ചെന്നൈ: ഓണ്‍ലൈന്‍ ആശയവിനിമയത്തെ അടിസ്ഥാനമാക്കിയുള്ള പ്രണയബന്ധങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് യുവാക്കളോട് വൈകാരികമായി അഭ്യര്‍ത്ഥിച്ച് മദ്രാസ് ഹൈക്കോടതി .
‘ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ സത്യസന്ധരല്ലാത്ത ചില വ്യക്തികള്‍ പെണ്‍കുട്ടികളുടെയുംചെറുപ്പക്കാരായ സ്ത്രീകളുടെയും വിശ്വാസവും വൈകാരിക ദുര്‍ബലതയും ചൂഷണം ചെയ്യുന്നു. ഇവരോട് എളിമയോടെയും എന്നാല്‍ ആത്മാര്‍ത്ഥമായും ഒരു അഭ്യര്‍ത്ഥന നടത്തുന്നത് ഉചിതമാണെന്ന് ഈ കോടതി കരുതുന്നു. എത്ര ആഴത്തിലുള്ള സ്‌നേഹമോ വിശ്വാസമോ ആയാലും, സ്വകാര്യ ഫോട്ടോഗ്രാഫുകളോ വീഡിയോകളോ ഇലക്ട്രോണിക് മാര്‍ഗങ്ങളിലൂടെ ആരുമായും പങ്കിടരുത്’ കോടതി പറഞ്ഞു.
ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അവബോധം ഇരകളാക്കപ്പെടുന്നത് തടയാന്‍ അത്യന്താപേക്ഷിതമാണ്. സ്വകാര്യതയും അന്തസ്സും സംരക്ഷിക്കുന്നതിന് എല്ലാ പെണ്‍കുട്ടികളും സ്ത്രീകളും അതീവ ജാഗ്രത പാലിക്കണമെന്ന് കോടതി അഭ്യര്‍ത്ഥിച്ചു.
ഇംഗ്ലീഷ്, തമിഴ്, ഹിന്ദി ഭാഷകളിലാണ് കോടതി തങ്ങളുടെ ഈ അഭ്യര്‍ത്ഥന തയ്യാറാക്കിയത്. സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ലൈംഗിക ചൂഷണത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി അച്ചടി, ഇലക്ട്രോണിക്, ഡിജിറ്റല്‍ മാധ്യമങ്ങളോട് ഇത് പ്രചരിപ്പിക്കാന്‍ കോടതി ആവശ്യപ്പെടുകയും ചെയ്തു.
ബലാത്സംഗ കേസില്‍ വിചാരണക്കോടതി വിധിച്ച ശിക്ഷയെ ചോദ്യം ചെയ്ത് ഒരുപ്രതിയായ കാസി സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കവെയാണ് കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്.പ്രണയം നടിച്ച് സ്ത്രീകളുടെ 355 നഗ്‌ന, അര്‍ദ്ധനഗ്‌ന വീഡിയോകളും 1,000-ത്തിലധികം അശ്ലീല ഫോട്ടോഗ്രാഫുകളും ഇയാള്‍ ചിത്രീകരിച്ചിരുന്നു.
















