പാതി മലയാളിയായ നാസ ശാസ്ത്രജ്ഞന്‍ ഡോ. അനില്‍ മേനോന്‍ അടക്കം മൂന്ന് ബഹിരാകാശ സഞ്ചാരികളുമായി കസാഖിസ്താനിലെ ബൈക്കനൂര്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് റഷ്യയുടെ റോക്കറ്റ് വിജയകരമായി കുതിച്ചുയര്‍ന്നതോടെ ചരിത്രത്തില്‍ ആദ്യമായി ബഹിരാകാശത്ത് ഒരു മലയാളി സാന്നിധ്യം ഉണ്ടായിരിക്കുന്നു. ബഹിരാകാശ ഗവേഷണ രംഗത്ത് ഭാരതത്തിനും പ്രത്യേകിച്ച് കേരളത്തിനും
അഭിമാന നിമിഷമാണിത്.
റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മോസിന്റെ സോയൂസ് എം എസ്-29 പേടകത്തിലാണ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള മൂവരുടെയും യാത്ര. റഷ്യന്‍ സഞ്ചാരികളായ പ്യോട്ടര്‍ ഡുബ്രോവ്, അന്ന കികിന എന്നിവരാണ് അനില്‍ മേനോനൊപ്പമുള്ളത്. എട്ടുമാസത്തോളം ബഹിരാകാശ നിലയത്തില്‍ ചെലവഴിക്കുന്ന സംഘം 2027 മാര്‍ച്ചിലാകും ഭൂമിയിലേക്ക് മടങ്ങുക.
ഭൂമിയെ രണ്ടുതവണ വലംവെച്ച് മൂന്ന് മണിക്കൂര്‍ നീളുന്ന യാത്രയ്‌ക്കൊടുവില്‍ പേടകം അന്താരാഷ്‌ട്ര ബഹിരാകാശ നിലയവുമായി ഘടിപ്പിക്കും. തുടര്‍ന്ന് പേടകത്തിന്റെ വാതില്‍ തുറന്ന് ഇവര്‍ ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിക്കും. നിലവില്‍ ഐഎസ്എസിലുള്ള ഏഴ് ബഹിരാകാശ സഞ്ചാരികള്‍ക്കൊപ്പം ഈ മൂവര്‍സംഘവും ചേരും.
മലയാളി വേരുകളുള്ള അനില്‍ മേനോന്‍ ഭാഗമായിരിക്കുന്നത് നാസയുടെ ബഹിരാകാശ ദൗത്യത്തിനാണ്. ഒറ്റപ്പാലം സ്വദേശിയായ ശങ്കരന്‍ മേനോന്റെയും ഉക്രൈന്‍കാരി എലിസബത്ത് സമോയിലെങ്കോയുടേയും മകനാണ് അനില്‍. ഡോക്ടര്‍, മെക്കാനിക്കല്‍ എഞ്ചിനീയര്‍, യുഎസ് സ്‌പേസ് ഫോഴ്‌സിലെ പൈലറ്റ് അങ്ങനെ താന്‍ ഏറ്റെടുത്ത ദൗത്യങ്ങളെല്ലാം മികച്ചതാക്കിയ അനിലിന് ഈ ദൗത്യവും വിജയകരമാക്കുമെന്ന ശുഭപ്രതീക്ഷയാണുള്ളത്. ബഹിരാകാശ യാത്രകളില്‍ നേരിടുന്ന മെഡിക്കല്‍ വെല്ലുവിളികളെക്കുറിച്ചുള്ള ഗവേഷണത്തില്‍ ഏറെ നിര്‍ണായകമാണ് ഈ യാത്ര. അനില്‍ മേനോന്‍ കൂടി ഭാഗമാകുന്ന ബഹിരാകാശ പേടകത്തിലെ ദൗത്യം എട്ട് മാസം നീണ്ടു നില്‍ക്കുന്നതാണ്. അപ്രതീക്ഷിതമായ സാഹചര്യങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ സമയബന്ധിതമായി ദൗത്യം പൂര്‍ത്തിയാക്കും. ബഹിരാകാശ യാത്രക്ക് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ദൗത്യത്തിന് തയ്യാറെന്ന കുറിപ്പ് അനില്‍ ഇന്‍സ്റ്റയില്‍ പങ്കുവച്ചിരുന്നു. താന്‍ വലിയ ആവേശത്തിലാണെന്നും, നാസയ്‌ക്കും കുടുബത്തിനും സുഹൃത്തുക്കള്‍ക്കും നന്ദിയെന്നും പോസ്റ്റില്‍ പറയുന്നു.
ബഹിരാകാശ നിലയത്തിലെ എക്‌സ്‌പെഡിഷന്‍ 74 ന്റെ ഭാഗമാകാനാണ് അനിലിന്റെ യാത്ര. ഇതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മിനിയപ്പലിസില്‍ ജനിച്ച അനില്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ന്യൂറോബയോളജിയില്‍ ബിരുദം നേടി. പിന്നീട് മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങില്‍ സ്റ്റാന്‍ഫോര്‍ഡില്‍ നിന്ന് മാസ്റ്റേഴ്‌സ് ബിരുദം കരസ്ഥമാക്കി. അമേരിക്കന്‍ വ്യോമസേനയില്‍ കേണലായും സേവനമനുഷ്ഠിച്ചു. സ്റ്റാന്‍ഫോര്‍ഡില്‍ നിന്ന് വൈദ്യശാസ്ത്ര പഠനവും ഒപ്പം നാസയില്‍ സോഫ്റ്റ് ടിഷ്യു മൊഡലുകളെപ്പറ്റി ഗവേഷണവും നടത്തി. ആയിരത്തിലേറെ മണിക്കൂര്‍ പറന്ന സെര്‍ട്ടിഫൈഡ് ഫ്‌ലൈറ്റ് ഇന്‍സ്ട്രക്ടര്‍ കൂടിയായ അനില്‍ മേനോന്‍ നാസയില്‍ ഫ്‌ലൈറ്റ് സര്‍ജനായി. സ്‌പേസ് എക്‌സിന്റെ ആദ്യ മനുഷ്യബഹിരാകാശ ദൗത്യങ്ങളിലും ഫ്‌ലൈറ്റ് സര്‍ജനായി. ബഹിരാകാശ വൈദ്യശാസ്ത്രത്തില്‍ ഇരുപതിലേറെ പ്രബന്ധങ്ങള്‍ രചിച്ച പ്രതിഭാശാലി കൂടിയാണ് അനില്‍. നാസയുടെ ഇരുപത്തിമൂന്നാം ആസ്ട്രനോട്ട് ഗ്രൂപ്പിലേക്ക് അനില്‍ തെരഞ്ഞെടുക്കപ്പെട്ടത് ഈ അസാധാരണ മികവിന്റെ ബലത്തിലാണ്.
അനിലിന്റെ ഭാര്യ അന്ന മേനോനും ബഹിരാകാശ സഞ്ചാരിയാണ്. സ്‌പേസ് എക്‌സുമായി ചേര്‍ന്ന് ഇപ്പോഴത്തെ നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജാറെഡ് ഐസക്മാന്‍ നടത്തിയ ഇന്‍സ്പിറേഷന്‍ ഫോര്‍ ദൗത്യത്തിന്റെ ഭാഗമായിരുന്നു അവര്‍. പിന്നീട് നാസയുടെ ഇരുപത്തിനാലാം ആസ്ട്രനോട്ട് ഗ്രൂപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് മക്കളാണ് ഈ ദമ്പതിമാര്‍ക്ക്.
2035 ആകുമ്പോഴേക്കും ഭാരതം സ്വന്തമായി ബഹിരാകാശ നിലയം നിര്‍മിക്കാന്‍ പദ്ധതിയിടുന്നു. ആദ്യ മൊഡ്യൂള്‍ 2028 ല്‍ വിക്ഷേപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്‌പേസ് ഡോക്കിങ് പരീക്ഷണത്തിന്റെ സമീപകാല വിജയം ഈ ലക്ഷ്യത്തിന് ആവശ്യമായ സാങ്കേതികവിദ്യകളെ സാധൂകരിക്കുന്നു. ദീര്‍ഘകാല വാസവും ഗവേഷണവും സാധ്യമാക്കുന്ന ഈ സ്റ്റേഷന്‍, ഗഹനമായ ബഹിരാകാശ പര്യവേക്ഷണത്തിനും ഗ്രഹാന്തര ദൗത്യങ്ങള്‍ക്കും ഉള്ള വാതായനങ്ങള്‍ തുറക്കും. ഈ അഭിലാഷങ്ങളെ പിന്തുണയ്‌ക്കുന്നതിനായി നെക്സ്റ്റ് ജനറേഷന്‍ ലോഞ്ച് വെഹിക്കിള്‍ ഭാരതം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പുനരുപയോഗിക്കാവുന്ന ഘട്ടങ്ങളും മോഡുലാര്‍ പ്രൊപ്പല്‍ഷന്‍ സംവിധാനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. വര്‍ധിച്ചുവരുന്ന വിക്ഷേപണങ്ങളുടെ ആവൃത്തി കൈകാര്യം ചെയ്യുന്നതിനും വാണിജ്യ ദൗത്യങ്ങളെ പിന്തുണയ്‌ക്കുന്നതിനുമായി ശ്രീഹരിക്കോട്ടയില്‍ മൂന്നാമത്തെ വിക്ഷേപണത്തറയും, തമിഴ്നാട്ടില്‍ പുതിയ ബഹിരാകാശ പോര്‍ട്ടും നിര്‍മിക്കുന്നു. ഈ പ്രദ്ധതികളുടെ പൂര്‍ത്തീകരണത്തിന് ആവേശം പകരുന്നതാണ് അനിലിന്റെ ആകാശ യാത്ര.














