തിരുവനന്തപുരം: അതിവേഗ റെയില്‍പ്പാതയുമായി ബന്ധപ്പെട്ട് ഇ. ശ്രീധരന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളി. കാരണമായി നിരത്തിയത് മുടന്തന്‍ ന്യായങ്ങള്‍. റിപ്പോര്‍ട്ട് സമ്പൂര്‍ണമല്ലെന്നും അതിനാല്‍ ഈ രീതിയില്‍ പദ്ധതി നടപ്പാക്കരുതെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ടിലുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറയുന്നു.
സാമ്പത്തിക ബാധ്യത, പാരിസ്ഥിതികാഘാതം എന്നിവ സംബന്ധിച്ചു പഠിച്ചില്ല. ചരക്കുഗതാഗത സാധ്യത, ബദല്‍ മാര്‍ഗങ്ങള്‍, ഭൂമി ലഭ്യത, യാത്രക്കാരുടെ കൃത്യമായ എണ്ണം തുടങ്ങിയവയൊന്നും റിപ്പോര്‍ട്ടിലില്ലെന്നും ഡിഎംആര്‍സിഎലിന്റെ റിപ്പോര്‍ട്ട് അപൂര്‍ണമെന്നും മുഖ്യമന്ത്രി പറയുന്നു. ഇപ്പോഴത്തെ രൂപത്തില്‍ പദ്ധതി നടപ്പാക്കരുതെന്ന് വിദഗ്ധ സമിതി അറിയിച്ചത്രേ.
ഇ. ശ്രീധരന്റെ റിപ്പോര്‍ട്ടിനോടു മുസ്ലിം ലീഗ് വിമുഖത പ്രകടിപ്പിച്ചിരുന്നു. അതിവേഗ റെയില്‍പ്പാതയില്‍ ചരക്കുനീക്കം സാധ്യമാകില്ല. അതിന് മറ്റൊരു റെയില്‍പ്പാത കൂടി നിര്‍മിക്കേണ്ടി വരും. ഭൂമി ലഭ്യതയ്‌ക്കനുസരിച്ചു കൂടുതല്‍ തുണുകളുമായി റെയില്‍പ്പാത സ്ഥാപിക്കണം. ഭൂമി അധികം വേണ്ടെന്നും ഇ. ശ്രീധരന്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനു സാമ്പത്തികമില്ലാത്തതിനാല്‍ പദ്ധതിക്കായി 24,000 കോടി രൂപ ജനങ്ങളില്‍ നിന്ന് ഓഹരി സമാഹരിക്കുമെന്ന് റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ മുഖ്യമന്ത്രി പറയുന്നത് സാമ്പത്തികത്തെക്കുറിച്ച് പറയുന്നില്ലെന്നാണ്.
ഓരോ അഞ്ച് മിനിറ്റിലും ട്രെയിന്‍ സര്‍വീസുണ്ടാകുമെന്നും ഒരു ദിവസം 2.28 ലക്ഷം ആളുകള്‍ക്കു യാത്ര ചെയ്യാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ട്രെയിനില്‍ 800 യാത്രക്കാരെ ഉള്‍ക്കൊള്ളും. 12 കോച്ചുണ്ടെന്നും കൊച്ചി മെട്രോയില്‍ ചെയ്തതുപോലെ അതിവേഗ റെയിലിന്റെ നിര്‍മാണം ഡിഎംആര്‍സിയെ ഏല്‍പ്പിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി സമ്പൂര്‍ണമല്ലെന്ന് പറഞ്ഞു നിരത്തിയ വാദങ്ങളെല്ലാം ഇ. ശ്രീധരന്റെ റിപ്പോര്‍ട്ടിലുണ്ട്.
















