മാസാചരണത്തിന്റെ സന്ദേശവും. മനസ്സിനെ ബുദ്ധിയ്‌ക്കു വിധേയമാക്കി പാകപ്പെടുത്തി എടുക്കുവാനാണ് രാമായണമാസാചരണം.
ജനാധിപത്യത്തെ വിശ്വവന്ദനീയമാക്കി, ലോകമംഗളത്തിന്റെ ഉപകരണമാക്കി രാജ്യംഭരിച്ച ശ്രീരാമനും ആ പ്രജാപതിയുടെ രാമരാജ്യവും എന്നും ഔന്നത്യത്തിന്റെ ഗിരിശൃംഗങ്ങളില്‍ വിരാജിയ്‌ക്കുന്നു. അന്ധകാരമയമായ അസുരഭാവവും പ്രഭാമയമായ ധര്‍മ്മപ്രഭാവവും (സുരഭാവവും)തമ്മിലുള്ള ജയാപജയങ്ങളില്‍നിന്നുണ്ടാകുന്ന സ്ഥായിയായ വിജയവുമാണ് ‘രാമരാജ്യ’ത്തില്‍ നാം കാണുന്നത്. ജീവിതത്തിന്റെ ന്യാസമായി ധര്‍മ്മത്തെ കരുതണമെന്ന് നമ്മെ പഠിപ്പിയ്‌ക്കുന്നു.
മാനവികത നിലനിര്‍ത്തുവാനും അതിന്റെ മഹനീയതയില്‍ ജീവിത ശുഭഗതി വരുത്തുവാനും സത്യധര്‍മ്മ പരിപാലന പുരുഷോത്തമനായ ശ്രീരാമന്‍ തന്റെ അയനത്തിലുടനീളം ബദ്ധകങ്കണനായിരുന്നു താനും. ജീവിതം ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സംഘര്‍ഷഭരിതമാണെന്ന് ഓര്‍മ്മിപ്പിയ്‌ക്കുമ്പോഴും, ഭൗതികമായ അപചയങ്ങളില്‍ വീഴാതെ ത്യാഗമോഹനമായ കര്‍മ്മംകൊണ്ട്- ആത്മപരിശോധനാപരമായ അയനംകൊണ്ട്- അനുഗ്രഹപൂര്‍ണ്ണമാക്കാമെന്ന് ശ്രീരാമകഥ നമ്മെ പഠിപ്പിയ്‌ക്കുന്നു.
അയഗതന എന്ന ധാതുവില്‍നിന്നാണ് അയനം (മാര്‍ഗ്ഗം) എന്ന പദമുണ്ടായത്.
സാര്‍വ്വലൗകികതയാണ് രാമായണത്തിന്റെ ദാര്‍ശനികത. കര്‍മ്മംകൊണ്ടു ശുദ്ധിയും, ധര്‍മ്മംകൊണ്ട് വൃദ്ധിയും വന്നുചേരുമ്പോള്‍ ജന്മംകൊണ്ട് സിദ്ധി കൈവന്നുചേരുന്നു എന്ന് രാമായണം നമ്മെ ഓര്‍മ്മിപ്പിയ്‌ക്കുന്നു.
ഭക്തന്മാരെ രമിപ്പിയ്‌ക്കുന്നതാരോ -രഞ്ജിപ്പിയ്‌ക്കുന്നതാരോ-അതാണ് രാമന്‍. ക്ഷത്രിയനായ വിശ്വാമിത്രന്‍ തപസ്സുകൊണ്ട് രാജര്‍ഷിയായി. അജ്ഞതകൊണ്ട് അന്ധനായ രത്‌നാകരന്‍ സപ്തര്‍ഷികളുടെ ഉപദേശത്താല്‍ രാമമന്ത്രംജപിച്ച് മഹാജ്ഞാനിയായി; അനശ്വരനായ ആദികവിയായി !
ശബരിയും ഗുഹനുമെല്ലാം ശ്രീരാമചന്ദ്രന് പ്രിയപ്പെട്ടവരാണ്. ശ്വാക്കളും ഗോക്കളും അവിടെ ഭേദമില്ല. വനവാസിയും വാനരനുമെല്ലാം ശ്രീരാമഹൃദയത്തില്‍ ഒരുപോലെ തന്നെ.
ഭാവസുന്ദരവും ചിന്താബന്ധുരവുമായ കാവ്യ സുധാരസമാണ് രാമായണം. അജ്ഞാനമാകുന്ന തിമിരാന്ധതയെ അകറ്റി ജ്ഞാനോദയത്തിന്റെ അപരിമേയമായ പ്രകാശംവിതറുന്ന രാമകഥ മനുഷ്യകഥാനുഗായിയാണ്. രാമായണം കാലാതിവര്‍ത്തിയായ ഇതിഹാസമായി നിലനില്‍ക്കുന്നത് മനുഷ്യ ജീവിതത്തിന്റെ യഥാതഥമായ വ്യാഖ്യാനമായതിനാലാണ്. ജീവിതത്തിന്റെ ഉള്‍പ്പിരിവുകള്‍, നന്മതിന്മകള്‍, വിവേകാവിവേകങ്ങള്‍, ജ്ഞാനവൈരാഗ്യഭാവങ്ങള്‍, സംഭ്രമജനകവും സംഘര്‍ഷാത്മകവുമായ വ്യതിരിക്തതകള്‍ എന്നിവയെല്ലാം രാമായണം നമ്മെ ചിന്തിപ്പിയ്‌ക്കുന്നു; മൂല്യാധിഷ്ഠിതമായ ധാര്‍മ്മിക ദര്‍ശനങ്ങള്‍, പ്രജാപതിത്വത്തിന്റെ മാതൃകകള്‍ക്കും മാതൃകയായ സാരഥ്യം എന്നപോലെ പിതൃ, മാതൃ, പുത്ര, ഭ്രാതൃ, ഭാഗിനേയ, ഗുരു, ശിഷ്യ, പതി, പത്‌നീ ബന്ധങ്ങളുടെ ഉദാത്തവും അര്‍ത്ഥസമ്പൂര്‍ണ്ണവുമായ മഹാജ്ഞാന വൈഖരിയാണ് ശ്രീരാമായണം.
ശാന്തിയുടെയും സമൃദ്ധിയുടെയും മാനസികോല്‍ക്കര്‍ഷത്തിനായി – രാവകന്ന് വെളിച്ചം വരുവാന്‍ – രാമനാമമെന്ന പോലെ പ്രാര്‍ത്ഥനാ നിമഗ്‌നമാകുന്ന മനസ്സുകളില്‍ രാമായണശീലുകള്‍ ഒരു നവ്യാനുഭൂതിയുടെയും അവബോധത്തിന്റെയും അനുരണനം സൃഷ്ടിയ്‌ക്കുന്നു. ഭാഷാപിതാവായ എഴുത്തച്ഛന്‍ രചിച്ച അധ്യാത്മ രാമായണം കിളിപ്പാട്ട് പ്രഭാതസന്ധ്യാവേളകളെ ഇത്തരുണത്തില്‍ ഭക്തിസാന്ദ്രമാക്കുന്നു.
ഗൃഹാന്തരീക്ഷങ്ങളെയും ഗ്രാമഗ്രാമാന്തരങ്ങളെയും ദേവാലയങ്ങളെയും, സരസ്വതീ ക്ഷേത്രങ്ങളെയുമെല്ലാം ഭക്ത്യനുരാഗ പരാഭവമാക്കുന്ന രാമായണശീലുകള്‍ ആരിലും ഒരു പുനഃചിന്തയുടെ പ്രകാശകിരണങ്ങള്‍ വിതറുകതന്നെ ചെയ്യും! മധ്യതിരുവിതാംകൂറില്‍ അവിടെയുള്ള മഹാക്ഷേത്രസന്നിധികളിലെ അത്താഴപൂജ(തൃപ്പുക) കഴിഞ്ഞേ ഭവനങ്ങളിലെങ്ങും രാമായണപാരായണം തുടങ്ങൂ. ഉദാഹരണത്തിന്, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നടയടയ്‌ക്കും മുന്‍പുള്ള തൃപ്പുക കഴിഞ്ഞാല്‍ മാത്രമേ നാട്ടിലെവിടെയും രാമായണ പാരായണം ആരംഭിച്ചിരുന്നുള്ളു. എന്നാല്‍ ഇന്ന് രാപകല്‍ അദ്ധ്യാത്മരാമായണ പാരായണം നടത്തുന്ന വര്‍ത്തമാനകാല സവിശേഷാചരണ സാഹചര്യങ്ങളില്‍ പലയിടത്തും പലപ്പോഴും ചില മാറ്റങ്ങള്‍ പ്രകടമാണുതാനും.
സംഘര്‍ഷഭരിതവും, ഒന്നിനോടും സമരസപ്പെടാനാവാത്തവിധം അത്ര കണ്ട് ീഭത്സവുമായ വര്‍ത്തമാനകാല സംഭ്രമജനക സാഹചര്യങ്ങളില്‍ രാമായണത്തിന്റെ കാലിക പ്രസക്തി എത്രയെന്നു പറയേണ്ടതുണ്ടോ !
പൊതുവെ മറ്റിടങ്ങളിലും പ്രതേകിച്ചു കേരളത്തിലും പതിനഞ്ചാം നൂറ്റാണ്ടോടെ ഭക്തിപ്രസ്ഥാനത്തിന്റെ അലയൊലികള്‍ അരങ്ങേറി. ഒരു പുതിയ ധാര്‍മികാവബോധത്തിനും ഉദയത്തിനും തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമരായണം അത്തരുണത്തില്‍ സവിശേഷാനുഗ്രഹമായി മാറി. മനുഷ്യനെ മനുഷ്യനല്ലാതാക്കുന്ന സ്വാര്‍ത്ഥതയുടെയും അഹംഭാവ ത്തിന്റെയും പരിണതഫലങ്ങളും മനുഷ്യനെ മനുഷ്യനാക്കുന്ന ഹൃദയാര്‍ദ്രതാനുഭൂതിതമായ നിര്‍മ്മലതയുടെയും നിര്‍മ്മമതയുടെയും തത്ഭവമായ ജീവിതസൗന്ദര്യവുമാണ് രാമായണത്തിലുടനീളം കാണുന്നത്.
(തുടരും…)
















