കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ ചരിത്രത്തില്‍ സമീപകാലത്ത് നടന്ന ചില വൈസ് ചാന്‍സലര്‍ നിയമനങ്ങള്‍ പതിവ് രാഷ്‌ട്രീയ വിവാദങ്ങള്‍ക്കപ്പുറം സാമൂഹികവും ബൗദ്ധികവുമായ ചര്‍ച്ച അര്‍ഹിക്കുന്നവയാണ്. കണ്ണൂര്‍ സര്‍വകലാശാലയില്‍ ഡോ. കെ. കെ. സാജു, മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ പ്രൊഫ. ഡി. മാവൂത്ത്, കേരള കാര്‍ഷിക സര്‍വകലാശാലയില്‍ പ്രൊഫ. ടി. സജിതാ റാണി എന്നിവര്‍ വൈസ് ചാന്‍സലര്‍മാരായി ചുമതലയേറ്റത് വ്യക്തിഗത നേട്ടങ്ങളുടെ പട്ടികയില്‍ മാത്രം രേഖപ്പെടുത്തേണ്ട സംഭവമല്ല. കേരളത്തിലെ സര്‍വകലാശാലാ നേതൃത്വത്തിന്റെ സാമൂഹിക ഘടനയില്‍ സംഭവിക്കുന്ന ഒരു നിശ്ശബ്ദ മാറ്റത്തിന്റെ അടയാളമായാണ് ഇതിനെ വായിക്കേണ്ടത്.
കേരളം വിദ്യാഭ്യാസ രംഗത്ത് മുന്നിട്ടുനില്‍ക്കുന്ന സംസ്ഥാനമാണ്. എന്നാല്‍, വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവല്‍ക്കരണവും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധികാരഘടനയുടെ ജനാധിപത്യവല്‍ക്കരണവും എപ്പോഴും ഒരേ വേഗത്തിലായിരുന്നില്ല സംഭവിച്ചത്. സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികളായും അധ്യാപകരായും സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ കടന്നുവന്നെങ്കിലും, പരമോന്നത അക്കാദമിക് നേതൃത്വത്തില്‍ ചരിത്രപരമായി സാമൂഹിക വൈവിധ്യം പരിമിതമായിരുന്നു എന്ന പശ്ചാത്തലത്തിലാണ് ഈ നിയമനങ്ങളുടെ പ്രസക്തിയേറുന്നത്.
യോഗ്യതയും അക്കാദമിക് മികവും അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പുകള്‍ക്ക്, ഒപ്പം സാമൂഹിക വൈവിധ്യത്തെയും ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന ശക്തമായ സന്ദേശമാണ് ഈ നിയമനങ്ങള്‍ നല്‍കുന്നത്. ഈ നിയമനങ്ങളെ ഒരു സമൂഹത്തിന്റെ വിജയമായോ മറ്റൊരു സമൂഹത്തിന്റെ പരാജയമായോ കാണുന്നത് വിഷയത്തിന്റെ ഗൗരവം നഷ്ടപ്പെടുത്തും. യഥാര്‍ഥ ചോദ്യം മറ്റൊന്നാണ്. കേരളത്തിലെ സര്‍വകലാശാലകള്‍ സമൂഹത്തിന്റെ മുഴുവന്‍ ബൗദ്ധികശേഷിയെയും പ്രതിഫലിപ്പിക്കുന്ന സ്ഥാപനങ്ങളായി മാറുന്നുണ്ടോ?
ആധുനിക വിദ്യാഭ്യാസ ഗവേഷണം നല്‍കുന്ന ഉത്തരം വ്യക്തമാണ്. മികച്ച സര്‍വകലാശാലകള്‍ ഒരേ പശ്ചാത്തലത്തില്‍ നിന്നുള്ള പ്രതിഭകളെ മാത്രം കൂട്ടിച്ചേര്‍ക്കുന്ന സ്ഥാപനങ്ങളല്ല. വ്യത്യസ്ത ജീവിതാനുഭവങ്ങളുള്ള മിടുക്കരെ ഒരുമിച്ച് പ്രവര്‍ത്തിപ്പിക്കുന്ന സ്ഥാപനങ്ങളാണ്. ഇതിനെ ഇന്നത്തെ വിദ്യാഭ്യാസ ശാസ്ത്രം കോഗ്‌നിറ്റീവ് ഡൈവേഴ്‌സിറ്റി എന്നും എപ്പിസ്റ്റമിക് ഡൈവേഴ്‌സിറ്റി എന്നും വിളിക്കുന്നു. ഗവേഷണത്തിലെ ഏറ്റവും വലിയ മുന്നേറ്റങ്ങള്‍ പലപ്പോഴും പുതിയ ഉത്തരങ്ങളില്‍ നിന്നല്ല; പുതിയ ചോദ്യങ്ങളില്‍ നിന്നാണ് ആരംഭിക്കുന്നത്. ആ പുതിയ ചോദ്യങ്ങള്‍ ഉയരുന്നത് വ്യത്യസ്ത അനുഭവങ്ങളില്‍ നിന്നാണ്.
ദേശീയ വിദ്യാഭ്യാസ നയം 2020 ഈ ആശയത്തെ വ്യക്തമായി അംഗീകരിക്കുന്നു. സാമൂഹിക ഉള്‍ച്ചേരലിനെ അത് ക്ഷേമനയത്തിന്റെ ഭാഗമായി മാത്രമല്ല, ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസത്തിന്റെ അടിസ്ഥാന വ്യവസ്ഥയായി അവതരിപ്പിക്കുന്നു. ഒരു രാജ്യത്തിന്റെ മുഴുവന്‍ മനുഷ്യവിഭവശേഷിയും സര്‍വകലാശാലകളുടെ ഭാഗമാകാതെ ലോകോത്തര ഗവേഷണവും നവീകരണവും സാധ്യമല്ലെന്ന തിരിച്ചറിവാണ് ആ നയത്തിന്റെ കേന്ദ്രസന്ദേശം.
ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ സമീപകാല വൈസ് ചാന്‍സലര്‍ നിയമനങ്ങള്‍ കൂടുതല്‍ പ്രാധാന്യം നേടുന്നു. അവ സാമൂഹിക നീതിയുടെ പ്രതീകങ്ങള്‍ മാത്രമല്ല; അക്കാദമിക് മികവിന്റെ പുതിയ നിര്‍വചനവുമാണ്. വൈസ് ചാന്‍സലര്‍ ഒരു ഭരണാധികാരി മാത്രമല്ല. സര്‍വകലാശാലയുടെ ഗവേഷണ ദിശ നിര്‍ണയിക്കുന്നതും പുതിയ അക്കാദമിക് സംസ്‌കാരം രൂപപ്പെടുത്തുന്നതും സമൂഹവും സര്‍വകലാശാലയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതും വൈസ് ചാന്‍സലറുടെ നേതൃത്വമാണ്.
ഇവിടെയാണ് ‘മെറിറ്റ്’ എന്ന ആശയവും പുനര്‍വായിക്കേണ്ടത്. മെറിറ്റ് എന്നത് പരീക്ഷാ മാര്‍ക്കുകളോ ഗവേഷണ പ്രബന്ധങ്ങളുടെ എണ്ണമോ മാത്രമല്ല. സ്ഥാപനത്തെ മുന്നോട്ട് നയിക്കാനുള്ള ദീര്‍ഘവീക്ഷണം, വിവിധ അഭിപ്രായങ്ങളെ ഏകോപിപ്പിക്കാനുള്ള കഴിവ്, സമൂഹത്തിന്റെ മാറുന്ന ആവശ്യങ്ങള്‍ മനസ്സിലാക്കാനുള്ള വിവേകം, അക്കാദമിക് സ്വാതന്ത്ര്യവും സാമൂഹ്യ പ്രതിബദ്ധതയും തമ്മില്‍ സന്തുലനം പാലിക്കാനുള്ള നേതൃശേഷിഇവയെല്ലാം മെറിറ്റിന്റെ ഭാഗമാണ്.
കൃത്രിമബുദ്ധിയുടെ ഈ സുവര്‍ണ്ണകാലഘട്ടത്തില്‍ ഈ ചര്‍ച്ചയ്‌ക്ക് പ്രസക്തിയേറുകയാണ്. വിവരങ്ങള്‍ ശേഖരിക്കാനും അവ വിശകലനം ചെയ്യാനും നിര്‍മ്മിതബുദ്ധിക്ക് കഴിഞ്ഞേക്കാം. എന്നാല്‍, പുതിയ അറിവുകള്‍ക്ക് ജീവന്‍ നല്‍കുന്ന സാമൂഹിക അനുഭവങ്ങളും, ധാര്‍മ്മിക വിവേകവും, മനുഷ്യജീവിതത്തിന്റെ വൈവിധ്യവും പകര്‍ന്നുനല്‍കാന്‍ എ.ഐ-ക്ക് ഒരിക്കലും സാധ്യമല്ല. അതുകൊണ്ടുതന്നെ, വരുംകാലങ്ങളില്‍ സര്‍വ്വകലാശാലകളുടെ ഏറ്റവും വലിയ കരുത്തും സമ്പത്തും അവിടുത്തെ വൈവിധ്യമാര്‍ന്ന ‘മനുഷ്യവിഭവം’ തന്നെയായിരിക്കും.’
കേരളത്തിന്റെ നവോത്ഥാന ചരിത്രം ശ്രീനാരായണ ഗുരു, അയ്യങ്കാളി, ചട്ടമ്പിസ്വാമികള്‍, വാഗ്ഭടാനന്ദന്‍ തുടങ്ങിയ മഹത്തായ സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ് രൂപപ്പെട്ടത്. വിദ്യാഭ്യാസം സാമൂഹിക വിമോചനത്തിനുള്ള ഉപാധിയാണെന്ന തിരിച്ചറിവാണ് ആ നവോത്ഥാനത്തിന്റെ കാതല്‍. ഇന്ന് ആ പാരമ്പര്യത്തിന്റെ അടുത്ത ഘട്ടം വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയും സമൂഹത്തിന്റെ വൈവിധ്യം പ്രതിഫലിക്കുന്നതിലൂടെയുമാണ് പൂര്‍ത്തിയാകുന്നത്.
ഈ മാറ്റത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ഒരു സമൂഹമല്ല; കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ സംവിധാനമാണ്. പുതിയ ജീവിതാനുഭവങ്ങള്‍ ഗവേഷണത്തിന് കരുത്തേകും. പുതിയ കാഴ്ചപ്പാടുകള്‍ നയരൂപീകരണത്തെ സമ്പുഷ്ടമാക്കും. കൂടുതല്‍ വൈവിധ്യം കൂടുതല്‍ നവീകരണത്തിന് വഴിയൊരുക്കും.
അതുകൊണ്ടുതന്നെ, ഈ നിയമനങ്ങളെ രാഷ്‌ട്രീയ വിവാദങ്ങളുടെ കണ്ണാടിയിലൂടെ മാത്രം നോക്കിക്കാണുന്നത് അവയുടെ ചരിത്രപരമായ പ്രാധാന്യം കുറയ്‌ക്കും. കേരളത്തിലെ സര്‍വ്വകലാശാലകള്‍ കൂടുതല്‍ ജനാധിപത്യപരവും, ഉള്‍ക്കൊള്ളല്‍ സ്വഭാവമുള്ളതും, ബൗദ്ധികമായി കരുത്തുറ്റതുമായ സ്ഥാപനങ്ങളായി മാറുന്ന പരിവര്‍ത്തന പ്രക്രിയയുടെ ഭാഗമായി വേണം ഇവയെ വിലയിരുത്താന്‍.
സാമൂഹികമായ ഉള്‍ച്ചേര്‍ക്കല്‍ മികവിന് എതിരല്ല; മറിച്ച്, അത് മികവിന്റെ അടിത്തറയാണ്. വൈവിധ്യം എന്നത് വിട്ടുവീഴ്ചയല്ല, അത് ബൗദ്ധികമായ കരുത്താണ്. ഈ തിരിച്ചറിവ് കേരളത്തിന്റെ സര്‍വകലാശാലാ ഭരണത്തിലും നയങ്ങളിലും ശക്തമായി പ്രതിഫലിക്കുമ്പോള്‍, നമ്മുടെ ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ അടുത്ത അധ്യായം കൂടുതല്‍ സമഗ്രവും സൃഷ്ടിപരവുമായി മാറും.
ചില ചരിത്രങ്ങള്‍ വലിയ പ്രഖ്യാപനങ്ങളിലൂടെയാണ് എഴുതപ്പെടുന്നത്; എന്നാല്‍ മറ്റുചിലവ, ശാന്തമായി നടക്കുന്ന ഇത്തരം നിയമനങ്ങളിലൂടെയും. കേരളത്തിലെ സര്‍വ്വകലാശാലകളില്‍ ഇപ്പോള്‍ സംഭവിക്കുന്നത് ശാന്തമായ ആ മാറ്റമായിരിക്കാം.
















