
ഹരിപ്പാട്: ഉസ്ബക്കിസ്ഥാനില്‍ ജിഹാദി സദറുള്‍ അനം അരുംകൊല ചെയ്ത സാവരിയ ബസന്തിന്റെ കേസ് ഒതുക്കാനുള്ള നീക്കമെന്നു സംശയം. സദറുള്‍ അനംമിന്റെ മാതാപിതാവും ബന്ധുക്കളും ഉസ്ബക്കിസ്ഥാനില്‍ എത്തിയതായി വിവരം ലഭിച്ചതായി സാവരിയയുടെ ബന്ധു സംശയം പ്രകടിപ്പിച്ചു.
സാവരിയായെ കൊലപ്പെടുത്തിയ സദറുള്‍ അനം ഉസ്ബക്കിസ്ഥാനിലെ ജയിലില്‍ കഴിയുകയാണ്. സാവരിയയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ എത്തിയ പിതൃ സഹോദരന്‍ ജനീഷിനോട് കേസ് ഒത്തുതീര്‍ക്കുന്നതിനായി ചിലര്‍ സമീപിച്ചതായി ജനീഷ് നാട്ടിലെത്തിയപ്പോള്‍ പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം ഇത് നിരസിക്കുകയാണ് ചെയ്തത്. സാവരിയയുടെ ഫോണ്‍ മാത്രമാണ് ഉസ്ബക്കിസ്ഥാനിലെ പോലീസിന്റെ കസ്റ്റഡിയില്‍ തെളിവായിട്ടുള്ളത്. ഈ ഫോണ്‍ പരിശോധിച്ചാല്‍ സാവരിയ കൊല്ലപ്പെടുന്നതിന് മുന്‍പ് സദറുള്‍ അനമിന്റെ അമ്മയും സാവരിയയുമായി സംസാരിച്ച സംഭാഷണം ഇതില്‍ നിന്ന് ശേഖരിക്കാനും കൊലപാതകത്തിന് ഉണ്ടായപ്രേരണയും കണ്ടെത്താനുമാകും.
സദറുള്‍ അനമിന്റെ പിതാവ് പെരിന്തല്‍മണ്ണ സ്വദേശി കേരള സര്‍ക്കാരിന്റെ ഫൈനാന്‍സ് വിഭാഗം അക്കൗണ്ട് ഡിവിഷന്‍ ഓഫീസറായി കഴിഞ്ഞ മാസമാണ് വിരമിച്ചത്. ഇദ്ദേഹം സിപിഎമ്മിന്റെ എന്‍ജിഒ വിഭാഗം നേതാവാണ്. അമ്മ അദ്ധ്യാപികയും സഹോദരന്‍ വയനാട്ടില്‍ ഡോക്ടറുമാണ്. സാമ്പത്തികമായി ഉയര്‍ന്ന നിലയില്‍ കഴിയുന്ന കുടുംബത്തിന് രാഷ്‌ട്രീയ ബന്ധവും ഏറെയാണ്. മന്ത്രി രമേശ് ചെന്നിത്തല ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഹരിപ്പാട് സ്റ്റേഷനിലെ രണ്ട് പോലീസുകാര്‍ സാവരിയയുടെ ഹരിപ്പാട് വീട്ടിലെ പരിസരവാസികളോട് ചില വിവരങ്ങള്‍ അന്വേഷിച്ചതല്ലാതെ കോഴിക്കോട് പെരിന്തല്‍മണ്ണയിലെത്തി സദറുള്‍ അനമിന്റെ വീട്ടിലെത്തി ഇതുവരെയും യാതൊരു തെളിവും ശേഖരിച്ചിട്ടില്ല.
സദറുള്‍ അനമിന്റെ അമ്മയും സാവരിയുമായി സംസാരിച്ച സംഭാഷണങ്ങള്‍ അനമിന്റെ അമ്മയുടെ ഫോണ്‍ പിടിച്ചെടുത്താല്‍ കിട്ടുമായിരുന്നു. ഇത്രയും ദിവസമായിട്ടും പോലീസ് അവിടെ എത്താതിരുന്നത് ഇവര്‍ക്ക് തെളിവ് നശിപ്പിക്കുവാനുള്ള അവസരം ഒരുക്കുകയായിരുന്നു. സാവരിയയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിക്കുമെന്നാണ് ഹരിപ്പാട് പോലീസ് പറയുന്നത്. ആലപ്പുഴ മെഡിക്കല്‍ കോളജിലാണ് വിശദമായ പോസ്റ്റ്മോര്‍ട്ടം നടന്നത്.